മാനഭംഗക്കേസില്‍ ഗുര്‍മീത് റാം റഹീമിന് ഇരുപത് വര്‍ഷം കഠിന തടവ്

അനുയായികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് 20 വര്‍ഷം കഠിനതടവ്. റാം റഹിം രണ്ട് കേസുകളിലായി 30 ലക്ഷം രൂപ പിഴയും ഒടുക്കണം. ഹരിയാന റോഹ്തക് ജയിലില്‍ സജ്ജീകരിച്ച താല്‍ക്കാലിക കോടതിയിലാണ് പ്രത്യേക ജഡ്ജി ജഗദീപ് സിങ്ങ് വിധി പ്രസ്താവിച്ചത്.
വിധി പ്രസ്താവത്തിന് മുന്‍പും ശേഷവും റാം റഹിം കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. അന്തിമവാദം നടക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച ഗുര്‍മീത് താന്‍ മുന്‍പുനടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ശിക്ഷ ഇളവ് നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ശിക്ഷാവിധിക്കുപിന്നാലെ കോടതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചുകൊണ്ടായിരുന്നു പ്രകടനം. 
കോടതിമുറിയില്‍ മാപ്പ് അപേക്ഷിച്ച് ഗുര്‍മീത് പൊട്ടിക്കരഞ്ഞു. എന്നാല്‍ മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ഗുര്‍മീത് ചെയ്തത് എന്ന് സിബിഐ കോടതി പറഞ്ഞു. കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു.
കോടതിയ്ക്കുള്ളില്‍ നാടകീയ സംഭവങ്ങളും അരങ്ങേറി. ശിക്ഷ വിധിച്ച് കഴിഞ്ഞ് കോടതിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ വിസമ്മതിച്ച ഗുര്‍മീതിനെ ബലപ്രയോഗത്തിലൂടെയാണ് പുറത്തിറക്കിയത്. 10 വര്‍ഷം തടവ് കൂടാതെ 65000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
നേരത്തെ സിര്‍സയില്‍ ഗുര്‍മീതിന്റെ അനുയായികളില്‍നിന്ന് പെട്രോള്‍ ബോംബും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പഞ്ചാബിലെ സംഗ്രൂരില്‍നിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകള്‍ എത്തുന്നതുകണ്ടാല്‍ വെടിവച്ചുവീഴ്ത്തുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. റോത്തക്കിലേക്കെത്തുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും എത്തുന്ന ജനങ്ങളെ കര്‍ശന പരിശോധനയ്ക്കുശേഷം തിരിച്ചയച്ചു.
https://www.facebook.com/Malayalivartha























