ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ബലാത്സംഗക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീത് സിംഗിനെതിരേ ഹരിയാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പഞ്ച്കുളയിലെ സെക്ടർ 5 പോലീസ് സ്റ്റേഷനിലാണ് ഹണീപ്രീതിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുന്പ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഹണിപ്രീതിന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നെന്നു പഞ്ച്കുള പോലീസ് കമ്മിഷണർ എ.എസ്.ചൗള അറിയിച്ചു. ദേരയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആദിത്യ ഇൻസാൻ, സുരീന്ദർ ദിമാൻ എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്്തിട്ടുണ്ട്.
അതേസമയം, കേസിൽ പോലീസ് തെരയുന്ന ഹണിപ്രീതും കൂട്ടാളികളും നേപ്പാളിലേക്കു കടന്നതായാണു സൂചന. ഹരിയാന പോലീസ് സെപ്റ്റംബർ ഒന്നിന് ഇവർക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജയിലിലേക്കു കൊണ്ടുപോകും വഴി ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്. നേപ്പാൾ അതിർത്തിയിലെ കപിലവസ്തു, മൊഹാന, ഷോഹ്രത്ഗഡ്, ദേബറുവ പോലീസ് സ്റ്റേഷനുകളിൽ ഹണിപ്രീതിന്റെ ചിത്രങ്ങൾ പതിപ്പിച്ചു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന മഹാരാജ്ഗഞ്ച്, ലഖിംപുർ, ബഹ്റായിച്ച് ജില്ലകളിൽ പോലീസ് അതീവ ജാഗ്രതയിലാണ്.
വിധിക്കുശേഷം കോടതിക്കു പുറത്തിറങ്ങിയ ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി പോലീസ് അറിയിച്ചിരുന്നു. വിധി എതിരായാൽ കോടതിയുടെ പുറത്തുകാത്തു നിൽക്കുന്ന അനുയായികൾക്കു കലാപം തുടങ്ങാൻ ആഹ്വാനം നൽകുന്ന സന്ദേശം കൈമാറാനും പദ്ധതി തയാറാക്കിയിരുന്നു. ചുവന്ന ബാഗ് ഉയർത്തി കലാപത്തിന് ആഹ്വാനം നൽകാനായിരുന്നു പദ്ധതി. തന്റെ അംഗരക്ഷകരുടെ സഹായത്താൽ മറ്റൊരു കാറിൽ കയറി രഹസ്യ കേന്ദ്രത്തിലേക്കു മാറാനായിരുന്നു ശ്രമം. എന്നാൽ, പോലീസ് ഈ നീക്കങ്ങളെല്ലാം അവസരോചിത ഇടപെടലിലൂടെ തകർക്കുകയായിരുന്നു.
കഴിഞ്ഞ മാസം 25നാണ് ഗുർമീതിനു കോടതി 20 വർഷം തടവുശിക്ഷ വിധിച്ചത്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി. ഗുർമീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 38 പേർ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























