ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുകയാണ്. ഇന്നത്തെ രണ്ടാം പോരാട്ടത്തിൽ പഞ്ചാബ് 54 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെയാണ് അവർ വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന ഈ സീസണിലെ ഏറ്റവും ഉയർന്ന ടോട്ടൽ ഉയർത്തി. ലഖ്‌നൗവിന്റെ പോരാട്ടം 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിക്കുകയും ചെയ്തു. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്‌നൗവിനായി മിച്ചൽ മാർഷ് (40), ആയുഷ് ബദോനി (35), ക്യാപ്റ്റൻ ഋഷഭ് പന്ത് (43), എയ്ഡൻ മാർക്രം (42), മുകുൾ ചൗധരി (പുറത്താകാതെ 21) എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായി.
പഞ്ചാബിനായി മാർക്കോ യാൻസൻ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിങ്, വിജയ്കുമാർ വൈശാഖ്, യുസ്‌വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റെടുത്തു. ടോസ് നേടി ലഖ്‌നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ പഞ്ചാബ് ലഖ്‌നൗ ബൗളിങിനെ പഞ്ഞിക്കിട്ടു. പഞ്ചാബ് താരങ്ങളെല്ലാം ചേർന്ന് അടിച്ചത് 21 സിക്‌സുകൾ.
ഓപ്പണർ പ്രഭ്‌സിമ്രാൻ സിങിനെ തുടക്കത്തിൽ തന്നെ പഞ്ചാബിനു നഷ്ടമായെങ്കിലും പിന്നീട് ക്രീസിൽ ഒന്നിച്ച യുവ താരങ്ങളായ പ്രിയാംശ് ആര്യ- കൂപ്പർ കോണോലി സഖ്യം അതിവേഗം സ്‌കോർ ഉയർത്തി. ഇരു താരങ്ങളും സെഞ്ച്വറിക്കരികെയാണ് വീണത്. വെറും 13.5 ഓവറിൽ ഇരുവരും ചേർന്നു ബോർഡിൽ ചേർത്തത് 182 റൺസ്. പ്രിയാംശ് 37 പന്തിൽ 9 സിക്‌സും 4 ഫോറും സഹിതം 93 റൺസ് വാരി. കോണോലി 46 പന്തിൽ 7 സിക്‌സും സഹിതം 87 റൺസ് അടിച്ചെടുത്തു.
പിന്നീടെത്തിയവരും മികച്ച സംഭവാന നൽകിയതോടെയാണ് പഞ്ചാബ് കുതിച്ചത്. മാർക്കസ് സ്റ്റോയിനിസ് 2 വീതം സിക്‌സും ഫോറും സഹിതം 16 പന്തിൽ 29 റൺസടിച്ചു. നേഹൽ വധേര ഓരോ സിക്‌സും ഫോറും സഹിതം 7 പന്തിൽ 13 റൺസെടുത്തു. ശശാങ്ക് സിങ് 6 പന്തിൽ 2 സിക്‌സും ഒരു ഫോറും സഹിതം 17 റൺസും വാരി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 5 റൺസുമായി മടങ്ങി.
"
https://www.facebook.com/Malayalivartha

























