കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മില്‍ നടക്കുന്ന ആഭ്യന്തര ഭിന്നത പിളര്‍പ്പിലേക്ക് നയിക്കുമോ? യച്യൂരിയുടെ രേഖ വോട്ടിനിട്ട് തള്ളാനാണ് കാരാട്ടിന്റെ നീക്കം
കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മില്‍ കാരാട്ട്, യെച്ചൂരി പക്ഷം പോര് കടുപ്പിക്കുമ്പോള്‍ സി.പി.എം മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി കൂടി നേരിടേണ്ടി വരുകയാണ്. അഭിപ്രായഭിന്നതയെ തുടര്‍ന്ന് 1964 അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നത് പോലെ സി.പി.എമ്മിലും ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും അണികളും ജനങ്ങളും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസുമായി യാതൊരു ബന്ധവും ധാരണയും വേണ്ടെന്ന നിലപാടിലാണ് പ്രകാശ് കാരാട്ടും അദ്ദേഹത്തിനൊപ്പമുള്ള കേരള ഘടകവും. എന്നാല്‍ വി.എസ് യച്ചൂരിക്കൊപ്പമാണ്. കൊല്‍ക്കത്തിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി ഇത് ചര്‍ച്ച ചെയ്യുകയാണ്. ഇന്നലെ കമ്മിറ്റിയില്‍ സംസാരിച്ച ഇ.പി ജയരാജനും എ.കെ ബാലനും എ. വിജയരാഘവനും കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാടാണ് അവതരിപ്പിച്ചത്.
ബംഗാളില്‍ കോണ്‍ഗ്രസ് ബന്ധമില്ലാതെ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാല്‍ ബംഗാള്‍ ഘടകവും ത്രിപുരയും യെച്ചൂരിക്കൊപ്പമാണ്. യെച്ചൂരിയെ പിന്തുണച്ച് വി.എസ് കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. സുഖമില്ലാത്തതിനാല്‍ വി.എസ് കമ്മിറ്റിയില്‍ പങ്കെടുക്കുന്നില്ല. കാരാട്ടിന്റെ നീക്കം മുന്നില്‍ കണ്ട് ബുദ്ധദേവ് ഭട്ടാചാര്യയോട് കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന് കാരാട്ട് നിര്‍ദ്ദേശിച്ചു. അനാരോഗ്യം കാരണം ഏറെനാളായി അദ്ദേഹം സി.സിയില്‍ പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസുമായി ധാരണവേണ്ടെന്ന് പി.ബി അംഗീകരിച്ചിട്ടുണ്ട്. കാരാട്ടിന് പി.ബിയില്‍ മേല്‍ക്കൈയുണ്ട്. പി.ബി രേഖ കാരാട്ട് സി.സിയില്‍ അവതരിപ്പിച്ചു. യച്യൂരി കൊണ്ടുവന്ന രേഖ വോട്ടിട്ട് തള്ളാനാണ് നീക്കം നടക്കുന്നത്.
കോണ്‍ഗ്രസുമായി ബന്ധംസ്ഥാപിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഇവിടുത്തെ നേതാക്കള്‍ ആശങ്കപ്പെടുന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ വലിയ പരാജയമായ ചരിത്രമാണ് കാരാട്ടിനുള്ളത്. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത , അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് ഒരു ഉദാഹരണം മാത്രം. കരാറില്‍ ഒപ്പിട്ടത് കൊണ്ട് ഇതുവരെ ജനങ്ങള്‍ക്ക് ദോഷമായി യാതൊന്നും സംഭവിച്ചിട്ടില്ല. കേരളത്തിലെ നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് കാരാട്ട് പി.ബിയില്‍ കരട് രേഖ അവതരിപ്പിച്ചത്. യെച്യൂരിയും രേഖ അവതരിപ്പിച്ചെങ്കിലും അതിന് ഭൂരിപക്ഷ പിന്തുണ കിട്ടിയില്ല. പാര്‍ട്ടിയുടെ പരമോന്നത ബോഡിയില്‍ രേഖ ചര്‍ച്ച ചെയ്യുമ്പോള്‍ എങ്ങനെയും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് ഇരു പക്ഷവും.
https://www.facebook.com/Malayalivartha