സര്‍വ്വത്ര ദുരൂഹത... ജയലളിതയെ ആരോ പിടിച്ചുതള്ളി; മരണത്തിന് മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നു

അമ്മയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ. എല്ലാം അന്വേഷിക്കണം സത്യം പുറത്തു കൊണ്ടുവരണം. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് അണ്ണാഡിഎംകെ നേതാവ് പി.എച്ച്.പാണ്ഡ്യന്‍. മരണത്തിന് മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം ഉണ്ടായി ജയലളിതയെ ആരോ പിടിച്ചുതള്ളിയെന്നും പി.എച്ച്.പാണ്ഡ്യന്‍ പറഞ്ഞു.
ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവെച്ചു. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് ഒരു ദുഃഖവുമില്ല. ശശികല വഞ്ചിച്ചെന്ന് ജയലളിത തന്നോട് പറഞ്ഞിട്ടുള്ളതായും പാണ്ഡ്യന്‍ പറഞ്ഞു.
'സെപ്തംബര്‍ 22 മുതല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ വരെയുണ്ടായ സംഭവങ്ങളില്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷെ എന്റെ മൗനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജയ വളരെ നിരാശയിലാണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. പോയസ് ഗാര്‍ഡനില്‍ വെച്ച് അവര്‍ ആരോടോ വാക്കുതര്‍ക്കിലേര്‍പ്പെട്ടു. ഇതിനിടയില്‍ ആരോ ഒരാള്‍ ജയലളിതയെ പിടിച്ചുതള്ളി. ഈ സംഭവങ്ങള്‍ പുറത്ത് അറിയാതിരിക്കാനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ചികിത്സാവിവരങ്ങളെ കുറിച്ച് ഞങ്ങളോടൊന്നും പറഞ്ഞില്ല', പാണ്ഡ്യന്‍ വ്യക്തമാക്കി.
അമ്മ(ജയലളിത)യ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് അറിഞ്ഞിട്ടും ശശികലയ്ക്കും കുടുംബത്തിനും യാതൊരുവിധ ദുഃഖവുമുണ്ടായില്ല. അതിന് താന്‍ സാക്ഷിയാണ്. ശശികലയ്‌ക്കെതിരെ അന്വേഷണം നടത്തണം. അപ്പോളോയിലെ പ്രതാപ് റെഡ്ഡി ഞങ്ങളോട് പറഞ്ഞത് ക്ഷമിക്കണം, പ്രാര്‍ത്ഥിക്കണം എന്നാണ്. തങ്ങള്‍ ഒരു കൃത്രിമ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും റെഡ്ഡി പറഞ്ഞിരുന്നു. സെപ്തംബര്‍ 22ന് രാത്രി പോയസ് ഗാര്‍ഡനിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി.
തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികല യോഗ്യയല്ല. ശശികല മുഖ്യമന്ത്രിയാകുന്നത് ഇഷ്ടമല്ലെന്ന് ഒരിക്കല്‍ ജയലളിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും പാണ്ഡ്യന്‍ പറഞ്ഞു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ പി മുനുസ്വാമി അടക്കമുള്ളവര്‍ ശശികലക്കെതിരെ രംഗത്തെത്തി.
മുഖ്യമന്ത്രിയാകാന്‍ തക്ക രാഷ്ട്രീയചരിത്രം ശശികലയ്ക്ക് ഇല്ലെന്ന് തുറന്നടിച്ച മുനുസ്വാമി ശശികല പിന്‍വാതിലിലൂടെയാണ് അധികാരം നേടിയതെന്നും ആരോപിച്ചു. ശശികലയുടെ പാവയായി മാറിയ പനീര്‍ശെല്‍വം പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചിരിക്കുകയാണെന്നും മുനുസ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha


























