കേരളത്തെ പരിഗണിക്കാൻ സാധ്യത, പുറത്തിറങ്ങാൻ പോകുന്നത് വന്ദേ ഭാരതിന്റെ എട്ട് സ്ലീപ്പർ ട്രെയിനുകൾ, പരീക്ഷണയോട്ടം ഏപ്രിലിൽ നടത്താൻ പദ്ധതി, രാജ്യത്തോടുന്ന മറ്റേത് ട്രെയിനിനേക്കാളും വേഗത കൈവരിക്കും

ഇന്ത്യയുടെ റെയിൽ ഗതാഗതത്തിൽ വിപ്ലം സൃഷ്ടിച്ച വന്ദേ ഭാരത് എക്സ്പ്രസുകൾ ഇന്നും ആ തിളക്കത്തോടെ മുന്നേറുകയാണ്. കൂടുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ രാജ്യത്ത് ട്രാക്കിലിറക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. 40,000 റെയിൽ കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ലക്ഷ്യമിട്ടുള്ള നിർമാണ പ്രവർത്തനങ്ങളും കോച്ച് ഫാക്ടറികളിൽ നടക്കുകയാണ്.
ഇതിനോടകം കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനുകൾ വളരെ മികച്ച രീതിയിയിൽ സർവീസ് തുടരുകയാണ്. ഇനിയും വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ സംസ്ഥാനം
റെഡിയാണെന്നിരിക്കെ അധികം വൈകാതെ തന്നെ അതിനുള്ള അവസരം ഒരുങ്ങാനുള്ള എല്ലാ സാധ്യതയും തെളിയുന്നു. എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്.
എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ തങ്ങൾ തയ്യാറായിരിക്കുകയാണെന്നാണ് എംസിഎഫ് അധികൃതർ പറയുന്നത്. വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച ഒക്യുപെൻസി റേറ്റുള്ള സർവീസുകളിൽ മുന്നിലുള്ളത് കേരള വന്ദേ ഭാരതുകളാണ്. അതുകൊണ്ട് തന്നെ പുതിയ സ്ലീപ്പർ ട്രെയിനുകൾ ഇറങ്ങുമ്പോഴും റെയിൽവേ കേരളത്തെ പരിഗണിക്കാൻ സാധ്യതയുണ്ട്. യുപിയിലെ റായ്ബറേലിയിലുള്ള ഇന്ത്യൻ റെയിൽവേയുടെ മോഡേൺ കോച്ച് ഫാക്ടറി വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണത്തിലാണ്.
16 കോച്ചുകളടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിനുകളാണ് എംസിഎഫ് നിർമിക്കുന്നത്. 11 എസി ത്രീ ടയർ കോച്ചുകൾ, നാല് എസി ടു ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും അടങ്ങിയതാണ് ഈ ട്രെയിൻ. നിലവിൽ 16 കോച്ചുകളടങ്ങിയ റേക്കുകളാണ് നിർമിക്കുന്നതെങ്കിലും കോച്ചുകളുടെ എണ്ണം 20 -24 വരെ ഉയർത്താൻ കഴിയും. രാജധാനിയേക്കാൾ വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025-ഓടെ പുറത്തിറക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ചെന്നൈ ഐസിഎഫിനും, റായ്ബറേലി എംസിഎഫിനും പുറമേ കപുർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലും വന്ദേ ഭാരത് റേക്കുകൾ നിർമിക്കുന്നുണ്ട്. എംസിഎഫിന്‍റെ അഭിമാന പദ്ധതിയാണ് സ്ലീപ്പർ വന്ദേ ഭാരത് എന്നാണ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ആർഎൻ തിവാരി പറയുന്നത്. 'ആദ്യഘട്ടത്തിൽ നമ്മൾ രണ്ട് വന്ദേ ഭാരത് സ്ലീപ്പർ റേക്കുകളാണ് പുറത്തിറക്കുക. ബാക്കിയുള്ളവ പിന്നീടും. കൃത്യസമയത്ത് ട്രെയിനുകൾ പുറത്തിറക്കുന്നതിനായി ആർഡിഎസ്ഒയും മറ്റുള്ളവരുമായും കാര്യങ്ങൾ ഏകോപിപ്പിച്ച് വരികയാണ്.' തിവാരി പറഞ്ഞു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാകുമെന്നാണ് സൂചന. പരീക്ഷണയോട്ടം ഏപ്രിലിൽ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും 2025 അവസാനത്തോടെ ട്രെയിൻ പൂർണമായും ഓടിതുടങ്ങുമെന്നും അധികൃതർ അറിയിച്ചു. രാത്രി സർവീസാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നടത്തുക. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന ഈ ട്രെയിനുകൾ യാത്രസമയം രണ്ട് മണിക്കൂറായി കുറയ്‌ക്കാൻ സാധിക്കും. ഇതോടെ രാജ്യത്തോടുന്ന മറ്റേത് ട്രെയിനിനേക്കാളും വേഗത കൈവരിക്കാൻ ഇതിന് സാധിക്കും. ഡൽഹി-മുംബൈ, ഡൽഹി- ഹൗറ മേഖലകളിലേക്കാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുകയെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















