ഇന്ത്യ ബഹിരാകാശ വിപണിയിലെ ലോകശക്തി; വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കിയാല്‍ ലോകം ഇന്ത്യയ്ക്ക് കീഴില്‍!

ബഹിരാകാശ വിപണിയിലെ ലോകശക്തിയാണ് ഐഎസ്ആര്‍ഒ. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്തിയ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയാണ്. ഒറ്റ വിക്ഷേപണവാഹനത്തില്‍ 22 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുകയാണ്. മേയ് മാസത്തില്‍ വിക്ഷേപിക്കുന്ന പിഎസ്എല്‍വിസി 34 അവസാനവട്ട ഒരുക്കങ്ങളിലാണ്. 10 ഉപഗ്രഹങ്ങള്‍ എന്ന സി9ന്റെ റെക്കോര്‍ഡ് ആണു പഴങ്കഥയാകുക. ഇരുപതിലേറെ ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇതോടെ ഇന്ത്യ.
നാസ 2013ല്‍ 29 ഉപഗ്രഹങ്ങളെ ഒന്നിച്ചു ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2സിക്കൊപ്പം യുഎസ്, കാനഡ, ഇന്തൊനീഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വഹിച്ചാണു സി 34 കുതിക്കുക. പുണെ എന്‍ജിനീയറിങ് കോളജ്, സത്യഭാമ സര്‍വകലാശാല എന്നിവര്‍ വികസിപ്പിച്ച ചെറു ഉപഗ്രഹങ്ങളും സി 34 വഹിക്കും.
ഭൂമിയുടെ ചിത്രങ്ങളെടുക്കാനും കാലാവസ്ഥാ വിശകലനത്തിനും പ്രതിരോധ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമുള്ളവയാണ് ഉപഗ്രഹങ്ങള്‍. നാലു കിലോ മുതല്‍ 725 കിലോ വരെയാണ് ഉപഗ്രഹങ്ങളുടെ ഭാരം. സി 34 വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണെന്നു വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ഇത്രയേറെ ഉപഗ്രഹങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണു വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആര്‍ഒയുടെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആര്‍ഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താല്‍ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആര്‍ഒയുടെ കുതിപ്പ് നോക്കികാണുന്നത്.
ബഹിരാകാശ മേഖലയില്‍ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിര്‍മാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടം തന്നെയാണ്. മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് ഈ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂരിഭാഗം പരീക്ഷണങ്ങളും പരാജയപ്പെട്ടു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിക്ക് പോലും സാധിക്കാത്ത നേട്ടമാണ് എലന്‍ മുസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ കൈവരിച്ചത്.
ഇതിനിടെയാണ് ഇന്ത്യയും അത്തരമൊരു നേട്ടം കൈവരിക്കാന്‍ പോകുന്നത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ ആര്‍ എല്‍ വി തീര്‍ച്ചയായും മികവുകളുടെ കൂട്ടത്തില്‍ പൊന്‍തൂവലാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. സാമ്പത്തിക ദുര്‍വ്യയം കുറയ്ക്കാം എന്നതുകൊണ്ടു തന്നെ ഇതിനു സ്വീകാര്യതയും കൂടുതലാണ്.
ആര്‍ എല്‍ വി-റ്റി ഡി വാഹനത്തിന്റെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പൂര്‍ത്തിയായി. പരീക്ഷണങ്ങള്‍ക്കായി ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. മേയ് അവസാനത്തിലോ ജൂണ്‍ ആദ്യത്തിലോ വിക്ഷേപിക്കാനാണ് നീക്കം നടത്തുന്നത്.
കാലാവസ്ഥയുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമേ വിക്ഷേപണത്തിന്റെ സമയം തീരുമാനിക്കാനാവൂ. എല്ലാം അനുകൂല സ്ഥിതിയിലാണെങ്കില്‍ മേയ് ആദ്യപകുതിയോടെ ആര്‍ എല്‍ വി-റ്റി ഡി ബഹിരാകാശത്തെത്തും. വിക്ഷേപണം വിജയകരമായി പരിണമിച്ചാല്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹന നിര്‍മ്മാണത്തിന്റെ ആദ്യപടി കടന്നുകിട്ടി എന്ന് പറയാം. പ്രാഥമികഘട്ട പരീക്ഷണത്തില്‍ വിമാനത്തിന്റെ രൂപഘടനയോടു സാമ്യമുള്ള ഒരു സബ്ഓര്‍ബിറ്റല്‍ ആകാശവാഹനമായിരിക്കും വിക്ഷേപിക്കുക.
6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും എഴുപതു കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിക്കാന്‍ ഇതിനു ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആര്‍ എല്‍ വി സാങ്കേതികതയിലേക്കുള്ള ആദ്യ കാല്‍വയ്പ്പ് മാത്രമാണിത്. യഥാര്‍ത്ഥ ആര്‍ എല്‍ വി ടെക്‌നോളജിയില്‍ നമ്മുടെ ബഹിരാകാശസങ്കേതങ്ങള്‍ എത്തണമെങ്കില്‍ ഇനിയും ഒരുപാടു കടമ്പകള്‍ കടക്കേണ്ടതുണ്ട്.
ഫ്‌ലഷ് എയര്‍ ഡാറ്റ സിസ്റ്റം, സ്ലോ ബേണിംഗ് പ്രോപ്പല്ലന്റ്, കോമ്പോസിറ്റ് മൂവബിള്‍ ഫിന്‍ എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. ആകെ ചെലവ് 95 കോടിയാണ് ഈ പ്രോജക്ടിന് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയില്‍ പൂര്‍ണ്ണമായ ആര്‍ എല്‍ വി വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന ശുഭപ്രതീക്ഷയാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























