വാഹനത്തിൽ രക്തം പുരളുമെന്ന കാരണത്താൽ പോലീസ് ഉദോഗസ്ഥർ അപകടത്തിൽപ്പെട്ട കുട്ടികളെ വാഹനത്തിൽ കയറ്റിയില്ല; രക്തം വാർന്ന് 2 കുട്ടികൾ മരിച്ചു
വാഹനത്തിൽ രക്തം പുരളുമെന്നുപറഞ്ഞ് പോലീസ് അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ കയറ്റിയില്ല. ഒടുവിൽ നഷ്ടമായത് രണ്ടു ജീവനുകൾ. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ഇനിയും അവർ ജീവിച്ചേനെ. സഹാരൺപുരിലാണ് സംഭവം നടന്നത്. അർപിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാർ അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്നാണ് മരിച്ചത്. അപകടമുണ്ടായതിനു പിന്നാലെതന്നെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായ 100 എന്ന നമ്പരിൽ വിളിച്ചു പൊലീസിനെ അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് സംഘം പരുക്കേറ്റവരെ രക്ഷിക്കാൻ ഒരു ശ്രമവുംനടത്തിയില്ല.
അപകടമുണ്ടായതിന്റെയും പോലീസ് രക്ഷിക്കാത്തതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം എല്ലാവരുമറിയുന്നത്. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാരാണു കാറിൽ രക്തം പറ്റുമെന്നു പറഞ്ഞു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം നൽകാത്തത്. കുട്ടികളെ ആശുപത്രിയിൽ എത്തിക്കണമെന്ന് അവരുടെ കൂടെയുണ്ടായിരുന്നവരിലൊരാൾ കെഞ്ചി പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇവിടെനിൽക്കുന്ന വേറാരൊരാൾക്കും കാറില്ലെന്നും ആ ശബ്ദം വെളിപ്പെടുത്തുന്നുണ്ട്.പൊലീസുകാരിൽനിന്നു സഹായം ലഭിക്കാതായതോടെ അതുവഴി പോയ മറ്റു വാഹനങ്ങൾ നിർത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവർ നടത്തി. മറ്റു വാഹനങ്ങളും നിർത്തിയില്ല.
പിന്നീട് പ്രാദേശിക പൊലീസ് സ്റ്റേഷനിൽനിന്നു മറ്റൊരു വാഹനമെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു സഹാരൺപുർ പൊലീസ് മേധാവി പ്രഭാൽ പ്രതാപ് സിങ് അറിയിച്ചിട്ടുണ്ട്. മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനുശേഷം കൂടുതൽ നടപടിയെടുക്കും.
https://www.facebook.com/Malayalivartha