ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ ശക്തം; ഭാരതീയ ഭാഷകളിൽ പരിപാടികളുമായി ചൈന റേഡിയോ ഇന്റര്‍നാഷനല്‍; ലോകത്തെമ്പാടുമായി 65 ഭാഷകളില്‍ പരിപാടികള്‍ ; സിആര്‍ഇ തമിഴിന് പ്രത്യേക വെബ്സൈറ്റും ഫെയ്സ്ബുക് പേജും

ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ ശക്തമാക്കുകയാണ് ഇന്ത്യ . അതുകൊണ്ടുതന്നെയാണ് ചൈനയ്ക്കു ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്ക് ഏർപ്പെടുത്തിയതും. അത് പൂർണമായി വിജയം കാണുകയും ചെയ്തു
ടിക്ടോക് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിരോധിച്ച് ഇന്ത്യയില്‍ ചൈനീസ് ഇടപെടലുകള്‍ക്കു തടയിടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോള്‍ ഭാരതീയ ഭാഷകളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പരിപാടികളുമായി ചൈന റേഡിയോ ഇന്റര്‍നാഷനല്‍. ഇംഗ്ലിഷിനു പുറമേ തമിഴ്, ഹിന്ദി, ബംഗാളി, ഉർദു, നേപ്പാളി, സിംഹള ഭാഷകളിലുള്ള പരിപാടികളാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തെ ലക്ഷ്യമിട്ട് ചൈന പ്രക്ഷേപണം ചെയ്യുന്നത്. ഈ പ്രക്ഷേപണങ്ങളില്‍ പലതും കേരളത്തിലും വ്യക്തമായി കേള്‍ക്കാം, പ്രത്യേകിച്ച് തമിഴ്.
ഒൗദ്യോഗിക പ്രസ്താവനകളും സ്ഥിതിവിവര കണക്കുകളും മാത്രമാക്കാതെ സംഗീതം, പാചകം, സാഹിത്യം തുടങ്ങിയ ജനപ്രിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളശക്തിയാകാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചൈന തങ്ങളുടെ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാന്‍ രൂപീകരിച്ചതാണ് ചൈന മീഡിയ ഗ്രൂപ്.
റേഡിയോ, ടെലിവിഷന്‍, വെബ്, നവ മാധ്യമങ്ങള്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ എല്ലാം ചൈന മീഡിയ ഗ്രൂപ്പ് അവരുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ലോകത്തെമ്പാടുമായി 65 ഭാഷകളില്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു. അതിന്റെ ഭാഗമാണ് ചൈന റേഡിയോ ഇന്റര്‍നാഷനലും.
ചൈനയിലെ സര്‍വകലാശാലകളില്‍നിന്ന് തമിഴും ഹിന്ദിയുമെല്ലാം പഠിച്ചിറിങ്ങുന്ന ചൈനക്കാര്‍തന്നെയാണ് പ്രധാനമായും ഈ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പേരുകളും അവതാരകര്‍ സ്വീകരിക്കുന്നു. ശാന്തി, തേന്‍മൊഴി, പൂങ്കോതൈ, കലമണി, നിലാനി തുടങ്ങിയവര്‍ പ്രശസ്തരായ ചൈനീസ് റേഡിയോ ജോക്കികളാണ്. തമിഴ് പേശുന്ന പതിനാലോളം ചൈനക്കാര്‍ തിരുക്കുറല്‍ പാടിയും ചൈനീസ് കുക്കറി ഷോ നടത്തിയും വന്‍മതില്‍ ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് സ്പോട്ടുകളെപ്പറ്റി വിവരിച്ചും പൂന്തോട്ട പരിപാലനരീതികള്‍ പരിചയപ്പെടുത്തിയുമെല്ലാം ശ്രോതാക്കളെ വശത്താക്കുന്നു.
പ്രത്യേക വെബ്സൈറ്റും ഫെയ്സ്ബുക് പേജും സിആര്‍ഇ തമിഴിനുണ്ട്. ശ്രീലങ്കയില്‍ അവരുടെ എഫ്എം നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും എഫ്എം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ സിആർഐ തമിഴ് നടത്തുന്നു. 1941 ആരംഭിച്ച പീക്കിങ് റേഡിയോ ആണ് പിന്നീട് ചൈന റേഡിയോ ഇന്റര്‍ നാഷനല്‍ (സിആർഐ) ആയത്. 1967ലെ നക്സൽബാരി പ്രസ്ഥാനത്തെ പീക്കിങ് റേഡിയോ പിന്തുണച്ചിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വിപ്ലവകാരികൾ ഒരു ജനകീയ സമരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഗറില്ലാ സമരം നടത്തി ആ സേന നഗരങ്ങൾ കയ്യടക്കി വിപ്ലവം നടപ്പാക്കുമെന്നുമായിരുന്നു ചൈനീസ് റേഡിയോ അഭിപ്രായപ്പെട്ടത്.
