ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാന്‍ അപേക്ഷ നല്‍കി രാജീവ് വധക്കേസ് പ്രതി

ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാന്‍ അപേക്ഷ നല്‍കി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുരുകന്‍ എന്ന ശ്രീഹരന്‍. വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജി. ഷണ്‍മുഖ സുന്ദരത്തിനാണ് ഈ മാസം 19ന് അപേക്ഷ നല്‍കിയത്. ഭക്തിമാര്‍ഗം സ്വീകരിച്ച മുരുകന്‍ കാവി വസ്ത്രം ധരിച്ച് മുടിയും താടിയും നീട്ടിവളര്‍ത്തിയാണ് ജയിലില്‍ കഴിയുന്നത്.
ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാനുള്ള മതാചാരമായ 'ജീവ സമാധി' അനുഷ്ഠിക്കാനാണ് അപേക്ഷ. അധികൃതരുടെ തീരുമാനം എന്തായാലും ആഗസ്റ്റ് 18 മുതല്‍ ഭക്ഷണം ഉപേക്ഷിക്കുമെന്ന് മുരുകന്‍ കത്തില്‍ വ്യക്തമാക്കി. മുരുകന്റെ ഭാര്യ നളിനിയും രാജീവ് ഗാന്ധി കേസില്‍ ഇതേ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 26 വര്‍ഷമായി തടവില്‍ കഴിയുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും പരസ്യമായി രംഗത്തുണ്ട്.
ഭക്ഷണവും വെള്ളവും ഘട്ടംഘട്ടമായി ഉപേക്ഷിച്ച് മരണം വരിക്കുന്ന ജൈനമതാചാരമായ സന്താര രാജസ്ഥാന്‍ കോടതി വിലക്കിയെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നു. തന്നെ ദയാവധത്തിന് വിധേയമാക്കണമെന്ന് അഭ്യര്‍ഥിച്ച് മറ്റൊരു പ്രതി റോബര്‍ട്ട് പയസ്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് കഴിഞ്ഞമാസം കത്ത് അയച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ മുരുകന്‍, ഭാര്യ നളിനി, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് വധശിക്ഷയാണ് ലഭിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടതോടെ നാലുപേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. റോബര്‍ട്ട്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്. മുരുകന്‍, ഭാര്യ നളിനി, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് വധശിക്ഷയും. 25 വര്‍ഷത്തിലധികം ജയില്‍വാസം നീണ്ട ഇവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ അഭിപ്രായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കത്ത് അയച്ചിരുന്നു. എന്നാല്‍, ഇതിന് അനുകൂലമായി ബി.ജെ.പി സര്‍ക്കാറും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























