82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇരു കുടുംബങ്ങൾ...

ഗുജറാത്തിലെ അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം നിയന്ത്രിച്ചിരുന്നവരിൽ ഒരാളായ ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറിനെ ഓർത്തെടുത്ത് അദ്ദേഹത്തിന്റെ അധ്യാപിക ഉർവശി. മിടുക്കനും അച്ചടക്കമുള്ളവനുമായിരുന്നു ക്ലൈവ്. അച്ചടക്കമുള്ള സ്വഭാവമാണ് ക്ലൈവിനെ ഒരു മികച്ച പൈലറ്റാക്കിയതെന്നും മുംബൈയിലെ വിൽസൺ കോളേജിൽ പതിനൊന്നാം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും കുന്ദറിനെ ഫിസിക്സ് പഠിപ്പിച്ചിരുന്ന അധ്യാപിക ഉർവശി പറഞ്ഞു. 'ആ വാർത്ത ഉൾക്കൊള്ളാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. മിടുക്കനും അച്ചടക്കമുള്ളവനുമായിരുന്നു ക്ലൈവ്. കൃത്യനിഷ്ഠയുള്ളവനും ബുദ്ധിമാനുമായിരുന്നു അവൻ. വളരെ ചിട്ടയോടെയും കൃത്യതയോടെയും അവന്റെ ജോലികൾ അവൻ പൂർത്തിയാക്കുമായിരുന്നു. അച്ചടക്കമുള്ള സ്വഭാവമാണ് ക്ലൈവിനെ ഒരു മികച്ച പൈലറ്റാക്കിയത്.' അവർ പറഞ്ഞു.
വിമാന അപകടത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് കണ്ടപ്പോഴാണ് താൻ ദുരന്തത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഉർവശി വ്യക്തമാക്കി. 'ദുരന്തത്തെക്കുറിച്ച് ക്ലൈവിന്റെ ഒരു സഹപാഠിയുമായി സംസാരിച്ചു. അവനെക്കുറിച്ച് സംസാരിക്കുന്നത് ഹൃദയഭേദകമായിരുന്നു. ഈ രീതിയിൽ ഊർജ്ജസ്വലനായ ഒരു ചെറുപ്പക്കാരൻ നല്ലൊരു കരിയർ നേടാൻ ആഗ്രഹിക്കുമ്പോൾ ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുന്നത് ഉൾക്കൊള്ളാനാകുന്നില്ല.' ഉർവശി നിറകണ്ണുകളോടെ പറഞ്ഞു. ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റൻ സബർവാളിന് 8,200 മണിക്കൂർ പറക്കൽ പരിചയവും സഹപൈലറ്റായ ക്ലൈവിന് 1,100 മണിക്കൂർ പറക്കൽ പരിചയമുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.
ക്യാപ്റ്റൻ സുമീത് സബർവാൾ സര്വീസില് നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ ആകാശത്ത് തന്റെ കരിയർ ആരംഭിക്കുകയായിരുന്നു. പ്രൊഫഷണലിസത്തിനും ശാന്തമായ പെരുമാറ്റത്തിനും പേരുകേട്ട സുമീത് സബർവാളിനെ വ്യോമയാന സമൂഹം വളരെയധികം ബഹുമാനിച്ചിരുന്നു. മുംബൈയിലെ പവായ് പ്രദേശത്താണ് സബർവാൾ താമസിച്ചിരുന്നത്. "ഞാൻ ഒരു വിരമിച്ച വിംഗ് കമാൻഡറാണ്, എല്ലാത്തരം സാഹചര്യങ്ങളിലും എയർ ഇന്ത്യ സ്റ്റാഫിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സുമീത് വളരെ നല്ലവനും പരിചയസമ്പന്നനുമായ പൈലറ്റായിരുന്നു. അദ്ദേഹത്തിന്റെ മരണം എയർ ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ്," കുടുംബ സുഹൃത്തായ സഞ്ജീവ് പൈ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
"അദ്ദേഹം വളരെ ശാന്തനും സമാധാനപരവുമായ വ്യക്തിയായിരുന്നു, മികച്ച ഒരു പൈലറ്റായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരിക്കലും പരാതികളൊന്നും ഉണ്ടായിരുന്നില്ല, പെരുമാറ്റത്തിലും ആളുകളുമായുള്ള ഇടപെടലുകളിലും അദ്ദേഹം വളരെ പ്രൊഫഷണലായിരുന്നു," പൈ കൂട്ടിച്ചേർത്തു. വ്യോമയാനവുമായി ദീർഘകാല ബന്ധമുള്ള ഒരു കുടുംബത്തിലായിരുന്നു സബർവാളിന്റേത്. മുൻ ഡിജിസിഎ ഉദ്യോഗസ്ഥനായ സുമീത് സബർവാളിന്റെ പിതാവും പൈലറ്റുമാരായ രണ്ട് കസിൻസും ചേർന്നാണ് അദ്ദേഹത്തിന്റെ ആകാശ യാത്രയ്ക്ക് പ്രചോദനമായത്.
അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, 82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കുന്നതിനായി ജോലി ഉപേക്ഷിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് സബർവാൾ പറഞ്ഞിരുന്നു. "കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മുഴുവൻ സമയവും അച്ഛനെ നോക്കാൻ ജോലി ഉപേക്ഷിക്കുമെന്ന് അവൻ അച്ഛനോട് പറഞ്ഞിരുന്നു,"
1,100 മണിക്കൂർ പറക്കൽ പരിചയമുള്ള ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ, വ്യോമയാനവുമായി തുല്യ ബന്ധമുള്ള ഒരു കുടുംബത്തിൽ നിന്നാണ് വന്നത്. അദ്ദേഹത്തിന്റെ അമ്മ ഒരു ഫ്ലൈറ്റ് ക്രൂ അംഗമായിരുന്നു, കുന്ദറിന്റെ ആദ്യകാല പരിശീലനത്തിൽ മുംബൈ ജുഹുവിലെ ബോംബെ ഫ്ലൈയിംഗ് ക്ലബ്ബിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് കോഴ്‌സ് ഉൾപ്പെട്ടിരുന്നു.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, കുടുംബം ബോറിവാലിയിലേക്ക് താമസം മാറുന്നതിന് മുമ്പ് ക്ലൈവ് മുംബൈയിലെ കലിനയുടെ എയർ ഇന്ത്യ കോളനിയിലാണ് വളർന്നത്. മുംബൈയിലെ വൃദ്ധനും രോഗിയുമായ ആ പിതാവിനെ ക്യാപ്റ്റന്‍ സുമീത് സബര്‍വാൾ അവസാനാമായി വിളിച്ചിരുന്നു. വിമാനം ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങുംമുന്‍പ് ആണ് പിതാവിനെ വിളിച്ചത്. ലണ്ടനിലെത്തിയ ശേഷം വിളിക്കാമെന്നു പറഞ്ഞു. പക്ഷേ, അത് അദ്ദേഹത്തിന്റെ അവസാനത്തെ വിളിയായിരുന്നു.
പിതാവിനെ പരിചരിക്കാന്‍വേണ്ടി വിവാഹംപോലും വേണ്ടെന്നുവെച്ച വ്യക്തിയായിരുന്നു സുമീത്. മൂന്നുദിവസം മുന്‍പാണ്, പൈലറ്റ് ജോലി അവസാനിപ്പിച്ച് അച്ഛനെ പരിചരിച്ച് വീട്ടിലിരിക്കാമെന്ന് അദ്ദേഹം അച്ഛനെ വിളിച്ചറിയിച്ചത്. രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് അമ്മ മരിച്ചതിനുശേഷം, സുമീതിന്റെ പിതാവ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. അപകടം നടന്ന വിമാനത്തിലെ പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും പേരുവിവരങ്ങള്‍ പുറത്തുവന്നതോടെ ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെ സുമിത്തിന്റെ പിതാവ് പുഷ് കരാജ് സബര്‍വാളിനെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തി.
