ബംഗാളില്‍ ശിവസേന മമതയ്ക്ക് 'കൈകൊടുക്കുന്നു' ;ബി ജെ പിയുടെ ശ്രമങ്ങൾക്ക് തടയിടാൻ കഴിയുമോ ?;തിരെഞ്ഞെടുപ്പ് രാഷ്ട്രീയം മാറിമറിയുന്നു
ബംഗാൾ നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇത്തവണ മത്സരം കടുക്കും എന്നുവേണം കരുതാൻ .അധികാരം പിടിക്കാൻ ബി ജെ പി സകല വഴികളും നോക്കുന്നതിനിടയിൽ പല തൃണമൂൽ കോൺഗ്രസ്സ് നേതാക്കളും പാർട്ടി വിട്ട് ബി ജെ പിയിലേക്ക് കൂടു മാറുമ്പോഴാണ് ബംഗാളിൽ നിന്ന് മറ്റൊരു വാർത്ത പുറത്തു വരുന്നത് .ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായി.ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയ്‌ക്കെതിരെ നില്‍ക്കേണ്ടെന്നാണ് ശിവസേനയുടെ തീരുമാനമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മമത വിജയിക്കണമെന്നാണ് ശിവസേന ആഗ്രഹിക്കുന്നതെന്നും റാവത്ത് പറഞ്ഞു.
പണം, കൈക്കരുത്ത്, മാധ്യമങ്ങള്‍ എന്നിവയൊക്കെ ഉപയോഗിച്ച് മമതാ ബാനര്‍ജിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും റാവത്ത് പറഞ്ഞു. ഇത്തരം ഒരു അവസ്ഥയില്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നും പകരം മമതയ്ക്ക് പിന്തുണ നല്‍കാമെന്ന് ശിവസേന തീരുമാനിക്കുകയായിരുന്നെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന വിഷയത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തിയെന്നും റാവത്ത് പറഞ്ഞു.മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha