പിഎച്ച്ഡി ഉണ്ടായിട്ടും ജോലി പഴക്കച്ചവടം.. തുടര്‍ച്ചയായുള്ള ലോക്ക്ഡൌൺ അന്നം മുട്ടിക്കുന്നു.. കച്ചവടസാമഗ്രികള്‍ നീക്കാന്‍ വന്നവരോട് ഇംഗ്ലീഷില്‍ ചുട്ടമറുപടി..മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള പഴക്കച്ചവടക്കാരിയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

COVID 19 വൈറസിന്റെ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പക്ഷെ ഈ നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് അന്നന്നത്തെ വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന ദിവസ വേതനക്കാരെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ചെറുകിട കർഷകരെയും വില്പനക്കാരെയും ലോക്ക് ഡൌൺ അന്നം മുട്ടിക്കുന്നത് തന്നെയാണ് ... ..
തുടര്‍ച്ചയായുള്ള ലോക്ക്ഡൌണില്‍ ഉള്ള അതൃപ്തിയാണ് കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഈ പാവം പഴം വില്പനക്കാരി പ്രകടിപ്പിക്കുന്നത് . കൊറോണലോക്ക്ഡൌണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അധികാരികള്‍ എന്ത് സഹായം നല്‍കിയെന്നാണ് ഇവരുടെ ചോദ്യം. എന്നാല്‍, ചുറ്റും കൂടി നിന്ന ആളുകളെ ഞെട്ടിച്ചത് ഇതൊന്നുമല്ല. ഇംഗ്ലീഷിലാണ് റയീസ അന്‍സാരി എന്ന പഴക്കച്ചവടക്കാരി സംസാരിച്ചത്
തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന റയീസ അന്‍സാരി എന്ന യുവതിയാണ് മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കാന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചത്. ഇതുകേട്ട മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോള്‍ മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും റയീസ പറയുന്നുണ്ട്. മാള്‍വ മില്‍ ഏരിയയില്‍ പഴകട നടത്തുകയാണ് അന്‍സാരി ഇപ്പോൾ . ഇങ്ങനെ ലോക്ക്ഡൌണ്‍ തുടര്‍ന്നാല്‍ എങ്ങനെ കുടുംബത്തെ പോറ്റാനാകും എന്നാണ് ഇവര്‍ ചോദിക്കുന്നത്.
ഇന്‍ഡോര്‍ ചന്തയിലെ തെരുവ് കച്ചവടക്കാര്‍ കോവിഡ് മഹാമാരിക്കാലത്ത് ഉപജീവനം നടത്താന്‍ കഷ്ടപ്പെടുകയാണ്. 'ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളൂ.
ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി തെരുവ് കച്ചവടക്കാര്‍ ഞങ്ങളുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തും?. ഇവിടെയുള്ളവര്‍ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങള്‍ 20 പേരെങ്കിലുമുണ്ട്. അവരൊക്കെ എങ്ങനെ ഉപജീവനം നടത്തും. പിടിച്ചു നില്‍ക്കും?. സ്റ്റാളുകളിലൊന്നും ഒരു തിരക്കുമില്ല. എന്നാലും അധികൃതര്‍ ഞങ്ങളോട് ഇവിടുന്ന് പോകാന്‍ പറയുകയാണ്'. റയീസ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
Msc ഫിസിക്സ് പഠനം പൂര്‍ത്തിയാക്കിയ അന്‍സാരി 2011ലാണ് PhD നേടിയത്. ഇന്ദോറില്‍ ദേവി അഹല്യ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് റയീസ പിഎച്ച്ഡി നേടിയത് . പിഎച്ച്ഡിക്കാരിയായിട്ടും മെച്ചപ്പെട്ടൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആര് ജോലി തരുമെന്നായിരുന്നു മറുപടി.
മാത്രമല്ല, കൊറോണ വൈറസ് പടര്‍ത്തുന്നത് മുസ്ലീങ്ങളാണെന്നാണ് ധാരണയെന്നും അതുക്കൊണ്ട് തന്നെ ആരും തനിക്ക് ജോലി തരില്ലെന്നും അവര്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിയ്ക്ക് ശ്രമിച്ചെങ്കിലും ആരും തനിക്ക് ജോലി നല്‍കിയില്ലെന്നും അതുക്കൊണ്ടാണ് പഴക്കച്ചവടത്തിനു ഇറങ്ങിയതെന്നും അവര്‍ പറഞ്ഞു
അതുപോലെതന്നെ സ്വകാര്യ കമ്പനികളിൽ നിസ്സാര ജോലിക്ക് പോകുന്നതിലും ഭേദം കുടുംബത്തിന് പാരമ്പര്യമായിട്ടുള്ള പഴക്കച്ചവടമാണെന്നും റയീസ പറയുന്നു...
വീഡിയോ വൈറലായതോടെ പത്തു വർഷം മുമ്പ് റയീസ ഡി.എ.വി.വിയിൽ വിദ്യാർഥിനിയായിരുന്നുവെന്ന് ഫിസിക്സ് ഡിപാർട്മെന്റ് അധ്യാപകനായിരുന്ന ഡോ രാജ്കുമാര്‍ ചൗഹാനും ഓര്‍ത്തെടുത്തു. മിടുക്കിയായ വിദ്യാര്‍ത്ഥിയായിരുന്നു റയീസയെന്നും പച്ചക്കറിക്കടയില്‍ ജോലി ചെയ്യാന്‍ അവരെ നിര്‍ബന്ധമാക്കിയത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























