തന്റെ ദൈവത്തെ ബിജെപിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല, താൻ കുട്ടിക്കാലം മുതല്‍ രാമനെ പ്രാർഥിക്കുന്നയാൾ, അനുയോജ്യമായ സമയത്ത് താൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് ശശി തരൂർ എം.പി

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് രണ്ടാഴ്ച്ചയോട് അടുക്കുകയാണ്. ഇതിനിടയിൽ പ്രതിഷ്ഠാചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാത്തതില്‍ പ്രതികരിച്ചിരിക്കുകയാണ് ശശി തരൂർ എം.പി. ചടങ്ങില്‍ പങ്കെടുക്കാത്തത് കൊണ്ട് കോണ്‍ഗ്രസ് ദൈവത്തിനെ ഉപേക്ഷിക്കുന്നുവെന്നല്ല അർഥമെന്ന് തരൂർ പറഞ്ഞു.
ഏതെങ്കിലുമൊരു ദൈവത്തിന് മേല്‍ ബി.ജെ.പിക്ക് പ്രത്യേക അവകാശമുണ്ടെന്ന് താൻ കരുതുന്നില്ല. കുട്ടിക്കാലം മുതല്‍ രാമനെ പ്രാർഥിക്കുന്ന ഒരാളെന്ന നിലയില്‍ തന്റെ ദൈവത്തെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. അനുയോജ്യമായ സമയത്ത് താൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും തരൂർ പറഞ്ഞു.
താൻ ക്ഷേത്രങ്ങളില്‍ പോകുന്നത് പ്രാർഥിക്കാനാണ്. രാഷ്ട്രീയത്തിന് വേണ്ടിയല്ല. ഭഗവാൻ രാമനെ കുറിച്ച് നെഗറ്റീവായി ഒന്നും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. പുരോഹിതരല്ല, പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് നടത്തിയതെന്നും ശശി തരൂർ വിമർശിച്ചു. ബിജെപി പരിപാടി ആയതിനാലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ രാമക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്.അതിന് കോൺഗ്രസുകാരെ മുഴുവൻ ഹിന്ദു വിരുദ്ധരെന്ന് പറഞ്ഞ് പരത്തുകയാണ്. ഹിന്ദു മതത്തെക്കുറിച്ചോ രാമനെക്കുറിച്ചോ കോൺഗ്രസ് ഒരിക്കലും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പ്രതിഷ്‌ഠാ ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചു എന്ന് മാത്രമാണ് പാർട്ടി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്ക് ഇപ്പോള്‍ ഞങ്ങള്‍ ഹിന്ദു വിരുദ്ധരാണ്. പെട്ടെന്നാണ് ഞങ്ങള്‍ അവർക്ക് ഹിന്ദുവിരുദ്ധരായി മാറിയത്. 80 ശതമാനം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. അതുപോലെ 80 ശതമാനം കോണ്‍ഗ്രസുകാരും ഹിന്ദുക്കളാണെന്നും തരൂർ പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പ്രതിഷ്ഠാചടങ്ങില്‍ ക്ഷണിച്ചിരിക്കുന്നത് വ്യക്തികളെയാണെന്നും അതിനാല്‍ പങ്കെടുക്കണമോയെന്ന് തീരുമാനമെടുക്കേണ്ടത് വ്യക്തികളാണെന്നുമാണ് ശശിതരൂരിന്റെ പ്രതികരണം. ഞാനൊരു ഹിന്ദുവാണ്.
പക്ഷെ ക്ഷേത്രത്തെ രാഷ്ട്രീയവേദിയായി ഞാന്‍ കണ്ടിട്ടില്ല. ക്ഷേത്രത്തെ രാഷ്ട്രീയവേദിയാക്കാന്‍ ശ്രമിക്കുന്നവരോട് ചോദിക്കണം എന്താണ് നിങ്ങളുടെ ഉദ്ദേശമെന്ന്. വ്യക്തിയുടെ താല്‍പര്യമനുസരിച്ച് ക്ഷേത്രത്തില്‍ പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാമക്ഷേത്രം വേണമെന്ന് ആദ്യമായി തീരുമാനമെടുത്തത് കോണ്‍ഗ്രസ് ആണല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സുപ്രീംകോടതിയാണ് പറഞ്ഞത് ക്ഷേത്രം കെട്ടാമെന്ന്. അതിനാല്‍ ആ വിഷയത്തില്‍ തര്‍ക്കമില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. സി.പി.എമ്മിന് മതവിശ്വസമില്ലാത്തതിനാല്‍ ഇഷ്ടമുള്ള നിലപാടെടുക്കാം. കോണ്‍ഗ്രസിനകത്ത് സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ പ്രത്യയശാസ്ത്രമല്ല ഉള്ളത്. അതിനാല്‍ കോണ്‍ഗ്രസിന് സ്വന്തം നിലപാടെടുക്കാന്‍ സമയം തരണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha





















