ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിര്‍ത്തിത്തര്‍ക്കത്തിനു തുടക്കമിട്ട് ചൈന...ഇന്ത്യ -ചൈന- ഭൂട്ടാന്‍ മുക്കവല ചൈനയ്ക്ക് വേണമെന്ന് ..ആ പരിപ്പ് വേവില്ലെന്ന് ഇന്ത്യ
ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ കരാറുകള്‍ നിലനില്‍ക്കെയാണ് അതിര്‍ത്തിയില്‍ ചൈന സംഘര്‍ഷം സൃഷ്ടിച്ചത് .ശക്തമായ ചെറുത്തുനില്പുകള്‍ നടത്തി ഇന്ത്യ അതിര്‍ത്തികളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. എന്നാല്‍ വിവാദങ്ങളും ചൈനയുടെ കടന്നുകയറ്റവും അവസാനിക്കുന്നില്ല എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിര്‍ത്തിത്തര്‍ക്കത്തിനു തുടക്കമിട്ട് ചൈന. കിഴക്കന്‍ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതത്തിനു മേല്‍ അവകാശവാദമുന്നയിച്ചു ചൈന രംഗത്തുവന്നു. ഭൂട്ടാനുമായി മുന്‍പുണ്ടായിരുന്ന അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈന ഒരിക്കല്‍പോലും തര്‍ക്കമുന്നയിക്കാത്ത പ്രദേശമാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കിഴക്ക്, മധ്യ, പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളില്‍ ദീര്‍ഘകാലമായി തര്‍ക്കങ്ങളുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മധ്യ, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ മുന്‍പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭൂട്ടാന്റെ കിഴക്കന്‍ മേഖലയില്‍ ചൈന അവകാശവാദമുന്നയിക്കുന്നത് ഇതാദ്യം. രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) സാക്തങ് വന്യജീവി സങ്കേതത്തിനു നല്‍കുന്ന ഫണ്ട് തടസ്സപ്പെടുത്താനും ചൈന ശ്രമിച്ചു. പ്രദേശം തര്‍ക്കമേഖലയാണെന്നു വാദിച്ചായിരുന്നു ഇത്. ത്രശിഗങ് ജില്ലയിലുള്‍പ്പെട്ട സാക്തങ് തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നു ഭൂട്ടാന്‍ വ്യക്തമാക്കി.
ഇന്ത്യ ചൈന ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന മുക്കവലയാണ് സാക്തങ് ഉള്‍പ്പെട്ട ഭൂട്ടാന്റെ കിഴക്കന്‍ പ്രദേശം. അരുണാചലിലെ വെസ്റ്റ് കാമെങ് ജില്ലയോടു ചേര്‍ന്ന പ്രദേശമായ ഇവിടെ അവകാശവാദമുന്നയിക്കുന്നതിലൂടെ അരുണാചല്‍ അതിര്‍ത്തി ഉന്നമിട്ടുള്ള നീക്കമാണു ചൈന നടത്തുന്നത്.
സാക്തങ് പ്രശ്‌നം തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതില്‍ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടെന്നും ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഇന്ത്യയെ ഉദ്ദേശിച്ചാണ്.
3 രാജ്യങ്ങളും ചേരുന്നയിടത്തുള്ള ദോക്ലായില്‍ 2017ല്‍ ചൈന കടന്നുകയറ്റത്തിനു ശ്രമിച്ചപ്പോള്‍ ഭൂട്ടാനു പിന്തുണയുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. ഭൂട്ടാന്‍ പാര്‍ലമെന്റിലെ രേഖകള്‍ പ്രകാരം 1984 2016 കാലഘട്ടത്തില്‍ ഭൂട്ടാനും ചൈനയും തമ്മില്‍ അതിര്‍ത്തി വിഷയങ്ങളില്‍ 24 തവണ ചര്‍ച്ച നടന്നു. സാക്തങ് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖല ഒരു തവണ പോലും ചര്‍ച്ചയായിട്ടില്ല. 1962നു ശേഷം ഒരിക്കല്‍ പോലും തര്‍ക്കമുണ്ടായിട്ടില്ലാത്ത ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വര പൂര്‍ണമായും തങ്ങളുടേതാണെന്ന ചൈനീസ് വാദത്തിനു സമാനമാണിത്.
