പ്രദീപേ... നീയാണ് ഹീറോ!!! തോളിൽ ബാഗുമിട്ട് അർധരാത്രി നോയ്ഡയിലെ റോഡിലൂടെ ഓടുന്ന ഒരു കൗമാരക്കാരൻ; വിയർപ്പിൽ നനഞ്ഞിട്ടും കാറിൽ വീട്ടിലാക്കിത്തരാം എന്ന് പറഞ്ഞിട്ടും അത് സ്നേഹപൂർവം നിരസിച്ച് അവൻ ഓടിക്കയറിയത് രാജ്യത്തിൻറെ ഹൃദയത്തിലേക്ക്, സൈന്യത്തില്‍ ചേരാനെന്ന ആ മില്യന്‍ ഡോളര്‍ വിലമതിക്കുന്ന മറുപടിയിൽ പ്രദീപിനെ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ...
തോളിൽ ബാഗുമിട്ട് അർധരാത്രി നോയ്ഡയിലെ റോഡിലൂടെ ഓടുന്ന ഒരു കൗമാരക്കാരനുണ്ട്..... പേര് പ്രദീപ് മെഹ്റ എന്നാണ്. ഉത്തരാഖണ്ഡിലെ അൽമോഡ സ്വദേശിയാണ് ഈ പുള്ളിക്കാരൻ. തന്റെ കാറിൽ കയറിക്കോളൂ താമസസ്ഥലത്ത് ആക്കിത്തരാമെന്ന സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയുടെ വാഗ്ദാനം നിരസിച്ച് വിയർത്തു കുളിച്ച് മുന്നോട്ടോടുകയാണ് ഈ 19-കാരൻ.
എന്നാലോ എന്തിനാണ് ഈ രാത്രി നീയിങ്ങനെ ഓടുന്നതെന്ന വിനോദിന്റെ ചോദ്യത്തിന് പ്രദീപ് നല്‍കുന്ന ഒരു യമണ്ടൻ മറുപടിയുണ്ട് കേട്ടോ..... അത് പട്ടാളത്തില്‍ ചേരാനാണ് താന്‍ ഓടി പരിശീലിക്കുന്നത് എന്നാണ് പ്രദീപ് നല്‍കുന്ന ആ മറുപടി. വിനോദ് കാറിലിരുന്ന് ചിത്രീകരിച്ച ഈ വീഡിയോ, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഒന്നും രണ്ടും കിലോമീറ്ററല്ല, തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ 10 കിലോമീറ്ററാണ് പ്രദീപ് ദിവസവും രാത്രി ഓടുന്നത്.
എന്തെങ്കിലും അത്യാവശ്യം കൊണ്ടാവും ഇങ്ങനെ ഓടുന്നത് ലിഫ്റ്റ് കൊടുക്കാം എന്ന് കരുതിയാണ് വിനോദ് പ്രദീപുമായി സംസാരത്തിന് തുടക്കം കുറിച്ചത്. ലിഫ്റ്റ് നല്‍കാമെന്ന വാഗ്ദാനം വീണ്ടും വീണ്ടും നിരസിക്കുകയാണ് ചെയ്തത്. ഇങ്ങനെ പ്രദീപ് ഓടിക്കൊണ്ടും വിനോദ് കാറിലിരുന്നുമുള്ള സംഭാഷണം പുരോഗമിക്കുമ്പോഴാണ് ഓട്ടത്തിനു പിന്നിലെ കാരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന മറുപടി പ്രദീപില്‍നിന്ന് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാകുമ്പോൾ ഓരോ ഇന്ത്യൻ പൗരന്റെയും ഇടനെഞ്ചിൽ അഭിമാനത്തിന്റെ പൊൻതൂവൽ ഉരുവാകുകയാണ്. ഞായറാഴ്ച് വൈകുന്നേരം കാപ്രി ട്വിറ്ററിലിട്ട വീഡിയോ ഇതിനോടകം തന്നെ 40 ലക്ഷത്തിലധികംപേർ കണ്ടുകഴിഞ്ഞു. കാറിലിരുന്നുള്ള കപിരിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോഴും യുവാവ് ഓട്ടം തന്നെ. വിയർപ്പിൽ നനഞ്ഞിട്ടും കാറിൽ വീട്ടിലാക്കിത്തരാം എന്ന് പറഞ്ഞിട്ടും അത് സ്നേഹപൂർവം നിരസിക്കുകയാണ് പ്രദീപ്...
അതേസമയം വരൂ നിന്നെ വീട്ടിലാക്കിത്തരാമെന്ന് വിനോദ് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേണ്ട, ഞാന്‍ ഓടിപ്പൊയ്‌ക്കോളാം എന്നാണ് പ്രദീപ് നൽകുന്ന മറുപടി. എന്താ ഓടുന്നത് എന്ന ചോദ്യത്തിന്, താനെന്നും വീട്ടിലേക്ക് ഇങ്ങനെ ഓടിയാണ് പോകുന്നതെന്ന് പ്രദീപ് വീണ്ടും പറയുന്നു. സെക്ടര്‍ 16-ലെ മക്‌ഡൊണാള്‍ഡ്‌സിലെ ജീവനക്കാരനാണ് പ്രദീപ്. കാറില്‍ വീട്ടിലാക്കി തരാമെന്ന് വിനോദ് വീണ്ടും പറയുമ്പോള്‍, എനിക്ക് ഇപ്പോഴാണ് ഓടാന്‍ സമയം കിട്ടുക എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്. പിന്നീട് വിനോദ് ചോദിക്കുന്നുണ്ട്, എന്തിനാണ് ഈ ഓട്ടമെന്ന്- അപ്പോഴാണ് സൈന്യത്തില്‍ ചേരാനെന്ന ആ മില്യന്‍ ഡോളര്‍ വിലമതിക്കുന്ന മറുപടി പ്രദീപ് പറയുന്നത്. ഇതേതുടര്‍ന്നാണ് വിനോദ് പേരും മറ്റു വിവരങ്ങളും പ്രദീപിനോട് ചോദിക്കുന്നത്.
രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിനും പ്രദീപിന് മറുപടിയുണ്ട്. രാവിലെ തന്നെ ഭക്ഷണം പാകം ചെയ്യലും ജോലിക്കു പോകലും ഒക്കെയാവുമ്പോള്‍ ഓടാന്‍ നേരം കിട്ടില്ലെന്ന് പ്രദീപ് പറയുകയുണ്ടായി. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്തസഹോദരനൊപ്പമാണ് പ്രദീപിന്റെ താമസം. പ്രദീപും താനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാകുമെന്ന് വിനോദ് പറയുന്നുമുണ്ട്.
അതിന് എന്നെ ആരാണ് തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് പ്രദീപ് മറുപടി നൽകുകയുണ്ടായി. ഇനി വൈറലായാലോ എന്ന ചോദ്യത്തിന്-സാരമില്ല, താന്‍ തെറ്റൊന്നുമല്ലല്ലോ ചെയ്യുന്നത് എന്നാണ് ഈ മിടുക്കന്റെ മറുപടി. എത്ര കിലോമീറ്റര്‍ ഓടുമെന്ന ചോദ്യത്തിന് സെക്ടര്‍ 16 മുതര്‍ ബറോല വരെ ഏകദേശം 10 കിലോമീറ്റര്‍ ഓടുമെന്ന് പ്രദീപ് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ പ്രദീപിന്റെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇത്തരത്തിൽ ഒരു കഥ പുറത്തുകൊണ്ടുവന്നതിന് കാപ്രിക്കും ആളുകൾ നന്ദി പറയുന്നുണ്ട്.
പ്രദീപിന്റെ ഓട്ടത്തിന്റെ മറ്റൊരു വീഡിയോയും കാപ്രി തികളാഴ്ച പങ്കുവച്ചിരുന്നു. പ്രദീപിന്റെ നിശാചയദാർഢ്യത്തെയും പ്രയാസകരമായ സാഹചര്യം സമചിത്തതയോടെ നേരിടുന്ന മനോഭാവത്തെയും ബഹുമാനിക്കുന്നതായി കാപ്രി കുറിക്കുകയും ചെയ്തു. വീഡിയോ വൈറലായതിനുപിന്നാലെ കാപ്രി പ്രദീപിനെ മക്ഡൊണാൾഡ്സിൽ പോയി കാണുകയും ചെയ്തിരുന്നു....
ഭക്ഷണം എപ്പോൾ കഴിക്കുമെന്ന് ചോദിക്കുമ്പോള്‍, വീട്ടിലെത്തിയ ശേഷം ഉണ്ടാക്കി കഴിക്കുമെന്ന് പ്രദീപ് പറയുകയാണ്. തനിക്കൊപ്പം അത്താഴം കഴിക്കാനുള്ള വിനോദിന്റെ ക്ഷണം പ്രദീപ് നിരസിക്കുകയും ചെയ്തു. അങ്ങനെ ചെയ്താല്‍ മൂത്തസഹോദരന്‍ പട്ടിണിയായിപ്പോകുമെന്നാണ് പ്രദീപിന്റെ മറുപടി.
അതെന്താ സഹോദരന്‍ ഭക്ഷണം തയ്യാറാക്കില്ലേ എന്ന ചോദ്യത്തിന് ആള്‍ക്ക് രാത്രി ഷിഫ്റ്റ് ആണെന്നും പ്രദീപ് പറയുകയുണ്ടായി. ലിഫ്റ്റ് നല്‍കാമെന്ന് വിനോദ് വീണ്ടും പറയുന്നുണ്ടെങ്കിലും തന്റെ പതിവാണിതെന്നും ലിഫ്റ്റ് സ്വീകരിച്ചാല്‍ പരിശീലനം മുടങ്ങുമെന്നും പ്രദീപ് വ്യക്തമാക്കുകയാണ്. ഇത്തരത്തിൽ ഒരു സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നാണ് വിനോദ് വീഡിയോ റെക്കോഡിങ് അവസാനിപ്പിക്കുന്നത്.
എന്നാൽ ഒരു കാര്യം ഓർക്കണം ഇന്ത്യൻ ആർമിയിൽ ചേരാൻ സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ പ്രതീകമായി മാറുകയാണ് നമ്മുടെ പ്രദീപ്. ഒരു രാജ്യത്തിൻറെ കരുത്ത് അത് സൈനികർ തന്നെയാണ്. ഓരോ ദിനവും നാം ശാന്തമായിട്ട് ഉറങ്ങുന്നു എന്നതിന് കാരണം പോലും സൈനികർ നൽകുന്ന സുരക്ഷ തന്നെയാണ്. മരം കൂച്ചുന്ന തണുപ്പിലും കോരിച്ചൊരിയുന്ന മഴയിലും ചുട്ടുപൊള്ളുന്ന വെയിലിലും നമുക്ക് കാവലായി നിൽക്കുന്നവർ. നമ്മുടെ സ്വകാര്യ അഹങ്കാരമായ ഇന്ത്യൻ സൈനികർക്ക് ഒരു ബിഗ് സല്യൂട്ട് നൽകികൊള്ളുന്നു....
https://www.facebook.com/Malayalivartha
























