രാഷ്ട്രപിതാവ് കൊല്ലപ്പെട്ടപ്പോള്‍ മധുരം വിളമ്പിയവരാണ് ആര്‍.എസ്.എസ്സുകാര്‍; പിണറായി വിജയന്‍

രാജ്യത്ത് മുഴുവന്‍ വര്‍ഗീയത വളര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാജ്യത്തിന്റെ ഭരണകര്‍ത്താക്കളെല്ലാം ആര്‍എസ്എസിന്റെ നയം നയപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്-മംഗളൂരുവില്‍ മതസൗഹാര്‍ദ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ മധുരം വിതരണം ചെയ്തവരാണ് ആര്‍എസ്എസ്. ഗോഡ്‌സെ ആര്‍എസ്എസിന്റെ കൈയിലെ ആയുധം മാത്രമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കു വഹിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായാണ് അവര്‍ പ്രവര്‍ത്തിച്ചത്.
ഹിറ്റ്‌ലറെ സ്വീകരിച്ചതും പുകഴ്ത്തിയതും ആര്‍.എസ്.എസ് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളത്. വര്‍ഗീയത പടര്‍ത്തുന്നതിന് വേണ്ടിയാണ് അവര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. മത സൗഹാര്‍ദത്തിന് അപകടമുണ്ടാക്കുന്ന ഒട്ടേറെ നീക്കങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരുമാണ് ആര്‍എസ്എസിന്റെ ഏറ്റവും വലിയ ശത്രുക്കള്‍. രാജ്യം ഇന്ത്യ എന്നു പേര് സ്വീകരിച്ചതിനെ പോലും ആര്‍എസ്എസ് എതിര്‍ക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ എന്ന പേരാണ് അവര്‍ ആഗ്രഹിച്ചത്. ആര്‍എസ്എസിനെതിരേ ആരും സംസാരിച്ചാലും അവരെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നാണ് അവര്‍ പറയുന്നത്.
ജ്ഞാനപീഠം ജേതാവ് എം.ടി.വാസുദേവന്‍ നായര്‍, സംവിധായകന്‍ കമല്‍, ബോളിവുഡ് അഭിനേതാക്കളായ നന്ദിത ദാസ്, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരെയെല്ലാം പാക്കിസ്ഥാനിലേക്ക് വിടണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. നോട്ട് നിരോധനത്തിനെതിരേ സംസാരിച്ചതുകൊണ്ട് മാത്രമാണ് എം.ടിക്കെതിരേ ആര്‍എസ്എസ് തിരിഞ്ഞത്. ഇന്ത്യ എന്ന രാജ്യം ആര്‍എസ്എസിന്റെ മാത്രമാണോ എന്നും ഇത്തരം ധാരണകള്‍ അവര്‍ ഉപേക്ഷിക്കണമെന്നും ഈ രാജ്യം എല്ലാവരുടെയുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























