ഭീഷണിപ്പെടുത്താൻ താനില്ല! ധൈര്യമാണ് ഭൂരിപക്ഷം... ദില്ലി ടിക്കറ്റ് കീറിയെറിഞ്ഞ് DK... ഡൽഹിയിലേക്ക് ഇല്ലെന്ന് ഡി.കെ. ശിവകുമാർ

കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വേണ്ടി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. കർണാടക മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകില്ല എന്നും സൂചനയുണ്ട്. നാളെ ഈ വിഷയത്തിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും.
പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വീട്ടിൽ നിർണായ യോഗം പുരോഗമിക്കുകയാണ്. കർണാടക മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ചർച്ചകൾക്കായി ഡൽഹിയിലെത്തി. അതേസമയം സിദ്ധരാമയ്യ ദില്ലിയിലെത്തിയതിന് പിന്നാലെ ഡികെ ശിവകുമാറും ദില്ലിക്ക് പോവുമെന്ന് പറഞ്ഞെങ്കിലും പിന്മാറി. ഡി.കെ. ശിവകുമാർ ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുത്തില്ല. വയറ്റിൽ അസ്വസ്ഥതയുള്ളതിനാൽ ഡൽഹിയിലേക്കില്ലെന്നും ഡി.കെ. വ്യക്തമാക്കി.
'എന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് 135 എം.എൽ.എൽമാർ ഉണ്ട്. എല്ലാവരും ഐകകണ്‌ഠേന അക്കാര്യം (മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൽ)പാർട്ടി ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.' ഡി.കെ. ശിവകുമാർ ട്വീറ്റ് ചെയ്തു. 'ഞാൻ ഒറ്റയാണ്. 2019-ൽ ജെ.ഡി.എസ്. - കോൺഗ്രസ് സർക്കാരിന്റെ കാലത്ത് എംഎൽഎമാർ പാർട്ടി വിട്ടപ്പോൾ ധൈര്യം കൈവിടാതെ ഞാൻ പിടിച്ചു നിന്നു. ഒറ്റയ്ക്കായാലും ധൈര്യശാലിയാണെങ്കിൽ ഭൂരിപക്ഷമായി മാറുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു' - ഡി.കെ. ശിവകുമാർ പറഞ്ഞു.
ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങിയ ഡികെ ശിവകുമാർ, വൈകീട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കർണാടകയിൽ താൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഓർമ്മിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം കർണാടകയിൽ എന്തൊക്കെ സംഭവിച്ചെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സമയം വരുമ്പോൾ പറയുമെന്ന മുന്നറിയിപ്പും ഡികെ ശിവകുമാർ നൽകുന്നു.
എനിക്ക് എം.എൽ.എമാരൊന്നും ഇല്ലെന്നും 135 കോൺഗ്രസ് എം.എൽ.എമാരാണുള്ളതെന്നും അദ്ദേഹം പിന്നീട് തിരുത്തി. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കൊണ്ട് മാത്രം സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ തലവേദന തീരില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഉപമുഖ്യമന്ത്രി പദത്തിൽ അടക്കം എംബി പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ അവകാശവാദം ഉന്നയിച്ചു.
https://www.facebook.com/Malayalivartha























