രാജ്യത്തിന് നേരെ വരുന്ന പാക് ഭീകരത ഉൾപ്പെടെ എല്ലാ സുരക്ഷാ വെല്ലുവിളികളും നേരിടണം: അതിനെതിരെ പൊരുതണം: ഇന്ത്യൻ സൈന്യം സജ്ജമായിരിക്കണമെന്ന് സൈനികർക്ക് നിർദ്ദേശം നൽകി കരസേന മേധാവി എംഎം നരവനേ
രാജ്യത്തിന് നേരെ വരുന്ന പാക് ഭീകരത ഉൾപ്പെടെ എല്ലാ സുരക്ഷാ വെല്ലുവിളികളും നേരിടാനും അതിനെതിരെ പൊരുതാനും ഇന്ത്യൻ സൈന്യം സജ്ജമായിരിക്കണമെന്ന് സൈനികർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കരസേന മേധാവി എംഎം നരവനേ. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹം ശ്രീനഗറിലെത്തിയിരുന്നു. അതിർത്തിയിൽ ഇന്ത്യ-പാക് വെടിനിർത്തൽ കരാർ ധാരണയായി 100 ദിവസം തികഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്ഥിതി വിലയിരുത്താൻ ദ്വിദിന സന്ദർശനത്തിന് ശ്രീനഗറിൽ എത്തിയത്.
നോർത്തേൺ കമാൻഡർ ചീഫ് ലെഫ്. ജനറൽ വൈ കെ ജോഷിയും, 15 കോർപ്സ് കമാൻഡർ ലെഫ്. ജനറൽ ഡി പി പാണ്ഡെയും വിവിധ യൂണിറ്റുകളിലായി സന്ദർശനം നടത്തിയിരുന്നു. നിലവിലുളള സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും തീവ്രവാദ സംഘടനകളിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യന്നതിനെ തടയുന്നതുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങൾ പ്രാദേശിക കമാൻഡർ കരസേന മേധാവിയെ അറിയിക്കുകയും ചെയ്തു. തീവ്രവാദ സംഘടനകളിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് തടയുന്നതിന് സേന നടത്തുന്ന പ്രവർത്തനം അദ്ദേഹം വിലയിരുത്തി.
നിയന്ത്രണ രേഖയിലെ നിലവിലുള്ള സാഹചര്യങ്ങളും പാകിസ്താന്റെ ഭീകര പ്രവർത്തനങ്ങളും ലെഫ്. ജനറൽ പാണ്ഡെ വ്യക്തമാക്കി. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ജമ്മു കശ്മീർ പോലീസിന്റേയും ഭരണകൂടത്തിന്റെയും കേന്ദ്ര സായുധ സേനയുടേയും പ്രയത്നങ്ങളെ എംഎം നരവനെ അഭിനന്ദിക്കുകയും ചെയ്തു. കശ്മീരിൽ സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ചും ചർച്ചകൾ നടന്നതായി ഉന്നതവൃത്തങ്ങൾ അറിയിച്ചു.
അടുത്ത ദിവസം കരസേന മേധാവി 778 കിലോമീറ്റർ വരുന്ന നിയന്ത്രണരേഖ സന്ദർശിക്കും. ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ കരാർ ധാരണയായതിന് ശേഷം ആദ്യമായാണ് കരസേന മേധാവി നിയന്ത്രണ രേഖ സന്ദർശിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്.
https://www.facebook.com/Malayalivartha