കേരളത്തിലെ പ്രതിലോമകാരികളായ പൊലീസുകാരെ സായുധരായ കർഷകർ നേരിട്ടുവെന്നായിരുന്നു കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ റേഡിയോ വിശേഷിപ്പിച്ചത്. നക്സലൈറ്റുകളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ റേഡിയോ ശക്തമായി വിമർശിച്ചു. പീക്കിങ് റേഡിയോ തമിഴ് വിഭാഗത്തിന്റെ ആദ്യകാല പരിശീലക ഒരു മലയാളിയായിരുന്നു, പാലക്കാട്ടുകാരി ശാരദ ശർമ.
ആന്‍ഡമാനില്‍ ചൈനീസ് റേഡിയോ സിഗ്നലുകളുടെ ആധിക്യത്തെക്കുറിച്ചുള്ള മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നതതല ചര്‍ച്ച ആയതിനുശേഷമാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പോര്‍ട് ബ്ലയറില്‍ ആദ്യമായി ഒരു എഫ്എം സ്റ്റേഷന്‍ ആരംഭിക്കുന്നത്!. അവിടുത്തുകാരുടെ നിരന്തര ആവശ്യമായിരുന്നു എഫ്എം സ്റ്റേഷന്‍
പാക്കിസ്ഥാന്റെ പ്രചാരവേലകൾക്കു തിരിച്ചടി നൽകുന്ന സമീപനം ഒാള്‍ ഇന്ത്യ റേഡിയോ (എഐആര്‍) കൈക്കൊണ്ടിരുന്നെങ്കിലും ഇന്ത്യയുടെ ചൈനയിലേക്കുള്ള റേഡിയോ പ്രക്ഷേപണം പൊതുവേ മുദു സ്വഭാവത്തിലുള്ളതായിരുന്നു. ചൈനീസ് ഭാഷയില്‍ (മന്‍ഡാരിന്‍) പ്രക്ഷേപണം നടത്തുന്നത് ദിവസവും ഇന്ത്യന്‍ സമയം വൈകിട്ട് 5.15 മുതല്‍ 6.45 വരെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ വിനോദ പരിപാടികളും വാര്‍ത്തകളും മാത്രം.
ഗല്‍വാനില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈന നടത്തുന്ന അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും ആകാശവാണിയുടെ വിദേശ സര്‍വീസ് വിഭാഗം ചൈനയെ ലക്ഷ്യംവച്ച് പ്രക്ഷേപണം ചെയ്തുതുടങ്ങി. ഉന്നതതല നിര്‍ദേശങ്ങളെ തുടര്‍ന്നായിരുന്നു ഈ നിലപാടുമാറ്റം. എന്നാല്‍ ചൈന ഈ പ്രക്ഷേപണത്തെ ജാം ചെയ്യുന്നതായി സ്വതന്ത്ര നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താഴെയുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചൈന നടത്തുന്ന ജാമിങ് വിഷ്വലൈസ് ചെയ്ത് കേള്‍ക്കാം.
പ്രാദേശിക എഫ്എം ചാനലുകള്‍ ഇന്ത്യാവിരുദ്ധ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതായി ഉത്തരാഖണ്ഡിൽ നേപ്പാൾ അതിര്‍ത്തിക്കു സമീപമുള്ള പ്രദേശത്തെ താമസക്കാർ പരാതിപ്പെട്ടിട്ടുണ്ട്. അതിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് അവിടെയെങ്ങും എഫ്എം സംവിധാനങ്ങളില്ല. നേപ്പാൾ അതിത്തിയോട് ചേർന്ന് എഫ്എം സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് ആരു വഹിക്കും എന്നതിനെച്ചൊല്ലി വിദേശകാര്യ മന്ത്രാലയവും വാർത്താവിനിമയ വകുപ്പും തമ്മിൽ തർക്കം നടക്കുന്നതായി വാർത്ത വന്നിരുന്നു.
https://www.facebook.com/Malayalivartha
























