സ്മൃതി ഇറാനി നടത്തിക്കൊണ്ടിരിക്കുന്ന കല്ലുവെച്ച നുണ പ്രഖ്യാപനങ്ങള്‍ നിര്‍ത്തണം: രോഹിത് വെമുലയുടെ മാതാവ്

തന്റെ മകനുമായി ബന്ധപ്പെട്ട് കേന്ദ്രമാനവശേഷി മന്ത്രി സ്മൃതി ഇറാനി നടത്തിക്കൊണ്ടിരിക്കുന്ന 'കല്ലുവെച്ച നുണകള്‍' നിര്‍ത്തണമെന്ന് ഹൈദരാബാദ് കേന്ദ്രീയ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ്. മകന്റെ മരണവുമായി ബന്ധപ്പെട്ട് സ്മൃതി നടത്തുന്നത് വ്യാജപ്രചരണമാണെന്ന് പറഞ്ഞു.
രോഹിതിന്റെ സഹോദരന്‍ രാജയും കൂട്ടുകാരായ ദോന്താ പ്രശാന്തിനും ഒപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്മൃതിയോട് വസ്തുതകള്‍ വളച്ചൊടിക്കരുതെന്ന് രാധിക ആവശ്യപ്പെട്ടു. എബിവിപി നേതാവിനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പ്രശാന്ത് ഉള്‍പ്പെടെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് രോഹിത് ആത്മഹത്യ ചെയ്തത്. ബിജെപി ഇക്കാര്യങ്ങള്‍ക്ക് പശ്ചാത്തലം ചെയ്തു കൊടുത്തു. രോഹിതിനെതിരേ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനിയും ബണ്ഡാരു ദത്താത്രേയയും അനേകം കത്തയച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോഡി പോലും വിഷയത്തില്‍ ഇടപെടുകയോ നടപടിയെടുക്കുകയോ ചെയ്തില്ല.
മകനെ ദേശദ്രോഹി എന്ന് വിളിക്കുന്നതിനേക്കാള്‍ വലിയൊരു അപമാനം ഒരമ്മയ്‌ക്കോ അവരുടെ മകനോ ഉണ്ടാകാനില്ല. അംബേദ്ക്കര്‍ സര്‍വകലാശാലയില്‍ നരേന്ദ്രമോഡി ഇന്ത്യയ്ക്ക് ഒരു മകനെ നഷ്ടമായെന്ന് പറഞ്ഞ അതേ മകനെയാണ് ബണ്ഡാരു ദേശദ്രോഹിയെന്ന് വിളിച്ചത്. പ്രധാനമന്ത്രി അക്കാര്യം വിശ്വസിക്കുന്നുണ്ട് എങ്കില്‍ ബണ്ഡുരുവിനും സ്മൃതിക്കും എതിരേ നടപടിയെടുക്കുമായിരുന്നു.
രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് സ്മൃതി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് പ്രശാന്തും പറഞ്ഞു. രോഹിതിന്റെ ശരീരം കണ്ടെത്തിയ ദിവസം ശുശ്രൂഷകരേയോ പോലീസിനെയോ അനുവദിച്ചില്ല എന്ന വാദം തെറ്റാണ്. രോഹിത് മരിച്ച ദിവസം ശരീരം കണ്ടെത്തിയത് വൈകിട്ട് ഏഴിനാണ്. 7.30 യ്ക്ക് തന്നെ ഡോ: രാജശ്രീ അവിടെ എത്തിയിരുന്നു. പോലീസ് ഉണ്ടായിരുന്നില്ല എന്ന ആരോപണത്തിന് പോലീസ് ക്യാമ്പസില്‍ നില്‍ക്കുന്നതിന്റെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയാണ് ഉത്തരം. ഗാഷിബൗളിയിലെ സിഐ രമേഷ് 7.30 യ്ക്ക് തന്നെ എത്തിയിരുന്നു.
അന്വേഷണ സംഘത്തില്‍ യൂണിവേഴ്‌സിറ്റി വാര്‍ഡന്‍ നാഗരാജുവും ഉണ്ടായിരുന്നു എന്ന സ്മൃതിയുടെ വാദത്തെയും പ്രശാന്ത് ഖണ്ഡിച്ചു. അദ്ദേഹം അന്വേഷണ സംഘത്തില്‍ ഇല്ലായിരുന്നെന്നും ഇതിന്റെ തെളിവ് കാണിക്കാമെന്നും വ്യക്തമാക്കി. രോഹിതിനെയും കൂട്ടുകാരെയും സസ്‌പെന്റ് ചെയ്ത എക്‌സിക്യുട്ടീവ് കമ്മറ്റിയെ നിയോഗിച്ചതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് സ്മൃതി പറഞ്ഞു. എന്നാല്‍ ചാന്‍സലര്‍ അപ്പാറാവു തലവനായ എക്‌സിക്യുട്ടീവ് കമ്മറ്റിയെ സ്മൃതിയുടെ സര്‍ക്കാരാണ് നിയോഗിച്ചതെന്നും എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ഒരു പട്ടികജാതിക്കാരന്‍ പോലും ഇല്ലായിരുന്നെന്നും ഇക്കാര്യത്തിലും സ്മൃതി പറഞ്ഞത് നുണയാണെന്നും പറഞ്ഞു.
രോഹിത് നവംബറില്‍ സ്‌റ്റൈപെന്റ് കൈപ്പറ്റിയിരുന്നു എന്ന് സ്മൃതി പാര്‍ലമെന്റിനെ ധരിപ്പിച്ചതും തെറ്റാണ്. രോഹിതിന്റെ ആത്മഹത്യാകുറിപ്പാണ് ഇതിനുള്ള തെളിവ്. ഏഴ് മാസമായി സ്‌റ്റൈപെന്റ് കിട്ടാത്ത സാഹചര്യത്തില്‍ ഒരു പൈസ പോലും വീട്ടിലേക്ക് അയയ്ക്കാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു രോഹിത്. തങ്ങളെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഹോസ്റ്റല്‍ റൂം, പൊതു, ഭരണകാര്യ സ്ഥലങ്ങളില്‍ നിന്നു പോലും നിരോധിച്ചിരുന്നു. ക്യാമ്പസിന്റെ പുറത്ത് ചിലപ്പോഴൊക്കെ തെരുവില്‍ പോലും തങ്ങള്‍ക്ക് കഴിയേണ്ടി വന്നു. ആ സമയത്ത് ഹോസ്റ്റലില്‍ നിന്നും ഭക്ഷണം പോലും തന്നിരുന്നില്ലെന്നും പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























