കനത്ത മഴയെത്തുടര്‍ന്ന് മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ ; ഗതാഗതം സ്തംഭിച്ചു, ഓഫീസുകൾക്ക് ഇന്ന് അവധി
കഴിഞ്ഞ രാത്രി മുഴുവന്‍ നീണ്ടു നിന്ന കനത്ത മഴയെ തുടര്‍ന്ന് മുബൈനഗരത്തിൽ വെള്ളപ്പൊക്കം.. മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച വൈകീട്ടാണ് മുംബൈയിൽ ശക്തമായ മഴ പെയ്തത്. രാത്രിയിൽ അതിശക്തമായ മഴയാണ് പെയ്തതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നഗരത്തിന്‍റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ ബുധനാഴ്ച രാവിലെ പൊതുഗതാഗതം താറുമാറായി
മുംബൈയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്
മുംബൈ കോർപ്പറേഷൻ ഇന്ന് ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ സ്വകാര്യ ഓഫീസുകൾക്കെല്ലാം അവധിയാണെന്നാണ് ബിഎംസി വ്യക്തമാക്കിയത്. ഗോൽ ടെമ്പിൾ, നാന ചൗക്ക്, മുംബൈ സെൻട്രൽ ജംഗ്ഷൻ, ജെജെ ജംഗ്ഷൻ, കല ചൗക്കി, ഭെണ്ടി ബസാർ തുടങ്ങിയവിടങ്ങിലെല്ലാം വെള്ളെക്കെട്ട് അനുഭവപ്പെട്ടിട്ടുണ്ട്.
വെള്ളക്കെട്ട് റോഡ്, റെയിൽ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട് . സെൻട്രൽ റെയിൽവേ ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണമാണ് സർവീസുകൾ റദ്ദാക്കിയതെന്ന് റെയിൽ വക്താവ് വ്യക്തമാക്കിയെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.
വെള്ളം കയറിയതോടെ സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും വ്യക്തമാക്കി. ഗാതഗതവും വൈദ്യുതിയും മുടങ്ങുമെന്നതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വരും മണിക്കൂറിലും മുംബൈയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയിലെയും താനെയിലെയും ചിലയിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha