വേർപിരിഞ്ഞ് കഴിയുന്ന ഭർത്താവിന്‍റെ പേരിൽ വ്യാജ അക്കൗണ്ട്, അശ്ലീല ചിത്രങ്ങൾ നിരവധി ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു: ഒടുവിൽ ഗത്യന്തരമില്ലാതെ പോലീസിനെ സമീപിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ...

സൂററ്റിൽ വേർപിരിഞ്ഞ് കഴിയുന്ന ഭർത്താവിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിലായി. ഗുജറാത്തിലെ സൂററ്റിൽ നിന്നുള്ള 29കാരിയാണ് ഭർത്താവിന്‍റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഭർത്താവിനോടുള്ള വിരോധത്തെ തുടർന്നാണ് യുവതി കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
ഇരുപത്തൊമ്പത് കാരിയായ യുവതി ബിരുദാനന്തര ബിരുദധാരിയാണ്. അഞ്ച് വർഷം മുമ്പ് ഒരു വ്യവസായിയുമായിട്ടായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ ദാമ്പത്യ ബന്ധം നല്ല രീതിയിലല്ല മുന്നോട്ട് പോയത്. ടെക്സ്റ്റൈൽ വ്യവസായ രംഗത്താണ് ഭർത്താവിന്‍റെ ജോലി. ബന്ധം വഷളായതിന് പിന്നാലെ വിവാഹം കഴിഞ്ഞ് രണ്ട് വർഷമായതോടെ ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിനിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ ആഗ്രഹിച്ച യുവതി ഇതിനായി സോഷ്യൽമീഡിയ തെരഞ്ഞെടുക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മെയ് 22നാണ് 30കാരനായ യുവാവ് സൈബർ പോലീസിൽ പരാതിയുമായെത്തിയത്. നിരവധി ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ തന്‍റെ സ്വകാര്യ ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു യുവാവ് പരാതി നൽകിയത്. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് ഇയാളുടെ ഭാര്യയിലേക്കെത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മാനനഷ്ടത്തിനും ഐപിസിയിലെയും ഐടി നിയമത്തിലെ അനുബന്ധ വകുപ്പുകളും പ്രകാരമായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവാവിന്‍റെ പരാതിയിൽ ഭാര്യയുടെയോ മറ്റോ പേര് പരാമർശിച്ചിട്ടില്ലായിരുന്നു. എന്നാൽ സൈബർ പോലീസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഭാര്യയിലേക്കെത്തുകയായിരുന്നു. യുവാവിന്‍റെ അശ്ലീല ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നിൽ യുവതിയുടെ പങ്ക് വ്യക്തമായതോടെ ഇവരെ പിടികൂടുകയും ചെയ്തു.
തന്‍റെ സ്വകാര്യ ഫോട്ടോകൾ മറ്റാരുടെയും കൈവശം ഇല്ലെന്ന് ബോധ്യം ഉണ്ടായതുകൊണ്ട് തന്നെ ഭാര്യയിൽ ഇയാൾക്ക് സംശയമുണ്ടായിരുന്നു. ഭാര്യയുടെ കൈയ്യിൽ മാത്രമേ ഇത്തരം ചിത്രങ്ങൾ ഉള്ളൂവെന്നും ഇയാൾക്ക് അറിയാമായിരുന്നു. പക്ഷേ ഇക്കാര്യത്തിൽ ഉറപ്പില്ലായിരുന്നു. "അന്വേഷണത്തിനിടെ മാത്രമാണ് യുവാവിനോടുള്ള ദേഷ്യത്തെ തുടർന്നാണ് അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തുന്നത്" പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത യുവതിയെ ജാമ്യത്തിൽ വിട്ടു.
https://www.facebook.com/Malayalivartha























