അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും എഴു പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും ഏഴുപേര്‍ മരിച്ചു. രണ്ടുദിവസമായി തുടരുന്ന വെടിവെപ്പില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രകോപനമൊന്നുമില്ലാതെ പാകിസ്താന്‍ വെടിവെപ്പ് തുടരുന്ന പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. വിദേശകാര്യമന്ത്രാലയം കിഴക്കന്‍ മേഖലാ സെക്രട്ടറി അനില്‍ വാധയാണ് രാജ്യത്തിന്റെ കടുത്ത പ്രതിഷേധം പാകിസ്താനെ അറിയിച്ചത്.
ഒരു സ്ത്രീയടക്കം ഏഴുപേരാണ് ശനിയാഴ്ചയും ഞായറാഴ്ചയുമായുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യദിനത്തില്‍ മൂന്നുതവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അക്രമംനടത്തി. പൂഞ്ച്, രജൗരി ജില്ലകളില്‍ ഞായറാഴ്ച രാത്രിയും രാവിലെയുമായി പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ടുപേര്‍വീതം കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ പത്തുവയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ബാല്‍ക്കോട്ട് മേഖലയില്‍ ഷെല്‍ ഒരു കാറിനുമുകളില്‍ പതിച്ചാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. കാറിനു സമീപത്ത് കൂടിനിന്ന 20പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഈമാസം മുപ്പത്തിമൂന്നാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ സൈന്യം ഇതേത്തുടര്‍ന്ന് ശക്തമായ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ അതിര്‍ത്തിയില്‍നിന്ന് ആളെ ഒഴിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും സര്‍ത്താജ് അസീസും 23ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പാകിസ്താന്റെ തുടര്‍ച്ചയായുള്ള ആക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























