പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി

ജോലി വാഗ്ദാനംചെയ്ത് പത്മശ്രീ ജേതാവായ സന്യാസി ലൈംഗികപീഡനം നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. കാര്‍ത്തിക് മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി പ്രദീപ്താനന്ദക്കെതിരെ 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. 2013ല്‍ സ്‌കൂളില്‍ ജോലി വാഗ്ദാനംചെയ്ത് തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി സ്വാമി പ്രദീപ്താനന്ദ പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദ് ജില്ലയില്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്രയും കാലം നിശബ്ദതപാലിച്ചത് ഭയവും അപമാനവും കൊണ്ടാണെന്ന് പരാതിക്കാരി പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മഹാരാജ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറഞ്ഞു.
അദ്ധ്യാപികയുടെ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ വിളിച്ചുവരുത്തി അഞ്ച് ദിവസം തന്റെ ആശ്രമത്തില്‍ താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവിടെ വച്ച് പലതവണ പീഡിപ്പിച്ച ശേഷം യുവതിയോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു, എല്ലാ മാസവും പണം അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്താണ് പറഞ്ഞയച്ചതെന്ന് പരാതിക്കാരി പറഞ്ഞു.
പിന്നീട് 2013ല്‍ ഗര്‍ഭിണിയായ ശേഷം, മഹാരാജും ചില സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് സ്‌കൂള്‍ ജീവനക്കാരുടെ സാന്നിധ്യത്തില്‍, ഇയാള്‍ നഴ്‌സിംഗ് ഹോമിലെ ഒരു ഡോക്ടറുമായി സംസാരിക്കുകയും ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതെന്നാണ് യുവതിയുടെ ആരോപണം.
താന്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും പ്രതി ലൈംഗികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. മുര്‍ഷിദാബാദിലുള്ള ആശ്രമത്തിന്റെ പല ശാഖകളിലും കൊണ്ടു പോയി ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു. ഒടുവില്‍ താന്‍ മാനസികമായി തകര്‍ന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2013 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടെ കുറഞ്ഞത് 12 തവണയെങ്കിലും ഇയാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ മഹാരാജ് തള്ളിക്കളഞ്ഞു. തന്റെ പേരും പ്രശസ്തിയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നും ഇയാള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha