ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി

ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി. ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ എണ്‍പത്തി രണ്ട് ശതമാനത്തോളം സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. ഇതോടെ ആറ് കോര്‍പറേഷനുകളും ബിജെപിയ്ക്ക് സ്വന്തം.
ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കായി 576 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 480 സീറ്റുകളും ബിജെപി സ്വന്തമാക്കി. അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ 156 സീറ്റുകളും, രാജ്‌കോട്ടില്‍ 72 സീറ്റുകളും ബിജെപി നേടി.
ഭാവ്‌നഗറില്‍ 44 സീറ്റുകള്‍ നേടിയപ്പോള്‍, വഡോദരയില്‍ 65 സീറ്റുകളും ബിജെപി നേടി. സൂറത്തില്‍ 92 സീറ്റുകളും ജാംനഗറില്‍ 50 സീറ്റുകളുമാണ് പാര്‍ട്ടി പിടിച്ചെടുത്തത്. അഹമ്മദാബാദ് 192, രാജ്‌കോട്ട് 72, ജാംനഗര്‍ 64, ഭാവ്‌നഗറില്‍ 52, വഡോദര 76, സൂറത്ത് 120 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം.
കോണ്‍ഗ്രസിന് കനത്ത പരാജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. ആകെ 50 സീറ്റുകളാണ് ഇതുവരെ നേടിയത്. സൂറത്തില്‍ ഒരു സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ജാംനഗറിലാണ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയത്.
11 സീറ്റുകളാണ് ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചത്. അഹമ്മദാബാദില്‍ 15 സീറ്റുകളും, ഭാവ്‌നഗറില്‍ എട്ട് സീറ്റുകളും, വഡോദരയില്‍ ഏഴ് സീറ്റുകളും, രാജ്കോട്ടില്‍ നാല് സീറ്റുകളും കോണ്‍ഗ്രസ് നേടി. മായാവതിയുടെ ബിഎസ്പിയ്ക്കും കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.
ബിഎസ്പിക്ക് ജാംനഗറില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 470 സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയ ആംആദ്മിയ്ക്ക് ആകെ 27 സീറ്റുകള്‍ ലഭിച്ചു. സൂറത്തില്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha