ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം നടത്തിയ 2 ബോംബാക്രമണങ്ങളിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു... അൽ ഷാതി അഭയാർഥി ക്യാംപിൽ 24 പേരും അൽ തുഫാ മേഖലയിൽ 18 പേരുമാണു കൊല്ലപ്പെട്ടത്...

ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം നടത്തിയ 2 ബോംബാക്രമണങ്ങളിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു. അൽ ഷാതി അഭയാർഥി ക്യാംപിൽ 24 പേരും അൽ തുഫാ മേഖലയിൽ 18 പേരുമാണു കൊല്ലപ്പെട്ടത്. രണ്ടും ഹമാസ് താവളങ്ങളായിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രസ്താവന. ഇതടക്കം കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ 101 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.
സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ പറഞ്ഞിരുന്ന അൽ മവാസിയിലെ അഭയാർഥി ക്യാംപിൽ വെള്ളിയാഴ്ച നടത്തിയ കനത്ത ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി ഉയർന്നു. ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. അധിനിവേശശക്തിയെന്ന നിലയിൽ പലസ്തീൻ പ്രദേശങ്ങളിൽ ക്രമസമാധാനവും പൊതുസുരക്ഷയും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.
സുരക്ഷ ഉറപ്പുവരുത്താതെ ജീവകാരുണ്യസഹായ വിതരണം സാധ്യമാകില്ലെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസയിൽ ഇപ്പോൾ സമ്പൂർണ നിയമരാഹിത്യമാണ്. പട്ടിണിയുടെ നടുവിലായ അവിടേക്കു പോകുന്ന യുഎൻ ട്രക്കുകളിലേറെയും കൊള്ളയടിക്കപ്പെടുന്നു. സുരക്ഷയ്ക്കായി പലസ്തീൻ പൊലീസിനെ ഉപയോഗിക്കുന്നത് ഇസ്രയേൽ തടഞ്ഞതാണു പ്രശ്നം – ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ഇസ്രയേൽ നിയന്ത്രണത്തിലുള്ള കരെം ശാലോം ഇടനാഴിയിലൂടെ തെക്കൻ ഗാസയിലേക്കു സഹായമെത്തിക്കാനായി പകൽസമയം ഈ മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
തെക്കൻ ഗാസയിലെ റഫയിൽ വിവിധ മേഖലകളിൽ ഹമാസും ഇസ്രയേൽ സൈന്യവും തമ്മിലുളള നേർക്കുനേർ ഏറ്റുമുട്ടൽ രൂക്ഷമായി. മവാസിയിലെ അഭയാർഥികൂടാരങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ അടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയുടെ തെക്കു കിഴക്കൻ മേഖലകൾക്കു പിന്നാലെ, പടിഞ്ഞാറൻ മേഖലയും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. കനത്ത ബോംബാക്രമണവും തുടരുന്നു. 10 ലക്ഷത്തിലേറെ പലസ്തീൻകാർ അഭയം തേടിയിരുന്ന റഫയിൽ ഇപ്പോൾ ഒരുലക്ഷത്തോളം പേർ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു. ഖാൻ യൂനിസ്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഒട്ടേറെ വീടുകൾ ബോംബാക്രമണത്തിൽ തകർന്നു.
അതിനിടെ, റഫയിലെ ശബൂര ക്യാംപിനു സമീപം 2 ഇസ്രയേൽ ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഗാസയിൽ ഇതുവരെ 37,431 പലസ്തീൻകാർ കൊല്ലപ്പെട്ടു. 85,653 പേർക്കു പരുക്കേറ്റു.
അതേസമയം, ഇസ്രയേലിന് ആയുധം നൽകുന്നതിൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണത്തെ വിമർശിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നടപടിയിൽ ബൈഡൻ ഭരണകൂടം അതൃപ്തി രേഖപ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചർച്ചയിൽ ഇക്കാര്യം സൂചിപ്പിച്ചെന്നാണു നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞത്.
https://www.facebook.com/Malayalivartha


























