ഇന്ത്യ-ചൈന സേനാ കമാന്‍ഡര്‍മാര്‍ അഞ്ചാം കൂടിക്കാഴ്ച നടത്തി, ചൈന പിന്‍മാറണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

ലേ ആസ്ഥാനമായുള്ള 14 സേനാ കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവര്‍ തമ്മില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പരിഹാരവഴി തേടി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയിലാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള അഞ്ചാം കൂടിക്കാഴ്ചയായിരുന്നു ഇത്.
മുന്‍പു നടന്ന ചര്‍ച്ചകളുടെ ഫലമായി ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ ചൈന പിന്‍മാറിയെങ്കിലും പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ അവര്‍ ഇപ്പോഴും ഇന്ത്യന്‍ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതിര്‍ത്തി ലംഘിച്ചു കടന്നുകയറിയ സ്ഥലങ്ങളില്‍ നിന്നു ചൈനീസ് സേന പൂര്‍ണമായി പിന്‍മാറണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു.
പാംഗോങ്ങില്‍ ഇന്ത്യന്‍ പ്രദേശം പിടിച്ചെടുക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണു ചൈന നടത്തുന്നതെന്നാണു കരസേനയുടെ വിലയിരുത്തല്‍. വ്യാപകമായി കടന്നുകയറിയ പാംഗോങ്ങില്‍ നിന്നു പിന്‍മാറാന്‍ കൂട്ടാക്കാത്ത ചൈന, അവിടെ വന്‍തോതില്‍ സേനാ സന്നാഹം വര്‍ധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭൂരിഭാഗം സ്ഥലങ്ങളില്‍ നിന്നും സേനാ പിന്‍മാറ്റം നടന്നുവെന്നു കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന പാംഗോങ്ങില്‍ ഇനി പിന്‍മാറ്റം ആവശ്യമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ലക്ഷ്യമിട്ടുളളതാണ്. ഇന്ത്യന്‍ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡിക്കു സമീപമുള്ള ഡെപ്‌സാങ്ങിലും ചൈന പ്രകോപനം തുടരുകയാണ്.
ശക്തമായ പ്രതിരോധമൊരുക്കി അതിര്‍ത്തിയില്‍ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള ഒരുക്കങ്ങളാണു സേന നടത്തിയിരിക്കുന്നത്. ശൈത്യകാലത്ത് സേനാംഗങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള വസ്ത്രങ്ങള്‍, പ്രത്യേക ടെന്റുകള്‍ എന്നിവ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് ഏപ്രില്‍ അവസാനവാരം അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സ്ഥിതി പൂര്‍ണമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























