മമതാ ബാനര്‍ജിയുടെ വാഴ്ച അവസാനിപ്പിക്കാന്‍ മോദിയും അമിത്ഷായും; പശ്ചിമ ബംഗാളിനെ മുറിച്ചു രണ്ടാക്കി മാറ്റാൻ പുതിയ കരുക്കള്‍ നീക്കിത്തുടങ്ങി, വൈകാതെ മമത മോദിക്കെതിരെ കൊടുവാളും തീക്കുണ്ടവുമായി ചാടുമെന്നതില്‍ സംശയം വേണ്ട

പശ്ചിമ ബംഗാളിനെ മുറിച്ചു രണ്ടാക്കി മമതാ ബാനര്‍ജിയുടെ വാഴ്ച അവസാനിപ്പിക്കാന്‍ മോദിയും അമിത് ഷായും കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു. ബിജെപിയുടെ പതിനെട്ടാമത്തെ അടവില്‍ പകച്ചു നില്‍ക്കുകയാണ് തീപ്പൊരി മമത. ഏറെ വൈകാതെ മമത മോദിക്കെതിരെ കൊടുവാളും തീക്കുണ്ടവുമായി ചാടുമെന്നതില്‍ സംശയം വേണ്ട. പശ്ചിമ ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനമുണ്ടാക്കി ഗൂര്‍ഖകളെ മതമയില്‍നിന്ന് അകറ്റിയാല്‍ വംഗനാട്ടില്‍ താമര വിരിയിക്കാമെന്നതാണ് മോദി ലക്ഷ്യമിടുന്നു. അടുത്ത തെരഞ്ഞെടുപ്പിലും മമത ബംഗാള്‍ ഭരിക്കുമെന്ന സൂചന കണ്ടാണ് ബിജെപിയുടെ വംശീയ കരുനീക്കം. ഡാര്‍ജിലിംഗ് ആസ്ഥാനമായി ഗൂര്‍ഖാലാന്‍ഡ് സംസ്ഥാന രൂപികരണത്തിനാണ് നിയമ സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ഗോര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷനെയും ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ചയെയും വിളിച്ചു കൂട്ടി ബിജെപി പാരപണി തുടങ്ങിക്കഴിഞ്ഞു.
ഗോര്‍ഖാലാന്‍ഡ് സംസ്ഥാന രൂപീകരണ വിഷയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും.നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പശ്ചിമബംഗാളിലെ വടക്കന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗൂര്‍ഖാലാന്‍ഡ് പുതിയ സംസ്ഥാനമാക്കി മാറ്റുന്നതിലൂടെ മാത്രമേ മതമയുടെ ബംഗാള്‍ ആധിപത്യം ഒതുക്കി തൃണമൂല്‍ ഭരണം തകര്‍ക്കാന്‍ നിലവില്‍ വഴിയുള്ളു. കാലങ്ങളായുള്ള ഗൂര്‍ഖാ വംശജരുടെ ഗൂര്‍ഖാലാന്‍ഡ് സംസ്ഥാന മോഹം അംഗീകരിച്ച് അതുവഴി രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമമാണ് ബിജെപിയുടേത്.പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്തമായ സംസ്‌കാര രീതി പുലര്‍ത്തുന്നവരുമാണ് ഇവരെന്ന വസ്തുത മുന്‍ നിര്‍ത്തിയാണ് സംസ്ഥാന വിഭജന നീക്കം.
ഡാര്‍ജിലിംഗില്‍ നിന്നുള്ള ബിജെപി എംപി രാജു ബിസ്ത ഗോര്‍ഖലാന്റ് വിഷയം കഴിഞ്ഞ പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.2011ല്‍ സിപിഎമ്മിനെ തകര്‍ത്ത് ബംഗാളില്‍ മമതാ ബാനര്‍ജി അധികാരത്തിലേറുമ്പോള്‍ ഡാര്‍ജീലിംഗിനെ രണ്ടാം സ്വിറ്റ്സര്‍ലന്‍ഡാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴും തേയില വിളയിക്കുന്ന ഗൂര്‍ഖകളുടെ നാടിനു കാര്യമായ മുന്നേറ്റമൊന്നുമില്ല.
സ്വന്തമായി സംസ്ഥാനം എന്ന ആവശ്യം ഗൂര്‍ഖകള്‍ 40 വര്‍ഷമായി ഉന്നയിക്കുകയാണ്. 1980കളില്‍ തുടങ്ങിയ സമരങ്ങളെ സിപിഎം സര്‍ക്കാര്‍ നയപരമായി ഒതുക്കുകയായിരുന്നു. വംശപരമായ വികാരം ഉയര്‍ത്തി ബംഗാളില്‍ അരാജതത്വമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിലേക്ക് നീങ്ങുകയാണ് മോദി. 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 207 അംഗങ്ങളും ബിജെപിക്ക് 12 അംഗങ്ങളുമാണ് നിലവിലുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണം ജയിച്ചു ബിജെപി രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബംഗാളിനെ മുറിച്ച് ഭരണം പിടിക്കാനുള്ള അപാരമായ തന്ത്രം ബിജെപി മെനയുന്നത്.
https://www.facebook.com/Malayalivartha






















