കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ 'ആര്‍' ഘടകം; ആശങ്ക പങ്കുവെച്ച് വിദഗ്ധര്‍
സംസ്ഥാനത്തും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ 'ആര്‍' ഘടകം (പുനരുല്‍പാദന/വ്യാപന നിരക്ക്) കൂടുതലാണെന്നും ദേശീയതലത്തില്‍ ഇതു കേസുകളുടെ വര്‍ധനവിനു കാരണമാകുമെന്നുമുള്ള ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധർ.
പൊതുവെ രാജ്യത്തു രോഗം കുറയുന്നുണ്ടെങ്കിലും കടുത്ത ജാഗ്രത തുടരണമെന്നതിന്റെ സൂചനയാണ് ഉയര്‍ന്ന 'ആര്‍' മൂല്യമെന്നും വിദഗ്ധര്‍ പറയുന്നു.
ഒരു രോഗിയില്‍നിന്ന് എത്ര പേരിലേക്കു പുതുതായി രോഗം പടരുന്നുണ്ടെന്നു കണക്കാക്കാനുള്ള അക്കാദമിക് സൂചകമാണ് ആര്‍. രാജ്യത്തു രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇടിവ് മന്ദഗതിയിലാണെന്നത് ആശങ്കാജനകമാണെന്നു ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയാതായാണ് റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയില്‍ 1.19 ലക്ഷം പേരാണു നിലവില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ച 8,535 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. മേയ് പകുതിയില്‍ 0.79 ആയിരുന്ന ആര്‍ നിരക്ക്, 30ന് 0.84 ആയി.
ജൂണ്‍ അവസാനത്തോടെ 0.89 വരെയും ഉയര്‍ന്നു. പുതിയ ഡേറ്റ സൂചിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ ആര്‍ ഘടകം ഇപ്പോള്‍ ഒന്നിന് അടുത്താണെന്നാണ്. കേരളത്തില്‍ കഴിഞ്ഞദിവസം 12,220 പുതിയ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചികിത്സയില്‍ കഴിയുന്നവര്‍ 1.15 ലക്ഷമായി.
ഇവിടെ ഈ മാസമാദ്യം ആര്‍ ഘടകം 1.0 പിന്നിട്ടു. സമീപകാല ഡേറ്റ സൂചിപ്പിക്കുന്നത് ഇത് അപകടകരമാംവിധം അതേയിടത്തുതന്നെ തുടരുന്നു എന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചില സംസ്ഥാനങ്ങള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കുറയ്ക്കുന്നത് ആശങ്കാജനകമാണ്. പലയിടത്തും ആര്‍ ഘടകം ഒന്നിന് അടുത്തെത്തി. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha