ബ്ലാക്ക് ഫംഗസ് രോഗികളിൽ മൂന്ന് ദിവസം കൊണ്ട് 32 ശതമാനം വര്‍ധന; മരുന്നിന്റെ ലഭ്യതക്കുറവ് സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയാകുന്നു; 11 സംസ്ഥാനങ്ങള്‍ ബ്ലാക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു

കൊറോണ വൈറസിനെക്കാളും ജനങ്ങൾ ഇപ്പോൾ ഭയക്കുന്നത് ബ്ലാക്ക് ഫംഗസിനെയാണ്. മൂന്ന് ദിവസം കൊണ്ട് ബ്ലാക്ക് ഫംഗസ് കേസുകളിൽ 32 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍. അതേസമയം, മരുന്നിന്റെ ലഭ്യതക്കുറവ് രോഗത്തെ നേരിടുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയാവുകയാണ്. 29,000 വയല്‍സ് ആംഫോടെറിസിന്‍ - ബി മരുന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച അറിയിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 11,717 പേര്‍ക്കാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. മേയ് 22ന് ഇത് 8848 ആയിരുന്നു. 2859 പേര്‍ ചികിത്സ തേടുന്ന ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. മഹാരാഷ്ട്രയില്‍ മാത്രം 2770 രോഗികളാണുള്ളത്.
11 സംസ്ഥാനങ്ങള്‍ ബ്ലാക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് മുക്തി നേടിയവരിലാണ് ഫംഗസ് ബാധ പ്രധാനമായും റിപ്പോര്‍ട്ടു ചെയ്യുന്നത്. കോവിഡ് ബാധിക്കാത്തവരിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് വലിയ തരത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ആംഫോടെറിസിന്‍ - ബി ഇന്‍ജെക്ഷന്‍ നല്‍കലാണ് ഇപ്പോഴത്തെ ചികിത്സ. ഒരാള്‍ക്ക് തന്നെ 60 മുതല്‍ 120 വയല്‍സ് വരെ മരുന്ന് ആവശ്യമാണ്. രോഗബാധ രൂക്ഷമായ ആളുകള്‍ക്ക് അടിയന്തര ശസ്ത്രക്രിയ മാത്രമാണ് ഏക പ്രതിവിധി.
മരുന്നിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണെന്നും ഈ മാസം അവസാനത്തോടെ അഞ്ച് ലക്ഷം വയല്‍സ് മരുന്ന് ലഭ്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അഞ്ച് കമ്ബനികള്‍ക്ക് കൂടി മരുന്ന് നിര്‍മിക്കാന്‍ ലൈസന്‍സ് നല്‍കിയതായും കേന്ദ്രം അറിയിക്കുകയും ചെയ്തു.,
https://www.facebook.com/Malayalivartha























