കശ്മീരിൽ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം, രണ്ട് തീവ്രവാദികളെ വധിച്ച് സുരക്ഷ സേന, തിരച്ചിലിനിടെ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു

കേന്ദ്രത്തിന്റെ ഒരു പ്രത്യേക ശ്രദ്ധ ജമ്മു കശ്മീനുമേലുണ്ട്. അഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതി ഗതികൾ എല്ലാം തന്നെ വീക്ഷിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ സേനയും വളരെയധികം ജാഗ്രതയിലാണ്. വിവിധ മേഖലകളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും രണ്ട് തീവ്രവാദികളെ വധിക്കുകയും ചെയ്തു.
തിരച്ചിലിനിടെ ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ് ഉറി സെക്ടറില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടെങ്കിലും ഇതുവരെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. നുഴഞ്ഞുകയറിയ ചില തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തെ തുടർന്ന് സുരക്ഷാ സേന ബജ്‌റംഗ്-ഉറി സെക്ടറില്‍ തിരച്ചില്‍ ആരംഭിച്ചതോടെയാണ് വെടിവയ്‌പ്പ് ആരംഭിച്ചത്.
ഒളിച്ചിരുന്ന തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും അവർ തിരിച്ചടിച്ചതായും ഇത് വെടിവയ്‌പ്പിന് കാരണമായതായും അവർ പറഞ്ഞു. ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റം തടയുന്നതിന് ഓപ്പറേഷൻ ആരംഭിച്ചു. പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആർമിയുടെ ചിനാർ കോർപ്‌സ് പറഞ്ഞു.
ജൂണ്‍ 19 ന് ബാരാമുള്ള ജില്ലയിലെ റാഫിയാബാദ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 17 ന് അരഗാം ബന്ദിപ്പോരയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പ്രാദേശിക തീവ്രവാദി കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
അതേസമയം ദോഡ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ എകെ 47 തോക്കുമായി ഒരാൾ കടന്നുകളഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇയാൾക്കായി വന്‍ തിരച്ചില്‍ നടത്തുകയാണ്. ഇയാൾ ഭീകരനാണോ എന്ന സാധ്യതയും തള്ളിക്കളയാനാകില്ല. സംഭവത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവരം ലഭിച്ചയുടന്‍ പോലീസ് ഇയാളെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു.
ജമ്മു കശ്മീര്‍ നിരവധി ഭീകരാക്രമണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സമയത്താണ് ഈ സംഭവം എന്നതും ഗൗരമായി കാണേണ്ട ഒന്നാണ്. അതിനിടെ, കശ്മീരിലെ ദോഡ ജില്ലയില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യാനായി കഴിഞ്ഞ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. ജില്ലയുടെ ഉയര്‍ന്ന മേഖലകളില്‍ ഭീകരസംഘം ഉണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha


























