ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ഗതാഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങിയ നിലയിൽ

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം. പ്രവചനാതീതമായ കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും ഹിമാചലിൽ തുടരുന്നതിനിടെ ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു. പാലം തകർന്നതോടെ പദും-ദാർച്ച പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
അതുവഴി സഞ്ചരിച്ച ലോറിയുടെ പിൻഭാഗം തകർന്ന പാലത്തിനിടയിൽ കുടുങ്ങിയ നിലയിലാണ്. പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനായി ദിവസങ്ങളെടുത്തേക്കാനാണ് സാധ്യത.
നേരത്തെ മാർച്ചിൽ അടൽ ടണലിന് സമീപം കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങിയ സാഹചര്യം കണക്കിലെടുത്ത് അധികൃതർ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹിമാചൽ യാത്രയിൽ സുരക്ഷ ഉറപ്പാക്കാനായി കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ടയറുകൾ തെന്നിമാറുന്നത് തടയാൻ ചക്രങ്ങളിൽ 'സ്നോ ചെയിനുകൾ' നിർബന്ധമായും ഘടിപ്പിക്കുക. വഴുക്കലുള്ള റോഡുകളിൽ ഗ്രിപ്പ് ലഭിക്കുന്നതിനായി ടയറിലെ വായുസമ്മർദ്ദം നേരിയ തോതിൽ കുറയ്ക്കുന്നത് നല്ലതാണ്. മഞ്ഞിൽ പെട്ടെന്ന് ബ്രേക്ക് ഇടുന്നത് അപകടമുണ്ടാക്കും. വളരെ സാവധാനം മാത്രം വാഹനം ഓടിക്കുക.
മൂടൽമഞ്ഞുള്ളപ്പോൾ കാഴ്ച പരിമിതമായതിനാൽ ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളും എപ്പോഴും പ്രവർത്തിപ്പിക്കുക. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം നിലനിർത്തണം. മഞ്ഞിൽ ബ്രേക്ക് ഇട്ടാൽ വാഹനം നിൽക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കും. യാത്ര തിരിക്കുന്നതിന് മുൻപ് കാലാവസ്ഥാ റിപ്പോർട്ടുകളും റോഡ് സുരക്ഷാ അറിയിപ്പുകളും പരിശോധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
https://www.facebook.com/Malayalivartha

