ചൈന എന്തുകൊണ്ടാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയും സേനാശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തത്? അവര്‍ക്ക് ഇന്ത്യയില്‍ നിന്നും എന്താണ് വേണ്ടത്?
ചൈനയുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യമാണ് ഭൂട്ടാന്‍. ഭൂട്ടാന്‍, ചൈന, ഇന്ത്യ എന്നിവയുടെ അതിരുചേരുന്നിടത്ത് ചിക്കന്‍ നെക്ക് എന്നുവിളിക്കുന്ന ഭാഗത്താണ് ഡോക്ലാമിന്റെ സ്ഥാനം. 1950-ല്‍ ടിബറ്റില്‍ അധിനിവേശംനടത്തിയ ചൈന, പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു പ്രസ്താവനയിറക്കി: 'ഭൂട്ടാന്‍കാരും സിക്കിംകാരും ലഡാക്കികളും ടിബറ്റില്‍ ഏകകുടുംബമുണ്ടാക്കുന്നു. അവര്‍ എക്കാലവും ടിബറ്റിലെ ജനതയായിരിക്കും. അതുവഴി ചൈനീസ് മാതൃഭൂമിയിലെയും.' ആറുകൊല്ലം കഴിഞ്ഞ് ടിബറ്റന്‍ നാടോടികള്‍ ഡോക്ലാമിലെ പുല്‍മേടുകളില്‍ ആടുമേയ്ക്കാനെത്തി. ചൈന ഇവര്‍ക്ക് സംരക്ഷണമൊരുക്കി.
ഇത്തരം ഭീഷണി കടന്നുകയറ്റത്തിന്റെ ഭാവംപൂണ്ടത് 1988-ലാണ്. ചൈനീസ് പട്ടാളം ഡോക്ലാമിനടുത്തുള്ള ചുംബിവാലിയില്‍ കടന്നുകയറി ആധിപത്യമുറപ്പിച്ചു. അന്നുമുതല്‍ ഡോക്ലാമിലെ ഭൂട്ടാന്‍ സൈന്യവും ചൈനീസ് പട്ടാളവും തമ്മില്‍ സംഘര്‍ഷം പതിവാണ്.
അടുത്തിടെയായി ചൈനയ്ക്ക് ഡോക്ലാമിന്റെ കാര്യത്തില്‍ മറ്റുചില താത്പര്യങ്ങളുമുണ്ട്. സാമ്പത്തിക, സൈനിക ശക്തിയായുള്ള പരിണാമത്തിനിടെ രൂപംകൊണ്ട താത്പര്യമാണിത്. ടിബറ്റിലെ ലാസയ്ക്കും യാഡോങ്ങിനുമിടയിലുള്ള 500 കിലോമീറ്റര്‍ ഏഴുമണിക്കൂര്‍കൊണ്ട് താണ്ടാവുന്നവിധം റോഡ് നവീകരിക്കുകയാണവര്‍. ഭൂട്ടാന്റെ മണ്ണില്‍ക്കൂടി കടന്നുപോകുന്ന ഈ റോഡ് യാത്രാസമയം കുറയ്ക്കും. സേനാനീക്കത്തിനും സൗകര്യമാണ്. ഇതിനൊപ്പം തലസ്ഥാനമായ ബെയ്ജിങ്ങിനെയും ലാസയെയും ബന്ധിപ്പിക്കുന്ന അതിവേഗറെയിലും ചൈനയുടെ സ്വപ്നപദ്ധതിയാണ്. ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന പദ്ധതികളാണ് ഇവരണ്ടും. അക്‌സായി ചിന്നിനുപകരം അരുണാചല്‍ എന്നപോലെ ഒരു വാഗ്ദാനം ഭൂട്ടാനുമുമ്പിലും ചൈന വെച്ചിരുന്നെന്നാണ് പറയുന്നത്. ഡോക്ലാമിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചാല്‍ ഭൂട്ടാന്റെ പടിഞ്ഞാറുഭാഗത്തുള്ള രണ്ടുതാഴ്വരകളുടെ ഉടമസ്ഥത തങ്ങളും കൈയൊഴിയാമെന്നായിരുന്നു അത്. ഇത്തരം ചര്‍ച്ചകള്‍ മുറുകിനില്‍ക്കുമ്പോഴാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതും ആദ്യസന്ദര്‍ശനം ഭൂട്ടാനിലേക്ക് നടത്തിയതും. പിന്നീട് ചൈനയും ഭൂട്ടാനും തമ്മില്‍ അടുക്കുന്നു എന്ന വാര്‍ത്തകളൊന്നും വന്നില്ല.
ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്ലാം, പിന്നീട് ഇപ്പോഴത്തെ അതിര്‍ത്തിയിലുടനീളം ഉണ്ടായ സംഘര്‍ഷം തുടങ്ങിയവയിലൊക്കെ ഉയര്‍ന്ന തലത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ ആവശ്യമായി വന്നിട്ടുണ്ട്.ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ വലിയ പ്രത്യേകത, 3000 ല്‍പ്പരം കി. മീ നീളത്തില്‍ കിടക്കുന്ന അതിര്‍ത്തിയുടെ പല സ്ഥലങ്ങള്‍ ഒരേസമയം, സംഘര്‍ഷവേദിയായി എന്നതാണ്. ഈ വ്യാപകസംഘര്‍ഷം പ്രാദേശികതലത്തിലെ ഉരസലുകളെക്കാള്‍ ഉപരിയായി ഉന്നതതല തീരുമാനങ്ങളുടെ ഭാഗമായി സംഭവിച്ചു എന്നാണ് വിലയിരുത്തല്‍. മറ്റൊരു പ്രത്യേകത സാധാരണ ചൈനീസ് സൈന്യത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയോ പ്രതിരോധിക്കുകയോ ചെയ്യുമ്പോള്‍ പിന്മാറുകയാണ് പതിവ്. എന്നാല്‍, ഇത്തവണ ഉന്നതതല ചര്‍ച്ച നടത്തിയിട്ടുപോലും ഗാല്‍വാന്‍ താഴ്വരയില്‍ പാംഗോംഗ്‌സോ തടാകക്കരയിലെ മലനിരകളില്‍നിന്ന് പിന്മാറാന്‍ ഇനിയും ചൈനീസ് സൈന്യം തയ്യാറായിട്ടില്ല. ഏകദേശം 40-60 സ്‌ക്വയര്‍ കി. മീ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന കടന്നുകയറിയതായിട്ടാണ് വിദേശമാദ്ധ്യമങ്ങള്‍ പറയുന്നത്. ഈ പ്രദേശത്തുനിന്ന് ചൈനയെ ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമമായിരിക്കാം സംഘര്‍ഷത്തിലും ഇരുഭാഗത്തെയും സൈനികരുടെ ജീവഹാനിയിലും കലാശിച്ചത്.
എന്നാല്‍, എന്തുകൊണ്ടാണ് ലോകം കൊവിഡിനെതിരെ പൊരുതുന്ന സമയത്ത് ഇത് സംഭവിച്ചത്? കൊവിഡിനെ ചൈന കൈകാര്യം ചെയ്ത രീതിയെ അമേരിക്കയോടും മറ്റ് രാജ്യങ്ങളോടും ഒപ്പംചേര്‍ന്ന് ഇന്ത്യയും വിമര്‍ശിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയിലും ഇന്ത്യ, ചൈനാവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. വിമര്‍ശിക്കുന്നവര്‍ക്ക് എതിരെയെല്ലാം അക്രമണോത്സുകമായ നിലപാടാണ് ചൈനയെടുത്തിട്ടുള്ളത്. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളോടൊപ്പം ഹോങ്കോംഗിലെ പുതിയ സുരക്ഷാ നിയമത്തെയും തെക്കുചൈന കടലിലെ സമുദ്രാതിര്‍ത്തി രാജ്യങ്ങളുമായുള്ള പുതിയ സംഘര്‍ഷങ്ങളെയും തായ്വാനെതിരെ എടുത്ത കടുത്ത നിലപാടുകളെയും ഒക്കെ ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.
