അഭിമാനത്തോടെ ഇന്ത്യ... കോവിഡിനിടയിലും അഭിമാനത്തോടെ റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം; ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ചൈനയ്ക്ക് ഇന്ത്യയുടെ കരുത്ത് കാട്ടിക്കൊടുക്കുന്നു; റഫാല്‍ ജെറ്റുകള്‍ അണിനിരത്തും; പരേഡ് അരങ്ങേറ്റത്തിന് ലഡാക്ക്

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനത്തിന് വേദിയാകുകയാണ്. കോവിഡ് സൃഷ്ടിച്ച ഭീതിക്കിടെ കടുത്ത നിയന്ത്രണങ്ങളിലാണു രാജ്യതലസ്ഥാന നഗരം. കോവിഡും കര്‍ഷകരുടെ സമരവും പരേഡിന്റെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി.
മുന്‍വര്‍ഷങ്ങളില്‍ 1.25 ലക്ഷം ആസ്വാദകരെ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി 25,000 പേര്‍ മാത്രം. അതില്‍തന്നെ പൊതുജനങ്ങള്‍ക്കുള്ള പാസ് ലഭിച്ചതു 4000 പേര്‍ക്ക്. ബാക്കിയുള്ളതെല്ലാം വിവിഐപി, വിഐപികള്‍. പരേഡിന്റെ നീളം കുറഞ്ഞു.
വിജയ് ചൗക്കില്‍ നിന്നാരംഭിച്ചു ചെങ്കോട്ട വരെയായിരുന്നു സാധാരണ ആര്‍ഡി പരേഡെങ്കില്‍ ഇക്കുറിയതു ഇന്ത്യാഗേറ്റ് സി ഹെക്‌സഗണ്‍ ഭാഗത്തെ ധ്യാന്‍ചന്ദ് നാഷനല്‍ സ്റ്റഡിയം വരെ മാത്രമാക്കി. പരേഡിലെ ഓരോ വിഭാഗത്തിലും സാധാരണ 144 സേനാംഗങ്ങളായിരുന്നു ഭാഗമായിരുന്നതെങ്കില്‍ ഇക്കുറി 90 പേര്‍ വീതമുള്ള സംഘങ്ങള്‍.
50 വര്‍ഷത്തിനിടെ ആദ്യമായാണ് അതിഥിയില്ലാതെ റിപ്പബ്ലിക് ദിനം കടന്നുപോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഇക്കുറി അതിഥിയായി നിശ്ചയിച്ചിരുന്നെങ്കിലും ബ്രിട്ടനില്‍ കോവിഡ് രൂക്ഷമായതോടെ അദ്ദേഹം യാത്ര റദ്ദാക്കി. 1952, 1953, 1966 വര്‍ഷങ്ങളിലും റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയുണ്ടായിരുന്നില്ല.
രാവിലെ 8 മണിക്കു പതാക ഉയര്‍ത്തുന്നതോടെയാണു പരേഡിനു തുടക്കമാകുക. വിജയ് ചൗക്കില്‍നിന്നു രാജ്പഥും അമര്‍ ജവാന്‍ ജ്യോതിയും ഇന്ത്യാഗേറ്റ് പ്രിന്‍സസ് പാലസും കടന്നു തിലക് മാര്‍ഗിലൂടെ ഇന്ത്യാഗേറ്റ് സി ഹെക്‌സണ്‍ ഭാഗത്തെ നാഷനല്‍ സ്‌റ്റേഡിയത്തിലെത്തി അവസാനിക്കും.
റഫാല്‍ ജെറ്റുകളാണ് ഈ വര്‍ഷത്തെ തിളക്കങ്ങളിലൊന്ന്. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ഭവാനാ കാന്തും ബംഗ്ലാദേശ് സായുധ സേനയുടെ സംഘവും ഇക്കുറി പരേഡിനുണ്ട്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50ാം വാര്‍ഷികത്തിന്റെ ഭാഗമാണിത്. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിന്റെ നിശ്ചലദൃശ്യം ആദ്യമായി പരേഡിലുണ്ടാകും. ലഡാക്കിന്റെ പൈതൃകത്തിന്റെ അടയാളമായ തിക്‌സെ മൊണാസ്ട്രിയാണു പരേഡിലുണ്ടാകുക. കയറിന്റെ കഥയുമായി കേരളവും പരേഡിലുണ്ട്. പരേഡിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഇക്കുറിയില്ല.
സംഗീതപ്രേമികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗീത വിസ്മയമാണു റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ്. ലോകത്തിലെ തന്നെ ഏറ്റവും വര്‍ണോജ്വലമായ സൈനിക സംഗീതവിരുന്ന്. വൈകിട്ട് ഡല്‍ഹിയിലെ തണുപ്പില്‍ സൗത്ത്-നോര്‍ത്ത ബ്ലോക്കുകള്‍ക്കും രാഷ്ട്രപതിഭവനും പാര്‍ലമെന്റുമെല്ലാം നില്‍ക്കുന്ന വിജയ് ചൗക്കില്‍ സൈനിക ബാന്‍ഡുകള്‍ അണിനിരക്കുന്നതൊരു സുന്ദരകാഴ്ചയാണ്.
17ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലാണു ബീറ്റിങ് റിട്രീറ്റ് എന്ന മിലിറ്ററി പാരമ്പര്യത്തിന്റെ തുടക്കം. ജയിംസ് രണ്ടാമന്‍ രാജാവ് യുദ്ധ ദിവസം അവസാനിച്ചത് അറിയിക്കാന്‍ പതാക താഴ്ത്തി ഡ്രമ്മുകള്‍ മുഴക്കാന്‍ നിര്‍ദേശം നല്‍കി. ഇതാണു ബീറ്റിങ് റിട്രീറ്റായി മാറിയത്. ഇപ്പോള്‍ യുകെ, യുഎസ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണു ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്.
ഇന്ത്യയില്‍ ഇതൊരു ചടങ്ങായത് 1950ലാണ്. ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ റോബര്‍ട്‌സ് എന്ന ഉദ്യോഗസ്ഥനാണ് ഇതൊരു ചടങ്ങായി വികസിപ്പിച്ചെടുത്തത്. പ്രതിരോധ വിഭാഗത്തിന്റെ സെക്ഷന്‍ ഡി(സെറിമോണിയല്‍സ്) ആണ് ഈ ചടങ്ങ് ക്രമീകരിക്കുന്നത്.
ഈ വര്‍ഷത്തെ ബീറ്റിങ് റിട്രീറ്റിന്റെ പ്രധാന ആകര്‍ഷണം 'സ്വര്‍ണിം വിജയ്' എന്ന പുതിയ കംപോസിഷനാണ്. 1971ലെ പാക്കിസ്ഥാനെതിരായ യുദ്ധവിജയത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ഗാനം പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 16നു 'വിജയ് ദിവസ്' ആഘോഷത്തില്‍ നാഷനല്‍ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വര്‍ണം വിജയ് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.
"
https://www.facebook.com/Malayalivartha

























