ദേരയെ ആരു നയിക്കും; വളര്‍ത്തുമകള്‍ ഹണിപ്രീതും മകന്‍ ജസ്മീതും വിപാസനയും രംഗത്ത്

ഗുര്‍മീത് റാം റഹീമിന്റെ സാമ്രാജ്യത്തിന്റെ ഉള്ളറകളെക്കുറിച്ച് കൃത്യമായ വിവരം ആര്‍ക്കുമില്ല. ഒരു പക്ഷെ അടുത്ത അനുയായികള്‍ക്ക് പോലും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടാകില്ല. കടലുകണക്കെ വ്യാപിച്ചു കിടക്കുന്നതാണ് ആരേയും ഭയപ്പെടുത്തുന്നതാണ് ആ സാമ്രാജ്യം. ശതകോടികളുടെ ഗുണിതങ്ങളെക്കാള്‍ സ്വത്ത് വകയാണ് ഗുര്‍മീതിന്റെ സാമ്രാജ്യം.

ബലാത്സംഗക്കേസില്‍ കുടുങ്ങി ആശാന്‍ ഇരുമ്പഴിയെണ്ണുമ്പോള്‍ പുറത്ത് ചര്‍ച്ച സജീവമാകുകയാണ്. ആരാകും ദേര സച്ഛാ സൗദയെ നയിക്കുകയെന്നതിനപ്പുറം കോടികള്‍ വരുന്ന സാമ്രാജ്യം ഭരിക്കുകയെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ തര്‍ക്കമുണ്ടെന്നാണ് സൂചന. ദേരയുടെ ആത്മീയഗുരു സ്ഥാനത്ത് ഗുര്‍മീത് തുടരുമെങ്കിലും വിവിധ സ്ഥാപനങ്ങളുടെ അധികാരവും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ആരുടെ കൈയ്യിലാകുമെന്നതാണ് ചോദ്യം.

പ്രധാനമായും മൂന്ന് പേരുകളാണ് ഉയര്‍ന്നു വരുന്നത്. ഗുര്‍മീതിന്റെ മകന്‍ ജസ്മീത് സിങ്, വളര്‍ത്തുമകളെന്ന പേരില്‍ അറിയപ്പെടുന്ന ഗുര്‍മീതിന്റെ ഏറ്റവും പ്രിയ ശിഷ്യ ഹണി പ്രീതും ദേരയുടെ അധികാരസ്ഥാനങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സന്യാസിനി വിപാസനയുമാണ് ആ മൂന്നുപേര്‍.

ഗുര്‍മീതിനും ഭാര്യ ഹര്‍ജീത് കൗറിനും മൂന്നു മക്കളാണുള്ളത്. ഒരാണും രണ്ടു പെണ്ണും. മകനായ ജസ്മീത് സിങ് ബിസിനസ് രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. പെണ്‍മക്കളായ ചരണ്‍ജിത്, അമര്‍പ്രീത് എന്നിവര്‍ വിവാഹിതരാണ്. അതുകൊണ്ടുതന്നെ പെണ്‍മക്കള്‍ അധികാരസ്ഥാനം കൈയ്യാളാനുള്ള സാധ്യത കുറവാണ്. സ്വാഭാവികമായി അധികാരകൈമാറ്റമെന്ന വാദമാണ് ജസ്മീതിന്റെ പിടിവള്ളി.

അച്ഛനു ശേഷം മകന്‍ എന്ന നാട്ടുനടപ്പിലാണ് കണ്ണ്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ദേരയുടെ ചരിത്രം ജസ്മീതിന് എതിരാണ്. 1948 മുതലുള്ള ദേരയുടെ ചരിത്രത്തില്‍ ഗുരുവിന്റെ കുടുംബാംഗങ്ങള്‍ അടുത്ത ഗുരുവാകാറില്ലെന്നതാണ് ദേരയിലെ ചരിത്രം. റാം റഹീം ഗുരുവായതും അങ്ങനെ തന്നെയാണ്.

എന്നാല്‍ 2007 ല്‍ ബലാത്സംഗക്കേസില്‍ നില്‍ക്കകളളിയില്ലാതായ ഗുര്‍മീത് മകനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൈമുതലാക്കിയുള്ള നീക്കങ്ങള്‍ക്കായിരിക്കും ജസ്മീത് നടത്തുക. ബിസിനസില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന ജസ്മീത് ആശ്രമകാര്യങ്ങളില്‍ എത്രത്തോളം മികവ് പുലര്‍ത്തുമെന്ന ആശങ്ക പൊതുവെ ഉയര്‍ന്നിട്ടുണ്ട്.

