ജാതി-മതം, രാഷ്ട്രീയ താത്പര്യം, ലൈംഗിക താത്പര്യം; ആരോഗ്യ ഐ.ഡി കരട് നയത്തില്‍ വിവാദവ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ നൽകാനൊരുങ്ങുന്ന ആരോഗ്യ ഐ.ഡിയില്‍ വിവാദ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. വ്യക്തിയുടെ ജാതി, മതം, ലൈംഗിക താത്പര്യം, സാമ്പത്തിക നില, രാഷ്ട്രീയ താത്പര്യം, രാഷ്ട്രീയ ചായ്‌വ് തുടങ്ങിയവയുടെ സമഗ്ര വിവരങ്ങളും പരിശോധിക്കുമെന്നാണ് കരടില്‍ ആവശ്യപ്പെടുന്നത്.
കരട് ആരോഗ്യ നയത്തില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അതേസമയം ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനെതിര ഉണ്ട്. പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിലായിരുന്നു ഓരോ പൗരനും ഹെല്‍ത്ത് ഐ.ഡി എന്ന പ്രഖ്യാപനം ഉണ്ടായത്.
ഇതില്‍ പ്രധാനമായും പൗരന്മാരുടെ രോഗവിവരങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഡാറ്റാ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യം എന്ന തരത്തിലാണ് പ്രധാനമന്ത്രി ഹെല്‍ത്ത് ഐ.ഡിയുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ചുവടു പിടിച്ചാണ് ആരോഗ്യ മന്ത്രാലയം കരട് നയം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഹെല്‍ത്ത് മാനേജ്‌മെന്റ് നയപ്രകാരം വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണം. രോഗങ്ങളും ചികിത്സാ വിവരങ്ങളും നല്‍കുന്നതിനു പുറമേ ജാതി, മതവിശ്വാസം, ലൈംഗിക താല്‍പര്യം, ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും സര്‍ക്കാര്‍ തേടും. എന്നാല്‍ ഇത് നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടില്‍ പറയുന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ മാത്രം ഈ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. അല്ലാത്തപക്ഷം ഈ ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് വേണ്ടെന്നു വെക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കരടില്‍ പറയുന്നു.
ഈ വിവരങ്ങള്‍, കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും അതത് ചികിത്സ കേന്ദ്രങ്ങളില്‍ മാത്രമേ സൂക്ഷിക്കുകയുള്ളൂ. ഗവേഷണത്തിന് വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ആ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദ്ദേശവും കരടില്‍ നല്‍കിയിട്ടുണ്ട്.
വ്യക്തികളുടെ സ്വാകാര്യ വിവരങ്ങള്‍ക്കും അപ്പുറത്തേക്ക് അതിസ്വാകാര്യ വിവരങ്ങള്‍ കൂടി ശേഖരിക്കുന്ന വിധത്തിലാണ് ആരോഗ്യ ഐ.ഡിയുടെ കരട് രേഖ പുറത്ത് വന്നിരിക്കുന്നത്. വ്യക്തികളോട് ഏത് രാഷ്ട്രീയ പാര്‍ട്ടിയോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്, ഉഭയ ലൈംഗിക ബന്ധമാണോ, ട്രാന്‍സ്‌ജെന്‍ഡറാണോ തുടങ്ങിയ വിവരങ്ങളും കേന്ദ്രം ആരായുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമെ ക്രെഡിറ്റ് കാര്‍ഡിന്റെയും ഡെബിറ്റ് കാര്‍ഡിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്താനും കേന്ദ്രം പറയുന്നു. ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ ഇരിക്കെയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന നിര്‍ണായ കരടു രേഖയുമായി കേന്ദ്രം രംഗത്തെത്തിയത്.
അതേസമയം ആരോഗ്യ ഐ.ഡിയില്‍ ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നത്. ജാതി ചോദിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. ജാതി ചോദിക്കുന്നത് നാട്ടില്‍ കുറ്റകരമല്ല. സര്‍ക്കാരിന്റെ അപേക്ഷകളില്‍ ജാതി ചോദിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇവിടെ ജാതി ചോദിക്കാത്ത ആരാണുള്ളതെന്നും കേരളത്തില്‍ സര്‍ക്കാരിന്റെ ഏത് അപേക്ഷ ഫോറത്തിലാണ് ജാതി ഇല്ലാത്തതെന്നും സുരേന്ദ്രന്‍ ആരാഞ്ഞു. ഒന്നാംക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ജാതി ചോദിക്കുന്നില്ലേ? ജാതി ചോദിക്കുന്നത് നമ്മുടെ നാട്ടില്‍ ഒരു കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha


























