തന്ത്രം മെനഞ്ഞ് ബിജെപി... ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ പ്രചാരണത്തിന് ഞായറാഴ്ച മധ്യപ്രദേശില്‍ തുടക്കമാകും; വയനാട്ടില്‍ രാഹുല്‍തന്നെ; മത്സരം ഒറ്റ മണ്ഡലത്തില്‍ മാത്രം; സംഘടനാ ചുമതലയുള്ള നേതാക്കളെ രാജ്യസഭാ സ്ഥാനാര്‍ഥികളാക്കാന്‍ ബി.ജെ.പി. നീക്കം

അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പിന് കളം മുഴങ്ങുകയാണ്. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് നീങ്ങിത്തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ പ്രചാരണത്തിന് ഞായറാഴ്ച മധ്യപ്രദേശില്‍ തുടക്കമാകും. ഗോത്രവര്‍ഗ ആധിപത്യമുള്ള ഝബുവയില്‍ സംഘടിപ്പിക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പി. യൂണിറ്റ് പ്രസിഡന്റ് വിഷ്ണു ദത്ത് ശര്‍മ അറിയിച്ചു. പരമ്പരാഗത ഗോത്ര ചിഹ്നങ്ങളായ വില്ലും അമ്പും ഡ്രമ്മും നല്‍കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിതന്നെ മത്സരിക്കും. ഒറ്റ മണ്ഡലത്തില്‍ മാത്രമായിരിക്കും ഇത്തവണ രാഹുലിന്റെ മത്സരം. സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേരളത്തില്‍ മത്സരിക്കില്ല. രാഹുല്‍ഗാന്ധിക്കൊപ്പം, മറ്റു ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുന്നത് ഉചിതമല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണിത്.
കോണ്‍ഗ്രസിന്റെ 15 സിറ്റിങ് എം.പി.മാരോടും മത്സരത്തിനായി മണ്ഡലത്തില്‍ സജീവമാകാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ദേശം നല്‍കി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഇത്തവണ മത്സരിക്കില്ല. കണ്ണൂരിലും കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴയിലും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. ഇതിനായി ഉപസമിതിയെ നിയോഗിച്ചു.
അതേസമയം സംഘടനാച്ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാക്കളെ രാജ്യസഭാ സ്ഥാനാര്‍ഥികളാക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നു. ദേശീയതലത്തിലെയും അടുത്തിടെ തിരഞ്ഞെടുപ്പുകഴിഞ്ഞ സംസ്ഥാനങ്ങളില്‍ സംഘടനാച്ചുമതലയിലുണ്ടായിരുന്ന നേതാക്കളെയും പരിഗണിക്കുന്നുവെന്നാണ് വിവരം. കേന്ദ്രമന്ത്രിമാരായ രാജ്യസഭാ എം.പി.മാരുടെ സീറ്റുകളടക്കം ഇതിനായി നേതൃത്വം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
നാമനിര്‍ദേശം ചെയ്യപ്പെട്ടവരടക്കം 68 രാജ്യസഭാംഗങ്ങളുടെ കാലാവധി ഈവര്‍ഷം അവസാനിക്കും. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയും ഒമ്പത് മന്ത്രിമാരും ഇതിലുള്‍പ്പെടുന്നു. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 56 രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള അവസാനതീയതി ഫെബ്രുവരി 15 ആണ്. ഇതില്‍ 29 സീറ്റ് ബി.ജെ.പി.യുടേതാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അണ്ണാ ഡി.എം.കെ.യുമായുള്ള സഖ്യം പുനഃസ്ഥാപിക്കുന്നതിന് ബി.ജെ.പി. വീണ്ടും ശ്രമം തുടങ്ങി. ഇരുകക്ഷികളെയും ഒന്നിപ്പിക്കുന്നതിന്, ബി.ജെ.പി. ദേശീയനേതൃത്വത്തിന്റെ അഭ്യര്‍ഥനപ്രകാരം, തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് ജി.കെ. വാസന്‍ അനുരഞ്ജനശ്രമം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
ബി.ജെ.പി.യുമായുള്ള സഖ്യം അടഞ്ഞ അധ്യായമാണെന്ന് അണ്ണാ ഡി.എം.കെ. നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി. ദേശീയനേതൃത്വം അതിനെ അങ്ങനെയല്ല കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യം പുനഃസ്ഥാപിക്കാനുള്ള സാധ്യത അവര്‍ തള്ളുന്നില്ല. അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാതെ മത്സരിച്ചാല്‍ സംസ്ഥാനത്ത് ഒരിടത്തുപോലും വിജയിക്കാനാവില്ലെന്ന് ബി.ജെ.പി.യുടെ ആഭ്യന്തരസര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നുണ്ട്. അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും വ്യത്യസ്ത മുന്നണികളുണ്ടാക്കി മത്സരിക്കുന്നത് ഡി.എം.കെ.യ്ക്ക് ഗുണംചെയ്യുമെന്ന് ഇരുകക്ഷികള്‍ക്കുമറിയാം.
ബി.ജെ.പി.യുടെ സംസ്ഥാനനേതൃത്വവുമായുള്ള ഭിന്നതകാരണമാണ് അണ്ണാ ഡി.എം.കെ. സഖ്യംവിട്ടത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിക്ക് ബി.ജെ.പി. ദേശീയ നേതൃത്വവുമായി നല്ലബന്ധമാണുണ്ടായിരുന്നത്. അത് ഉപയോഗപ്പെടുത്തി സഖ്യം പുനഃസ്ഥാപിക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha





















