ചൈനീസ് കുറിപ്പുമായി പറന്നിറങ്ങി, കാലിൽ ചെമ്പിന്റെയും അലുമിനിയത്തിന്റെയും രണ്ട് വളയങ്ങൾ, രഹസ്യ സന്ദേശവുമായി എത്തിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത പ്രാവിന് മാസങ്ങൾക്ക് ശേഷം മോചനം

2023 മെയ് മാസത്തിൽ ചൈനീസ് രഹസ്യ സന്ദേശവുമായി എത്തിയെന്ന് സംശയത്തേ തുടർന്ന് ഒരു പ്രാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുംബൈ തുറമുഖ പരിസരത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ പിടികൂടിയത്. ചൈനീസ് ഭാഷയിലെഴുതിയെന്ന് സംശയിക്കുന്ന സന്ദേശമടങ്ങിയ കുറിപ്പ് കാലിൽ നിന്നും കണ്ടെത്തിയതോടെയാണ് പൊലീസ് പ്രാവിനെ കസ്റ്റഡിയിലെടുത്തത്. അന്ന് ഇതിന്റെ കാലിൽ ചെമ്പിന്റെയും അലുമിനിയത്തിന്റെയും രണ്ട് വളയങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
പ്രാവിനെ ഉപയോഗിച്ചുള്ള ചാര പ്രവർത്തനം എന്ന സംശയത്തേ തുടർന്നായിരുന്നു പൊലീസ് നടപടി. എന്നാൽ മാസങ്ങൾക്കിപ്പുറം ആ പ്രാവിനെ മോചിപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത പ്രാവിനെ മുംബൈയിലെ ഭായി സാകാർഭായി ദിൻഷോ പെറ്റിറ്റ് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പ്രാവ് തായ്വാനിലെ പ്രാവ് പറത്തൽ മത്സരത്തിന് ഉപയോഗിക്കുന്ന പ്രാവ് കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയതാണെന്ന് വ്യക്തമായത്.
ഇതോടെ പ്രാവിനെ പൊലീസ് അനുമതിയോടെ മുംബൈയിലെ ഒരു മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ഡോക്ടർമാർ പ്രാവിനെ പരിശോധനകൾക്ക് ശേഷം തുറന്ന് വിട്ടത്. പ്രാവിനെ വിട്ടയക്കുന്നതിൽ മറ്റു പ്രശ്നങ്ങളില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് പ്രാവിനെ മോചിപ്പിച്ചത്. പ്രാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് കൂട്ടിച്ചേർത്തു .
ഇത് ആദ്യമായല്ല പക്ഷികളേയും മൃഗങ്ങളേയും പൊലീസ് സംശയിച്ച് കസ്റ്റഡിയിലെടുക്കുന്നത്. 2020ൽ കശ്മീരിൽ സമാനമായ സംശയങ്ങളേ തുടർന്ന് ഒരു പ്രാവിനെ പിടികൂടിയിരുന്നു. 2016ൽ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശ കുറിപ്പുമായി എത്തിയ പ്രാവിനേയും കസ്റ്റഡിയിൽ എടുത്തിരുന്നു. അതുപോലെ കാലിൽ കാമറയും മൈക്രോചിപ്പും പിടിപ്പിച്ച പ്രാവിനെ ഒഡിഷ തീരത്തെ മത്സ്യബന്ധന ബോട്ടിൽ നിന്ന് കഴിഞ്ഞ മാർച്ചിൽ പിടികൂടിയിരുന്നു.
ഒഡിഷയിലെ ജഗത്സിങ്പുർ ജില്ലയിലെ പാരാദീപിലാണ് ഊ സംഭവം റിപ്പോർട്ട് ചെയ്തത്. ചാരപ്പണിക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രാവാണിതെന്നാണ് പൊലീസ് കരുതുന്നത്. കടലിൽ മീൻ പിടിക്കുന്നതിനിടെ ദിവസങ്ങൾക്ക് മുമ്പ് പ്രാവ് ബോട്ടിൽ കയറിക്കൂടിയതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
തുടർന്ന് ഇവർ പ്രാവിനെ പിടികൂടുകയും മറൈൻ പൊലീസിന് കൈമാറുകയുമായിരുന്നു. ചാരപ്രവര്‍ത്തികള്‍ക്കായി പാകിസ്ഥാന്‍ ഇപ്പോഴും ഇത്തര പരമ്പരാഗത രീതികള്‍ പിന്തുടരുകയാണെന്നാണ് സൂചന. അതിനാൽ രാജ്യസുരക്ഷയുടെ ഭാഗമായി ഇത്തരത്തിൽ സംശയാസ്പദമായി കാണുന്ന പക്ഷികളായാലും മൃഗങ്ങളായും പിടികൂടി പരിശോധിക്കാറുണ്ട്.
https://www.facebook.com/Malayalivartha






















