ഇന്ത്യയുടെ അഭിമാനമായി നാവിക് ഭ്രമണപഥത്തിൽ! വിക്ഷേപണം വിജയകരം

ISROയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിജയകരമായി വിക്ഷേപിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് നാവിക്കിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നാണ് ഉപഗ്രഹവും വഹിച്ചു കൊണ്ട് ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്നത്. ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമാണ് GSLV.
നാസ ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ മുതൽ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ രണ്ട് ഐഡിആർഎസ്എസ് ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ നിലവിൽ ജിഎസ്എൽവിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണത്തെ വിജയം ഈ ദൌത്യങ്ങൾക്ക് കൂടി ഊർജം നൽകുകയാണ് ഐഎസ്ആർഒയ്ക്ക്.
അഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടുമൊരു ദിശനിർണയ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒ സജ്ജമായത്. അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക. ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് നാവിക്. നേരത്തെ റീജിയണൽ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
നാവിഗേഷൻ സേവന ആവശ്യങ്ങൾക്കായി വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ISRO നാവിക് പ്രാവർത്തികമാക്കിയത്. പൂർണ്ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് നാവിക് പ്രവർത്തിയ്‌ക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇന്നത്തെ ഈ വിക്ഷേപണത്തിന്.
എൻവിഎസ് 01 ഇന്ത്യയ്ക്കും ഐഎസ്ആർഒയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവിൽ ഏഴ് ഉപഗ്രഹങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ നാവിക് ശൃംഖല. എൻവിഎസ് ശ്രേണിയിൽ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങൾ കൂടിയെത്തിയാൽ നാവിക് കൂടുതൽ കാര്യക്ഷമമാകും. 2232 കിലോഗ്രാം ഭാരമുള്ള നാവിക് ഉപഗ്രഹത്തെ, ജിയോ സിംക്രണൈസ്ഡ് ട്രാൻസ്ഫർ ഓർബിറ്റിലാണ് എത്തിക്കുന്നത്. ഇത് താത്കാലിക സഞ്ചാര പഥമാണ്.
അതിനുശേഷം, സാറ്റലൈറ്റ് തന്നെ കൃത്യമായ ഓർബിറ്റിലേക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ഘടികാരമാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇത് കൂടുതൽ കൃത്യമായ സ്ഥാന, സമയ നിർണയങ്ങൾക്ക് സഹായകരമാകും. തദ്ദേശീയമായി നിർമ്മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എൻവിഎസ് 01. പന്ത്രണ്ട് വർഷം കാലാവധിയാണ് ഇപ്പോൾ എൻവിഎസ് ഉപഗ്രങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നത്.
മുമ്പ് ജിപിഎസ് ഉൾപ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിർണയ സ്ഥാനനിർണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. 2016-ൽ വിക്ഷേപിച്ച ഐആർഎൻഎസ്എസ്-1ജി ഉപഗ്രഹത്തിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കൺസ്റ്റെലേഷൻ) എന്ന പേരിൽ മേഖലാ നാവിഗേഷൻ ഉപഗ്രഹ സംവിധാനം ഇന്ത്യ പ്രാവർത്തികമാക്കിയത്.
ജിയോ സിൻക്രണസ് ലോഞ്ച് വെഹിക്കിൾ, അഥവാ ജിഎസ്എൽവി എന്നത് ഇന്ത്യയ്ക്ക് ഓരോ സമയത്തും കരുത്ത് കൂടുതൽ പകരുകയാണ്. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ് കൂടിയാണിത്. ഭൂസ്ഥിര ഭ്രമണപഥങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങൾ അയക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ റോക്കറ്റ്. ഇത് വരെ 15 ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്, അതിൽ ഒമ്പത് എണ്ണം വിജയം കൈവരിച്ചു. നാല് ദൗത്യങ്ങൾ സമ്പൂർണ പരാജയവുമായിരുന്നു. ബാക്കി രണ്ട് എണ്ണം ഭാഗിക പരാജയങ്ങൾ, ഇതാണ് ജിഎസ്എൽവിയുടെ ട്രാക്ക് റെക്കോർഡ്.
https://www.facebook.com/Malayalivartha
























