ചീഫ് ജസ്റ്റിസ് ദീപക്മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം; സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്, ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് കൊണ്ടുവന്നേക്കും
സുപ്രീംകോടതിയില്‍ ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ച് ഇത് സംബന്ധിച്ച് ആലോചിക്കും. സമവായത്തിലെത്തിയാല്‍ ആദ്യം രാജ്യസഭയില്‍ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. ചീഫ് ജസ്റ്റിസിനെതിരെ മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സി.പി.എം മുന്‍കൈ എടുത്ത് ഇങ്ങിനെയൊരു ശ്രമം നടത്തുന്നത്.
സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസും വിമത ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും ഇരുപക്ഷവും കടുത്തനിലപാടിലാണ്. കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും വിമതരായ നാല് ജഡ്ജിമാരും മറ്റ് നാല് ജഡ്ജിമാരും ചര്‍ച്ച നടത്തിയിരുന്നു. പ്രധാനപ്പെട്ട കേസുകള്‍ കൈമാറുന്നത് അടക്കമുള്ള കേസുകള്‍ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി. അടുത്തയാഴ്ച ഇതിനായി വിശദ ചര്‍ച്ച നടത്താമെന്നും വ്യക്തമാക്കിയിരുന്നു. ഇതുവരെ ചീഫ് ജസ്റ്റിസ് അതിന് മുന്‍കൈ എടുത്തിട്ടില്ല. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചെന്ന് ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കണമെന്ന് ജസ്റ്റിസുമാരായ ജെ. ചലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി. ലോക്കൂര്‍, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. അത് പറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ ജഡ്ജിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്ന് ജസ്റ്റിസ് ജെ. ചലമേശ്വര്‍ ഒരു പൊതുപരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു.
ജഡ്ജിമാര്‍ മാത്രം പങ്കെടുക്കുന്ന യോഗങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വരുന്നതില്‍ ചില ജഡ്ജിമാര്‍ക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞയാഴ്ച കോടതി നടപടി ചേരുന്നതിന് മുമ്പുള്ള അനൗപചാരിക ചര്‍ച്ചയില്‍ ജസ്റ്റിസ് അരുണ്‍മിശ്ര വികാരാധീതനായെന്നും വിമത ജഡ്ജിമാര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രധാനപ്പെട്ട കേസുകളും പൊതുതാല്‍പര്യ ഹര്‍ജികളും പരിഗണിക്കുന്നതിനുള്ള മാനദണ്ഡം ഉണ്ടാക്കണം. അതിനനുസരിച്ച് നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നും വിമത ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പൊതുതാല്‍പര്യ ഹര്‍ജി ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതാണ് സീനിയര്‍ ജഡ്ജിമാരായ ചലമേശ്വറിനെയും കുര്യന്‍ ജോസഫിനെയും മദന്‍ ബി ലോക്കൂറിനെയും രഞ്ചന്‍ ഗോഗോയിയെയും ചൊടിപ്പിച്ചത്.
രണ്ട് മാസം മുമ്പ് ലക്‌നൗ മെഡിക്കല്‍ കോഴ വിവാദത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉയന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ചലമേശ്വര്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഉടന്‍ ചീഫ് ജസ്റ്റിസ് ഏഴംഗ ബെഞ്ച് വിളിച്ച് ചേര്‍ത്ത് ഉത്തരവ് റദ്ദാക്കി. ഹര്‍ജി താന്‍ അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. അത് വിവാദമായിരുന്നു. ബി.എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചില്‍ നിന്ന് തന്റെ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് മാറ്റിയിരുന്നു.
സുപ്രീംകോടതിയിലെ നടപടികള്‍ സുതാര്യമല്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് മാസം മുമ്പ് ചീഫ് ജസ്റ്റിസിനെ കണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. രണ്ടാഴ്ച മുമ്പ് ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ ജൂനിയറായ ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചിലേക്ക് വിട്ടതോടെയാണ് വിമത ജഡ്ജിമാര്‍ കോടതി വിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ സഹ ജഡ്ജിമാര്‍ രംഗത്ത് വന്നത്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസിനെതിരെ വിമതശബ്ദം ഉയര്‍ത്തിയത്. ചീഫ് ജസ്റ്റിസിനെ പുറത്തക്കണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ഇന്ത്യന്‍ അഭിഭാഷക കൗണ്‍സിലും സുപ്രീംകോടതി ബാര്‍ അസോസിയേഷനും ചീഫ് ജസ്റ്റിസുമായും നാല് ജഡ്ജിമാരുമായും ചര്‍ച്ച നടത്തിയിരുന്നു.
അതിനിടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് ജസ്റ്റിസിനെ കാണാനെത്തിയെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ചു. വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് മാറ്റുകയും ചെയ്തു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനത്തിലെ അഭിപ്രായ വ്യത്യാസം ശക്തമാണെന്ന് ജനംതിരിച്ചറിഞ്ഞു. ജനാധിപത്യവും നിയമവും മുന്‍നിര്‍ത്തി ജോലി ചെയ്യാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും 20 കൊല്ലം കഴിഞ്ഞ് ആരെങ്കിലും തങ്ങളെ കുറ്റംപറയാതിരിക്കാനാണ് മാധ്യമങ്ങളെ കണ്ട് രാജ്യത്തെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും ജഡ്ജിമാര്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha