ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദ്ദം 24 മണിക്കൂറിനകം തീവ്രതയേറിയ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം; 90 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ; ഒഡിഷയിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനകം ശക്തിപ്രാപിച്ചു തീവ്രതയേറിയ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ കാറ്റ് ഒഡീഷയുടെയും പശ്ചിമ ബംഗാളിന്റെയും തീരത്തെത്തുമെന്നാണ് കരുതുന്നത്. കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 90 ട്രെയിനുകള്‍ റദ്ദാക്കി. കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കാനുള്ള സാധ്യതയുണ്ട്.
ഒഡിഷയിലെ പാരദ്വീപിന് 540 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റിന്‍റെ സ്ഥാനം. വടക്ക്, വടക്ക് - പടിഞ്ഞാറ് ദിശയിലായാണ് കാറ്റ് സഞ്ചരിക്കുന്നത്. അടുത്തദിവസംതന്നെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്.
മേയ് 26ന് രാവിലെയോടെ കാറ്റ് കരയിലേക്ക് കടക്കുമെന്നാണ് നിഗമനം. കരയില്‍ എത്തുമ്ബോള്‍ പരമാവധി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയായിരിക്കും വേഗം. ഒഡിഷയിലെയും പശ്ചിമബംഗാളിലെയും തീര ജില്ലകളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. കേന്ദ്ര ദുരന്ത നിവാരണ സേനയും നാവിക സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറായി കഴിഞ്ഞു.
https://www.facebook.com/Malayalivartha
























