കറൻസി ചൂടോടെ ഷൂവിൽ ഒളിപ്പിച്ചു കടത്തിയ അച്ചടിശാല ഒാഫീസര്‍ പിടിയിലായി
അച്ചടിച്ചതിൻറെ ചൂട് പോലും മാറാതെ കറൻസി കടത്തിയ അച്ചടിശാല ഒാഫീസര്‍ പിടിയിലായി. മധ്യപ്രദേശിലെ മനോഹര്‍ വര്‍മയാണ് നോട്ട് യന്ത്രത്തിൽനിന്നും അടിച്ചു മാറ്റിയത്. വരാന്തയില്‍ വെച്ചിരുന്ന ഒഴിഞ്ഞ പെട്ടിയില്‍ വര്‍മ എന്തോ ഒളിപ്പിക്കുന്നത് സുരക്ഷ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതുടര്‍ന്ന് സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോഴാണ് നോട്ട് മോഷണം എല്ലാവരും അറിയുന്നത്. 40,000 രൂപയുടെ 200 പുതിയ കറന്‍സി പിടികൂടി. ശേഷം ഇയാളുടെ ഒാഫിസിലും വീട്ടിലും റെയ്ഡ് നടത്തിയ കേന്ദ്ര വ്യവസായ സുരക്ഷാസേന ഞെട്ടി.
90.59 ലക്ഷം രൂപയുടെ പുത്തന്‍ കറന്‍സിയാണ് ഇയാൾ കടത്തിയത്. അതി സുരക്ഷയുള്ള അച്ചടിശാലയിലെ നോട്ട് പരിശോധന വിഭാഗത്തില്‍ ഡെപ്യൂട്ടി കണ്ട്രോള് ഒാഫിസറാണിയാള്. അച്ചടിശാലയുടെ ഏറെ സുരക്ഷയുള്ള ഭാഗത്ത് പരിശോധനയില്‍ ഏര്‍പ്പെടുന്ന ഒാഫിസര്‍മാര്‍ വസ്ത്രവും ഷൂവും അഴിച്ചുവെക്കാറില്ല. ഇത് മറയാക്കിയായിരുന്നു മോഷണം.26.09 ലക്ഷം രൂപ വര്‍മയുടെ ഒാഫിസില്‍നിന്നും 64.50 ലക്ഷം രൂപ വീട്ടില്‍നിന്നും കണ്ടെത്തി. കറന്‍സികളില്‍ നല്ലൊരു ശതമാനം ചെറിയ അച്ചടിപ്പിശകുമൂലം മാറ്റിവെച്ചതാണെന്നും ഇവ പൊതുവിപണിയില്‍ ചെലവഴിച്ചാലും പിടിക്കപ്പെടാന്‍ സാധ്യത കുറവാണെന്നും സി.ഐ.എസ്.എഫ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹേമേന്ദ്ര സിങ് പറഞ്ഞു. ഇത്തരം നോട്ട് ഒരിക്കലും പുറത്തുപോവാറില്ലെന്നും പ്രസിനകത്തു തന്നെയായിരിക്കുമെന്നും സിങ് പറയുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ 185 ഏക്കറിലാണ് നോട്ട് അച്ചടിശാല.
https://www.facebook.com/Malayalivartha