കാശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; കശ്മീര്‍ പ്രശ്‌നം രൂക്ഷമാക്കാന്‍ പാക് ശ്രമമെന്ന് ഇന്ത്യ

ജമ്മുകശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാന്‍ പാകിസ്താന്‍ നടത്തുന്ന ശ്രമത്തിനു മുന്നില്‍ ഇന്ത്യ വഴങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. മൂന്നാം കക്ഷിക്ക് അതില്‍ സ്ഥാനമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കശ്മീരിലെ പ്രശ്‌നങ്ങള്‍ പെരുപ്പിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പാകിസ്താനുമായി ചര്‍ച്ച നടത്തുന്നതില്‍നിന്ന് ഇന്ത്യ ഒഴിഞ്ഞുമാറില്ല. പക്ഷേ, ഭീകരതയും സംഭാഷണവും ഒന്നിച്ചു മുന്നോട്ടു പോവില്ല. ഇന്ത്യന്‍ ഹൈകമീഷണറെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുക്കുന്നില്‌ളെന്നും വികാസ് സ്വരൂപ് പറഞ്ഞു.
കശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കശ്മീരില്‍ വ്യാഴാഴ്ച കാര്യമായ അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. അതേസമയം, ജനജീവിതം സാധാരണ നിലയിലായിട്ടുമില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാനി കൊല്ലപ്പെട്ടത്. അതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി ആശുപത്രിയില്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 36 ആയി. കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ്‌ഷെല്‍ പ്രയോഗത്തില്‍ ഒരു പെണ്‍കുട്ടിയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കുല്‍ഗാം ജില്ലയിലെ തുളി നൂര്‍പൊരയിലെ വീടിനടുത്തുവെച്ച് സുരക്ഷാസൈനികരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഇന്‍ഫാന്‍ അഹ്മദ് ദര്‍ എന്ന 18കാരന്‍ വ്യാഴാഴ്ച മരിച്ചു. ജിയോബാറ ഗ്രാമത്തിലെ പുഴയില്‍നിന്ന് ഒരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും ഈ മരണത്തിന് അക്രമസംഭവങ്ങളുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. പുല്‍വാമ ജില്ലയിലും വാനിയുടെ ജന്മസ്ഥലമായ ത്രാളിലും കര്‍ഫ്യൂ ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ശ്രീനഗറിലും വടക്കന്‍ കശ്മീരിലും തെക്കന്‍ കശ്മീരിലെ നാലു ജില്ലകളിലും ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. വിമത സംഘടനകള്‍ ആഹ്വാനംചെയ്ത സമരവും ജനജീവിതത്തെ കാര്യമായി ബാധിച്ചു. കടകളും സ്ഥാപനങ്ങളും ഓഫിസുകളും പെട്രോള്‍ പമ്പുകളും തുടര്‍ച്ചയായി ആറാം ദിവസവും അടഞ്ഞുകിടക്കുകയാണ്. പ്രധാന യൂണിവേഴ്‌സിറ്റികളിലെ പരീക്ഷകളെല്ലാം മാറ്റിവെച്ചു. ഡ്രോണ്‍ വിമാനങ്ങളില്‍ കാമറ ഘടിപ്പിച്ചുള്ള നിരീക്ഷണത്തിന് വ്യാഴാഴ്ച പൊലീസ് തുടക്കമിട്ടു.
https://www.facebook.com/Malayalivartha





