ഈ സമയം പുഷ്‌ക്രാജ് മകളും പേരമകളും വീട്ടിലേക്ക് വരുന്നതിനായി കാത്തിരിക്കുകയായിരുന്നു.പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനാണ് സുമീത്. പരിശീലനം നേടിയ പൈലറ്റുമാര്‍ വിമാനം പറത്തുമ്പോള്‍ അവരോടൊപ്പം പോയി പ്രവര്‍ത്തനമികവ് പരിശോധിക്കുന്ന ഓഫീസര്‍ കൂടിയാണ് അദ്ദേഹം. 8000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുണ്ട് അദ്ദേഹത്തിന്. പലപ്പോഴും വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തുകയും ചെയ്ത്ട്ടുണ്ട് അദ്ദേഹമെന്നും സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
അഹമ്മദാബാദ് വിമാന അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് മേയ്ഡേ സന്ദേശം അയച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ''ടേക്ക് ഓഫ് ചെയ്ത് ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക്(എടിസി) എയര്‍ ഇന്ത്യ വിമാനം എഐ171ന്റെ ക്രൂ മേയ്‌ഡേ സന്ദേശം അയച്ചിരുന്നു. എന്നാല്‍, വിമാനത്തിലേക്ക് എടിസി തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല,''
ഒരു വിമാനത്തില്‍ നിന്നോ പൈലറ്റില്‍ നിന്നോ ക്രൂവില്‍ നിന്നോ ഒരു മേയ്ഡേ കോള്‍ വരുമ്പോള്‍ അത് അന്താരാഷ്ട്ര തലത്തില്‍ വ്യോമയാന അടിയന്തര ഇടപെടല്‍ സൂചിപ്പിക്കുന്നു. ജീവന് ഭീഷണിയുള്ള അടിയന്തരാവസ്ഥയെ സൂചിപ്പിക്കാന്‍ 'മേയ്‌ഡേ, മേയ്‌ഡേ, മേയ്‌ഡേ' എന്ന് മൂന്ന് തവണ ആവര്‍ത്തിക്കുന്നു. ജീവന് ഭീഷണിയില്ലാത്ത സാഹചര്യത്തെ സൂചിപ്പിക്കുന്നതിന് പാന്‍-പാന്‍ എന്നാണ് നല്‍കുക.
സാധാരണയായി വിഎച്ച്എഫ് റേഡിയോ ഫ്രീക്വന്‍സിയില്‍(അന്താരാഷ്ട്രതലത്തില്‍ 121.5 മെഗാ ഹെട്‌സ് അല്ലെങ്കില്‍ ഉചിതമായ എടിസി ഫ്രീക്വന്‍സിക്ക് സമാനം) പൈലറ്റ്-ഇന്‍-കമാന്‍ഡ്(PIC) കോള്‍ ചെയ്യുന്നു. മേയ്‌ഡേ എന്ന് മൂന്ന് തവണ ആവര്‍ത്തിക്കുന്നു. വിമാനം തിരിച്ചറിയാനുള്ള അടയാളങ്ങള്‍, അടിയന്തരാവസ്ഥയുടെ സ്വഭാവം, ഉദ്ദേശ്യം(ഉദാഹരണത്തിന് അടിയന്തര ലാന്‍ഡിംഗ്), സ്ഥാനം, ഉയരം, ഹെഡ്ഡിംഹ്, വിമാനത്തിലുള്ള ആളുകളുടെ എണ്ണം, മറ്റ് നിര്‍ണായക വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അപകടാവസ്ഥയിലുള്ള വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ പൂര്‍ണമായും മുന്‍ഗണന നല്‍കുന്നു. ഈ പാതയില്‍ നിന്ന് മറ്റ് വിമാനങ്ങളെ ഒഴിവാക്കുന്നു. ഇത് ഏറ്റവും അടുത്തുള്ള ലാന്‍ഡിംഗിന് അനുയോജ്യമായ വിമാനത്താവളത്തിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു. ആവശ്യമെങ്കില്‍ പ്രാദേശിക അധികാരികളുമായി(എയര്‍പോര്‍ട്ട് ഫയര്‍/റെസ്‌ക്യു, ആംബുലന്‍സ് തുടങ്ങിയ) ചേര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേന്ദ്രങ്ങളെയും അടിയന്തര പ്രതികരണ സംഘങ്ങളെയും അറിയിക്കുന്നു. വിമാനം ലാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഇടത്തേക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേവനങ്ങള്‍ വിന്യസിക്കുന്നു. വാട്ടര്‍ ലാന്‍ഡിംഗ് അല്ലെങ്കില്‍ ക്രാഷോ ഉണ്ടായാല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഇതിന് ശേഷം പൈലറ്റ് സാഹചര്യം മനസ്സിലാക്കി(എഞ്ചിന്‍ തകരാര്‍, തീപ്പിടിത്തം, മെഡിക്കല്‍ സാഹചര്യം) അടിയന്തരമായുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നു. അതനുസരിച്ച് തിരിച്ചു വരിക, വഴിതിരിച്ച് വിടുക, അല്ലെങ്കില്‍ അടിയന്തര ലാന്‍ഡിംഗ് എന്നിവയ്ക്ക് ശ്രമിക്കുകയും ചെയ്യും. വിമാനത്തിലുള്ള ജീവനക്കാര്‍ ഇക്കാര്യം യാത്രക്കാരെ അറിയിക്കുകയും സജ്ജരാക്കുകയും ചെയ്യും.
ആവശ്യമെങ്കില്‍ അടിയന്തര ലാന്‍ഡിംഗിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നു. യാത്രക്കാരുടെ എണ്ണം എടുക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നു. പൈലറ്റ് വ്യോമയാന അധികാരികള്‍ക്ക് സംഭവം സംബന്ധിച്ച് നിര്‍ബന്ധിത റിപ്പോര്‍ട്ട് നല്‍കും. അടിയന്തരാവസ്ഥയുടെ സ്വഭാവമനുസരിച്ച് ഒരു അന്വേഷണവും നടത്തിയേക്കാം. ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് വ്യാഴാഴ്ച നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നുവീഴുകയായിരുന്നു.
അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ 'ബ്ലാക്ക് ബോക്‌സ്' സ്ഥലത്തുനിന്ന് കണ്ടെടുത്തതായും ഇതിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്നതിലൂടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തിവരികയാണെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ഏജന്‍സികളും ഉന്നതതലസമിതികളും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വ്യോമയാനമേഖലയില്‍ രാജ്യത്തിന് കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അഹമ്മദാബാദിലെ അപകടത്തിന് പിന്നാലെ ബോയിങ് 787 സീരിസിലെ വിമാനങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് തോന്നി. അതിനാല്‍ ബോയിങ് 787 വിമാനങ്ങള്‍ നിരീക്ഷിക്കാനായി ഡിജിസിഎ ഉത്തരവിട്ടിട്ടെന്നും എട്ടുവിമാനങ്ങള്‍ ഇതിനകം പരിശോധിച്ചെന്നും ഉടന്‍തന്നെ മുഴുവന്‍ പരിശോധനയും പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഈ അപകടത്തിന് മുമ്പ് ഇതേ വിമാനം പാരീസ്-ഡല്‍ഹി-അഹമ്മദാബാദ് സെക്ടറില്‍ യാതൊരു അപകടവും കൂടാതെ സര്‍വീസ് പൂര്‍ത്തിയാക്കിയിരുന്നു. അപകടത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 2.30-ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ റണ്‍വേ അടച്ചു. തുടര്‍ന്ന് എല്ലാ പ്രോട്ടോക്കോളുകളും പൂര്‍ത്തിയാക്കിയശേഷം വൈകീട്ട് അഞ്ചുമണിയോടെയാണ് റണ്‍വേ തുറന്നുകൊടുത്തതെന്നും കേന്ദ്ര വ്യോമയാന സെക്രട്ടറി വിശദീകരിച്ചു.
https://www.facebook.com/Malayalivartha