പാവപ്പെട്ടവന്റെ വിമാനയാത്രാസ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി മോഡി, 2500 രൂപയ്ക്ക് രാജ്യത്തിനകത്ത് യാത്രചെയ്യാനാകുന്ന പദ്ധതികളുമായി പ്രധാനമന്ത്രി

സാധാരണക്കാരന്റെ വിമാന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി പ്രദാനമന്ത്രി നരേന്ദ്രമോഡിയുടെ പദ്ധതി. രാജ്യത്തെ ചെറു നഗരങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന 400 വിമാനത്താവളങ്ങള്‍ വികസിപ്പിച്ച് ആകാശയാത്ര സാര്‍വത്രികമാക്കാനുള്ള കര്‍മപദ്ധതി വ്യോമയാന മന്ത്രാലയം തയ്യറാക്കി. രാജ്യത്തിനകത്തേക്കുള്ള ചെറിയ യാത്രകള്‍ക്കു നികുതിയടക്കം ടിക്കറ്റ് നിരക്കു 2500 രൂപയില്‍ താഴെയായി നിജപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനു മേഖലാ വ്യോമഗതാഗത പദ്ധതി (റീജനല്‍ കണക്ടിവിറ്റി സ്‌കീംആര്‍സിഎസ്) തുടങ്ങുകയാണു ലക്ഷ്യം. പൊതുജനങ്ങള്‍ക്കു കരടു നയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ മൂന്നാഴ്ച സമയമുണ്ട്. രണ്ടു മാസത്തിനകം അന്തിമ നയം പ്രസിദ്ധീകരിക്കും.
ചെറു വിമാനത്താവളങ്ങളില്‍ നിന്ന് ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്കു നികുതികള്‍ ഉള്‍പ്പെടെ 2500 രൂപയില്‍ കൂടാത്ത ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തുമെന്നു കരടു നയം പുറത്തുവിട്ട വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. സംരംഭകരെ ആകര്‍ഷിക്കുന്നതിനു വിമാനത്താവള നികുതികളും വ്യോമയാന ഇന്ധന നികുതിയും ഇളവു ചെയ്യും.
അതേസമയം ചെറു നഗരവിമാന പദ്ധതിക്കുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ഇതര ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ ജനുവരി ഒന്നു മുതല്‍ ടിക്കറ്റിനു 2% നികുതിയേര്‍പ്പെടുത്താനും നീക്കമുണ്ട്. ഇത് പ്രവാസികളെ സാരമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. വിദേശയാത്രയ്ക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഉള്‍പ്പെടെ സെസ് ഏര്‍പ്പടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. വിമാനടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തുക വഴി 1,500 കോടി രൂപ അധികം സമാഹരിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.
ഓരോ ചെറു വിമാനത്താവളവും 50 കോടി രൂപ ചെലവിട്ടാണു വികസിപ്പിക്കുക. ഇതിന് 20,000 കോടി രൂപ വേണ്ടിവരും. രാജ്യത്തെ 476 ചെറു താവളങ്ങളില്‍ (എയര്‍ സ്ട്രിപ്എയ്‌റോഡ്രോം) 75 എണ്ണം മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നവ 50 കോടി രൂപ വീതം ചെലവിട്ടു ലളിതസൗകര്യ വിമാനത്താവളങ്ങളാക്കുമെന്നാണ് കരടു നയത്തില്‍ വ്യക്തമാക്കുന്നുത്.
സേവനം നല്‍കുന്ന വിമാന കമ്പനികള്‍ക്കും താവളങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവള അഥോറിറ്റിയും നികുതിയിളവും ആനുകൂല്യങ്ങളും നല്‍കും. വിമാനത്താവള നികുതിയും വ്യോമയാന ഇന്ധന നികുതിയും ഇളവുചെയ്യും. ടിക്കറ്റിനു സേവന നികുതി ഈടാക്കില്ല. കൂടാതെ മൂലധന നിക്ഷേപം നഷ്ടത്തിലാകാതിരിക്കാന്‍ ഉപരി മൂലധന നിക്ഷേപ സഹായം (വയബിലിറ്റി ഗ്യാപ് ഫണ്ടിങ്). ഇതില്‍ കേന്ദ്രവിഹിതം 80 ശതമാനാണ്.
പൊലീസ്, അഗ്‌നിശമനസേനാ സേവനങ്ങള്‍ സംസ്ഥാനം സൗജന്യമായി നല്‍കും, ചെറു നഗരങ്ങളില്‍ സേവനമെത്തിക്കുക 100 സീറ്റില്‍ കുറവുള്ള വിമാനങ്ങള്‍, രണ്ടു കോടി രൂപ അടച്ചുതീര്‍ത്ത മൂലധനമുള്ള കമ്പനികള്‍ക്കു സേവനം നല്‍കാമെന്നും കരടു നയത്തില്‍ പറയുന്നു.
നിലവിലെ നയം പ്രകാരം ജനുവരി മുതല്‍ യാത്രാനിരക്ക് കൂടും. സെസ് ഏര്‍പ്പെടുത്തുന്നതോടെ തീരുമാനം പ്രതികൂലമായി ബാധിക്കുന്നത് ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളെയാവും. ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് നിരക്കിലും കാര്യമായ വ്യത്യാസമുണ്ടാവും. സെസ് ആഭ്യന്തര യാത്രികര്‍ക്കും ബാധകമാവും. എന്നാല്‍ രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യുന്നതിന് വിദേശ യാത്രാനിരക്കിനെക്കാള്‍ കുറഞ്ഞതായതിനാല്‍ നീക്കം പ്രതികൂലമാകുന്നത് പ്രവാസികള്‍ക്ക് തന്നെയാണ്. സെസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ അടക്കമുള്ള സ്വകാര്യ വിമാന കമ്പനികള്‍ സ്വാഗതം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























