സുശാന്ത് സിംഗ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു; ഞാൻ ഇതുവരെ ഒരു ലഹരി ഇടപാടുകാരനുമായും സംസാരിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല; നിർണ്ണായക വെളിപ്പെടുത്തലുമായി റിയ

ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നതോടെ ആരോപണങ്ങൾക്ക് മറുപടിയുമായി റിയ ചക്രവർത്തി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ തടഞ്ഞിരുന്നെങ്കിലും സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയ പറഞ്ഞു.
'സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാൻ അവനെ നിയന്ത്രിക്കാനും ഉപയോഗം നിർത്തുവാനുമാണ് ശ്രമിച്ചത്. ഞാൻ ഇതുവരെ ഒരു ലഹരി ഇടപാടുകാരനുമായും സംസാരിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഏതു തരത്തിലുമുള്ള രക്തപരിശോധനയ്ക്കും ഞാൻ തയാറാണ്. ഞാൻ പറയുന്നതെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്’– എന്നും റിയ പറഞ്ഞു.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിയയുടെ തുറന്ന് പറച്ചില്‍. സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ ലഹരിമരുന്ന് ചോദിച്ച് റിയയ്ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുളുള്ള മറുപടി ആയാണ് സുശാന്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് റിയ വെളിപ്പെടുത്തിയത്.
സുശാന്തുമായി പിരിയാനുള്ള കാരണങ്ങളും അഭിമുഖത്തിലുണ്ട്. അവസാന ദിവസങ്ങളില്‍ സുശാന്തിന് കടുത്ത വിഷാദ രോഗമുണ്ടായെന്നും അത് തന്നെയും ബാധിച്ചെന്നും റിയ പറഞ്ഞു. ഫ്‌ലാറ്റില്‍ മനശാസ്ത്രഞ്ജനെ വിളിച്ച് വരുത്തി കൗണ്‍സിലിംഗിന് വിധേയയാകാനുള്ള ശ്രമം സുശാന്ത് തടഞ്ഞു. മാത്രമല്ല സഹോദരി വരുന്നുണ്ടെന്നും തന്നോട് ഫ്‌ലാറ്റ് വിട്ട് പോവനും ജൂണ്‍ 8ന് സുശാന്ത് ആവശ്യപ്പെട്ടു. സുശാന്തിന്റെ ഈ പെരുമാറ്റം വേദനിപ്പിച്ചെന്ന് റിയ പറഞ്ഞു.
എല്ലാത്തില്‍ നിന്നും ഇടവേളയെടുത്ത് കൂര്‍ഗിലേക്ക് താമസം മാറ്റാനായിരുന്നു സുശാന്തിന്റെ തീരുമാനം. ജൂണ്‍ 9 ന് സുശാന്തിനെ വാട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്‌തെന്നും റിയ പറഞ്ഞു. സുശാന്തിനെ സാമ്പത്തിക നേട്ടത്തിനുപയോഗിച്ചെന്ന ആരോപണങ്ങളെല്ലാം റിയ നിഷേധിച്ചു. സഹ ഉടമകളായ മൂന്ന് കമ്പനികളില്‍ ഒന്നില്‍ നിന്നും വരുമാനം ഇല്ല. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണമൊന്നും തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും റിയ പറഞ്ഞു.
അതേസമയം റിയ ജീവിതത്തിൽ ഒരിക്കൽ പോലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്കു തയാറാണെന്നും റിയയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുശാന്ത് അറിയാതെ റിയ ലഹരിമരുന്ന് നല്‍കുകയായിരുന്നുവെന്നാണ് സുശാന്തിന്റെ അഭിഭാഷകന്‍ വികാസ് സിങ് ആരോപിച്ചത്.
റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും സുശാന്തിന്റെ പിതാവും മുൻപ് ആരോപിച്ചിരുന്നു. ‘ഞാൻ അദ്ദേഹത്തിന്റെ മകനെ സ്നേഹിച്ചു. ഇവക്കൊന്നും ഒരു മനുഷ്യത്വവുമില്ലേ? ഞാൻ അദ്ദേഹത്തിന്റെ മകനെ നല്ലതുപോലെ നോക്കി. എന്നെ അവന്റെ കാമുകിയായി അംഗീകരിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹത്തിന് എന്നോടുള്ള സ്നേഹമെങ്കിലും മനസ്സിലാക്കി അൽപം മനുഷ്യത്വം കാണിച്ചു കൂടെ..?’ റിയ ചോദിക്കുന്നു.
‘സുശാന്ത് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോക്ഡൗണിൽ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ മോശമായിരുന്നു. മികച്ച ഡോക്ടർമാരാണ് അവനെ പരിചരിച്ചിരുന്നത്. അവർ അവന് മരുന്നുകൾ പലതും നൽകിയിരുന്നു. എന്നാൽ ജനുവരിയോടെ അവനതു കഴിക്കുന്നത് നിർത്തി. ഞാനാണ് അവനെ നിയന്ത്രിച്ചിരുന്നതെങ്കിൽ എനിക്ക് മരുന്ന് കഴിപ്പിക്കാമായിരുന്നു.
വിഷം നൽകിയെന്നാണ് ഇപ്പോൾ പറയുന്നത്. എത്ര വേദനാജനകമായ ആരോപണങ്ങളാണിത്. ഇതിൽ എന്തൊക്കെ കളികളാണ് നടക്കുന്നതെന്ന് എനിക്ക് അറിയണം. സുശാന്തിന് നീതി ലഭിക്കണം. അവസാന ഒരാഴ്ചയിൽ എന്തു മാറ്റമാണ് ഉണ്ടായതെന്ന്, എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിയണം’– റിയ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്. ഒരു സാധാരണ കുടുംബത്തെ ഇല്ലാതാക്കാനാണ് നോക്കുന്നതെന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























