വേണ്ടത് അതീവ ജാഗ്രത ....രണ്ടു ശത്രുസൈന്യങ്ങളും ഒരു അര്‍ധശത്രുവും; ഒരേസമയം നമുക്കു നേരിടാന്‍ 'രണ്ടര യുദ്ധം', നെഞ്ച് വിരിച്ച് മുന്നോട്ട് തന്നെ
രണ്ടു ശത്രുസൈന്യങ്ങളെയും ഒരു അര്‍ധശത്രുവിനെയും ഒരേസമയം നേരിടുന്ന 'രണ്ടര യുദ്ധമാണ് ഇന്ത്യയ്ക്ക് മുന്നില്‍ എന്നാണ് പ്രതിരോധ വിദഗ്ദര്‍ വിലയിരുത്തുന്നത് . ചൈന, പാക്ക് ഭീഷണികളും കശ്മീര്‍ താഴ്വരയിലെ ഭീകരവാദവും ഒരേസമയം വരാമെന്ന സാധ്യത ഇന്ത്യ നാളുകള്‍ക്കു മുന്‍പേ കണക്കുകൂട്ടിയിരുന്നതാണ്. ഇപ്പോള്‍ അത്തരമൊരു സാധ്യത വര്‍ധിച്ചിരിക്കുന്നു .അതുകൊണ്ടുതന്നെ ജാഗ്രത കൂടിയേതീരൂ. ഇതുവരെ നാം ഒരു സമയത്ത് ഒരു ശത്രുവിനെ മാത്രമാണു നേരിട്ടത്. ഇനി അങ്ങനെയല്ലെന്നു ചുരുക്കം. ചൈന അങ്ങേയറ്റത്തെ സമ്മര്‍ദതന്ത്രം പ്രയോഗിക്കുമ്പോള്‍ കണ്ണിമ ചിമ്മാതെ ജാഗരൂകരായിരിക്കണം.
പ്രവചനാതീത നീക്കങ്ങള്‍ക്കു പേരുകേട്ട ചൈനയെ സാമ്പത്തികപരമായി സമ്മര്‍ദത്തിലാക്കുകയും രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ഇനി വേണ്ടത്. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍ ഉള്‍പ്പെടെ ചൈനീസ് നുഴഞ്ഞുകയറ്റത്തിലൂടെ ഹോട്‌സ്‌പോട്ടുകളായി മാറിക്കഴിഞ്ഞു. ഓരോ ഇഞ്ച് വീതം മുറിച്ചെടുക്കുന്ന 'സലാമി സ്ലൈസിങ്' രീതിയാണ് അവര്‍ പ്രയോഗിക്കുന്നത്. ചൈന യുദ്ധം തുടങ്ങിയാല്‍ നമ്മുടെ സൈനികശക്തി പല സ്ഥലങ്ങളിലേക്കു വിഭജിച്ച് അയയ്‌ക്കേണ്ടി വരുമെന്നതിനാല്‍ സവിശേഷ ശ്രദ്ധ കൂടിയേ തീരൂ.
കിഴക്കന്‍ മേഖലയില്‍ വരുന്ന അരുണാചല്‍ പ്രദേശ്, സിക്കിം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങളും ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കാണണം. ബഹിരാകാശ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാനുള്ള മിലിറ്ററി ഇന്റലിജന്‍സ് ശക്തിപ്പെടുത്തണം.അതിര്‍ത്തിയിലെ പ്രശ്‌നം എക്കാലവും നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കണം എന്നതാണ് ചൈനയുടെ താല്‍പര്യം. നാം പൂര്‍ണ സജ്ജമാണെങ്കിലും കഴിവതും യുദ്ധസാഹചര്യം ഒഴിവാക്കപ്പെടുന്നതാണു നല്ലത്.
1984ല്‍ ഇന്ത്യ പിടിച്ചെടുത്ത സിയാച്ചിന്‍ മേഖല പുതിയ സാഹചര്യത്തില്‍ കൂടുതല്‍ തന്ത്രപ്രധാനമാകുകയാണ്. സിയാച്ചിനോട് അതിര്‍ത്തി പങ്കിടുന്ന ഷക്‌സ്ഗാം താഴ്വര സത്യത്തില്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍, പാക്ക് അധീന കശ്മീരിന്റെ ഭാഗമായി നിലകൊള്ളുന്ന ഷക്‌സ്ഗാം, 1963ല്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയ്ക്കു വിട്ടുകൊടുത്തു. ഏകദേശം 5000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണിത്. ഷക്‌സ്ഗാമിലൂടെ ചൈന സിയാച്ചിനിലേക്ക് എത്താനുള്ള സാധ്യത മുന്നില്‍ക്കാണണം. ഇവിടെ കാലാവസ്ഥ മോശമായതിനാല്‍ യുദ്ധം ചെയ്യുക ഇരുകൂട്ടര്‍ക്കും ദുഷ്‌കരമാണ്. ഇന്ത്യ നിര്‍മിച്ച ഡിഎസ്ഡിബിഒ റോഡും അതിന്റെ ഫീഡര്‍ റോഡുകളും ചൈനയുടെ നെഞ്ചിടിപ്പു കൂട്ടിയിട്ടുണ്ട്. ഇതിലൂടെ അതിര്‍ത്തിയിലേക്ക് ഇന്ത്യയ്ക്കു കൂടുതല്‍ ആയുധങ്ങളും മറ്റും എത്തിക്കാന്‍ കഴിയുമെന്നതാണ് ചൈനീസ് പ്രകോപനത്തിന്റെ മുഖ്യകാരണം.
ഈ മാസം അവസാനത്തോടെ ഫ്രാന്‍സില്‍നിന്നെത്തുന്ന 6 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കു മികച്ച മുന്‍തൂക്കം നല്‍കും. 100 കിലോമീറ്ററിലേറെ ദൂരപരിധിയുള്ള 'മീറ്റിയോര്‍' എയര്‍ ടു എയര്‍ മിസൈലുകള്‍, ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എന്‍ജിന്‍ കരുത്ത്, അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ എന്നിവ ഗുണകരമാകും. 36 എണ്ണം വരേണ്ടതാണ്. ആദ്യ ബാച്ച് 6 എണ്ണം മാത്രമേയുള്ളൂ.
നമ്മുടെ പല എയര്‍ബേസുകളും താഴ്‌വാരങ്ങളിലായതുകൊണ്ട് കൂടുതല്‍ ഭാരമെടുത്തു പറന്നുയരാന്‍ വിമാനങ്ങള്‍ക്കു കഴിയും. ടിബറ്റന്‍ മേഖലയില്‍ ചൈനയ്ക്ക് ഉയരം കൂടിയ സ്ഥലങ്ങളിലാണ് എയര്‍ബേസുകളെന്നതിനാല്‍ ഈ മുന്‍തൂക്കം അവര്‍ക്കു ലഭിക്കില്ല. റഫാല്‍ വിമാനങ്ങള്‍ കൊണ്ടുവരാനുണ്ടായ കാലതാമസം ഇന്ത്യയ്ക്കു വലിയ നഷ്ടമാണ് എന്നും വിലയിരുത്തലുണ്ട്.
"
https://www.facebook.com/Malayalivartha