രാജ്യത്ത് കോവിഡ് കേസുകള്‍ നവംബര്‍ പകുതിയോടെ മൂര്‍ധന്യത്തിലെത്തും; ലോക്ക് ഡൗണ്‍ സംഭവിച്ചില്ലായിരുന്നു എങ്കില്‍ 83% രോഗ സാധ്യത കൂടുമായിരുന്നു; ഐ.സി.എം.ആര്‍. രൂപവത്കരിച്ച ഗവേഷകസംഘം പറയുന്നതിങ്ങനെ...

രാജ്യത്ത് അപകടത്തില്‍ നിന്ന് അപകത്തിലേക്ക് പോകുകയാണ്. ഓരോദിവസവും അസാധാരണമാം വിധം രോഗബാധിതര്‍ കൂടുന്നു. മഹാരാഷ്ട്രക്കും തമിഴ്നാടിനും പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിതികള്‍ ഏറ്റവും മോശം അവസ്ഥയിലാണ്. കോവിഡ് കേസുകള്‍ നവംബര്‍ പകുതിയോടെ മൂര്‍ധന്യത്തിലെത്തുമെന്ന് പഠനം. എട്ടാഴ്ചത്തെ അടച്ചിടലും ആരോഗ്യമേഖലയിലെ ശക്തമായ ഇടപെടലും കാരണമാണ് ഇത് ഇത്രയും വൈകുന്നത്. അപ്പോഴേക്കും ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐ.സി.എം.ആര്‍. രൂപവത്കരിച്ച ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.
അടച്ചിടല്‍ നടപ്പാക്കിയതിനാല്‍ കോവിഡ് കേസുകള്‍ ഏറ്റവും കൂടുന്ന സമയം 34 മുതല്‍ 76 ദിവസംവരെ വൈകിപ്പിക്കാനായി. മാത്രവുമല്ല, കോവിഡ് ബാധിതരുടെ എണ്ണം 69 മുതല്‍ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാന്‍ സാധിച്ചു. ആരോഗ്യമേഖല ശക്തിപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചതും ഗുണംചെയ്തു.
അടച്ചിടല്‍കാലത്തിന് ശേഷം ആരോഗ്യമേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടു. അതിനാല്‍, നവംബര്‍ ആദ്യവാരം വരെ ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റാനാകും. എന്നാല്‍ അതിനുശേഷം 5.4 മാസത്തോളം ഐസൊലേഷന്‍ കിടക്കകള്‍ അപര്യാപ്തമായിവരും. ഐ.സി.യു. കിടക്കകള്‍ 4.6 മാസവും വെന്റിലേറ്ററുകള്‍ 3.9 മാസവും തികയാത്ത അവസ്ഥയുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.
എങ്കിലും ഈ ദൗര്‍ലഭ്യത, അടച്ചിടലും ആരോഗ്യമേഖലയിലെ നടപടികളും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ 83 ശതമാനം കുറവാണ്. പൊതുജനാരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ 80 ശതമാനം കൂട്ടിയാല്‍ മഹാമാരിയെ ശക്തമായി നേരിടാം -സംഘം അഭിപ്രായപ്പെട്ടു.
അതേസമയം കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ഓഗസ്റ്റ് മാസം അവസാനത്തോടെ 18,000ത്തിലെത്താനും സാധ്യതയുണ്ടെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടല്‍ . സ്ഥിതി ഏറ്റവും മോശമായ നിലയിലേക്ക് പോകുകയാണെങ്കില്‍ എങ്ങനെയായിരിക്കും രോഗപ്പകര്‍ച്ച നടക്കുകയെന്നത് വിദഗ്ധര്‍ പഠിച്ച് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. രോഗവ്യാപനം തുടരുന്നതും വിദേശങ്ങളില്‍ നിന്ന് കൂടുതല്‍പ്പേര്‍ സ്വരാജ്യത്തേക്ക് മടങ്ങുന്നതുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ജൂണ്‍ 30ഓടെ പ്രതിദിന കേസുകള്‍ 169 വരെയാകാനിടയുണ്ട്. ജൂലൈ 31ന് പ്രതിദിന കേസ് 342 ആയി ഉയര്‍ന്നേക്കാം. ആഗസ്റ്റ് അവസാനത്തോടെ മൊത്തം കേസുകളുടെ എണ്ണം 18000ത്തില്‍ എത്തിയേക്കാം. ഈ സാഹചര്യത്തില്‍ പ്രതിരോധ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് കേരളത്തിന്റെ മുന്നൊരുക്കങ്ങള്‍
'പ്ലാന്‍ സി'യിലേക്ക് കടക്കാനുള്ള ആലോചനയിലാണ് കേരളം . അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം ഉറപ്പാക്കല്‍ തുടങ്ങിയവ ഈ പദ്ധതിയില്‍ പെടുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെകെ ശൈലജ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ 13 ലക്ഷം ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അടിയന്തിരസാഹചര്യം വന്നാല്‍ നേരിടാനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടിയന്തിരാവശ്യമില്ലാത്ത രോഗികളെ ഒഴിപ്പിച്ചും സ്ഥലം കൂട്ടും.
https://www.facebook.com/Malayalivartha