മകന്‍ ജസ്മീതെന്നല്ല, മറ്റാരെക്കാളും ഗുര്‍മീതിന് പ്രീയപ്പെട്ടത് ഹണിപ്രീതാണെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. വളര്‍ത്തുമകളെന്ന വിശേഷണം പരസ്യമായി തന്നെ സ്വാമി ഹണിക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല സ്വാമിയുടെ നിഴല്‍ പോലെയാണ് ഇവരുടെ സഞ്ചാരം. കോടതിയില്‍ ഹാജരാകാന്‍ വിമാനത്തില്‍ പറന്നപ്പോഴും സ്വാമിക്ക് കൂട്ടായി ഇവരുണ്ടായിരുന്നു. ഇന്ന് വിധി വന്ന ശേഷം ജയിലറയ്ക്കുള്ളില്‍ ഗുര്‍മീതിന് കൂട്ടായി താനുണ്ടാകണമെന്ന ആവശ്യം ഹണി പ്രീത് കോടതിയിലും ഉന്നയിച്ചിരുന്നു.

ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര് പ്രിയങ്ക തനേജ എന്നാണ്. പല വിധത്തിലുള്ള വിശേഷണങ്ങളാണ് പപ്പയുടെ സ്വന്തം എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന ഹണി പ്രീതിനുള്ളത്. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് സ്വയം പറയുന്നത്. റോക്സ്റ്റാര്‍ സന്യാസിയുടെ എന്ത് ആഗ്രഹവും സഫലീകരിക്കാന്‍ ഈ വളര്‍ത്തുമകള്‍ ഒപ്പമുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയിയലും സജീവ സാന്നിധ്യമാണ് വളര്‍ത്തുമകള്‍.

ആള്‍ദൈവത്തിന്റെ അപദാനങ്ങല്‍ വാഴ്ത്തിപ്പാടിയ മെസേജ് ടു ഗോഡ് എന്ന സിനിമയുടെ അണിയറയിലും ഹണിപ്രീത് തന്നെയായിരുന്നു. ഗുര്‍മീത് റാം റഹീം സിംഗിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങല്‍ ഒരുക്കുകയാണ് വളര്‍ത്തു മകളുടെ പ്രധാന ചുമതലയായിരുന്നത്. 2009 ലാണ് ഇവരെ വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. ആശ്രമത്തിലെ അലിഖിത അധികാരത്തിന്റെ കാര്യത്തില്‍ മറ്റാരെക്കാളും ശക്ത ഹണിപ്രീതാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ വിവിധകോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നത് ഹണിയുടെ മുന്നോട്ട് പോക്കിനെ ബാധിക്കും.

ദേരയിലെ അധികാര സ്ഥാനങ്ങളില്‍ നിലവില്‍ രണ്ടാമതുള്ളത് ഗുരു ബ്രഹ്മചാരി വിപാസന എന്ന സന്യാസിനിയാണ്. മാനേജ്‌മെന്റ് സംഘത്തെ നയിക്കുന്നതും മറ്റാരുമല്ല. നമ്പാര്‍ദാര്‍ എന്നാണ് ഇവര്‍ പൊതുവെ അറിയപ്പെടുന്നത്. ഗുര്‍മീത് ജയിലില്‍ കഴിയുന്ന കാലത്തോളം വിപാസന അധികാരം കയ്യാളട്ടെയെന്ന ആവശ്യം ദേരയ്ക്കകത്ത് ശക്തമാണ്.

ഇരുമ്പഴിക്കുള്ളിലാണെങ്കിലും ദേര സച്ഛയില്‍ ഗുര്‍മീതിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടാകില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ജയിലില്‍ കിടന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ശക്തിയായി ബലാത്സംഗസ്വാമി തുടരുമെങ്കിലും പേരിന് ഒരാള്‍ ഗുരുസ്ഥാനത്ത് എത്തേണ്ടിയിരിക്കുന്നു. അക്കാര്യത്തിലെ അവസാന വാക്ക് ഗുര്‍മീത് തന്നെയായിരിക്കുമെന്നുറപ്പാണ്. മകനോ, വളര്‍ത്തുമകളോ, സന്യാസിനിയോ ആരാണ് അധികാരസ്ഥാനത്തെത്തുമെന്ന് കണ്ടറിയണം.

https://www.facebook.com/Malayalivartha