സമ്പന്നമായ ദക്ഷിണ ചൈന കടലില്‍ പൂര്‍ണ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ചൈന വര്‍ഷങ്ങളായി നടത്തുന്നത്. ചരിത്രപരമായി തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രദേശമാണ് ഇതെന്ന ചൈനയുടെ വാദം 2016-ല്‍ പ്രദേശത്ത് അവകാശമുന്നയിക്കുന്ന മറ്റു രാജ്യങ്ങളെല്ലാം ചേര്‍ന്നുണ്ടാക്കിയ മധ്യസ്ഥ കരാറോടെ അവസാനിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും ചൈന മേഖല പിടിച്ചെടുക്കാനുള്ള ശ്രമം അവസാനിപ്പിച്ചില്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതയാണ് ദക്ഷിണ ചൈന കടല്‍. പ്രതിവര്‍ഷം 3.5 ട്രില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇതുവഴി നടക്കുന്നത്. ദക്ഷിണ ചൈന കടലിലെ ദ്വീപുകളുടെയും സമുദ്രപാതയുടെയും അവകാശം സംബന്ധിച്ച് തായ്‌വാന്‍, ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി ചൈനയ്ക്ക് തര്‍ക്കമുണ്ട്. സ്പാര്‍ട്ട്‌ലി ദ്വീപിനുമേല്‍ വിയറ്റ്‌നാം ചൈന, ഫിലീപ്പീന്‍സ്, മലേഷ്യ, ബ്രൂണെ തായ്‌വാന്‍ എന്നീ രാജ്യങ്ങളും അവകാശം ഉന്നയിക്കുന്നുണ്ട്. പാരസെല്‍ ദ്വീപിനായി ചൈനയും വിയറ്റ്‌നാമും തമ്മിലാണ് തര്‍ക്കം. സ്‌കാര്‍ബറോ ഷോള്‍ ദ്വീപിനായി ഫിലിപ്പീന്‍സുമായും ഗള്‍ഫ് ഓഫ് ടോന്‍കിനായി വിയറ്റ്‌നാമുമായുമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത് കൂടാതെ തായ്‌വാന്‍ മുഴുവനായും അവരുടെ നിയന്ത്രണത്തിലുള്ള ദ്വീപുകള്‍ക്കും തങ്ങളുടേതാണെന്നാണ് ചൈന പറയുന്നത്.കിഴക്കന്‍ ഭൂട്ടാനിലെ സക്തെംഗ് വന്യജീവിസംരക്ഷണ കേന്ദ്രം തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. അതില്‍ ഭൂട്ടാന്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് കിഴക്കന്‍ മേഖല തര്‍ക്കപ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നത്. ഭൂട്ടാന്‍ - ചൈന അതിര്‍ത്തി ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയുടെ കിഴക്കും പടിഞ്ഞാറും നടുക്കും ഏറെക്കാലമായി തര്‍ക്കമുണ്ട് - ചൈനീസ് വിദേശമന്ത്രാലയം ഇന്നലെ ബീജിംഗില്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു.
അറുപതുകളില്‍ ചൈന പ്രഖ്യാപിച്ച അഞ്ചു വിരല്‍ പദ്ധതി നടപ്പിലാക്കുകയാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കുന്നതായി ഇന്ത്യയിലെ പ്രവാസി ടിബറ്റ് ഗവണ്‍മെന്റ് പ്രസിഡന്റ് ലൊബ്‌സാംഗ് സാങ്കേ പറഞ്ഞു. ടിബറ്റ് കൈപ്പത്തിയാണെന്നും ലഡാക്ക്, നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവ അഞ്ച് വിരലുകളാണെന്നുമാണ് ചൈനയുടെ സിദ്ധാന്തം.ഈ സിദ്ധാന്തം നടപ്പിലാക്കാനല്ല ശ്രമമാണോ ചൈന നടപ്പിലാക്കുന്നതെന്നാണ് ഇപ്പോഴുയരുന്ന സംശയം
https://www.facebook.com/Malayalivartha