നഗരത്തിൽ തിരക്കുള്ള റോഡില്‍ വെച്ച് മോഷ്ടാവ് സ്ത്രീയുടെ കമ്മല്‍ വലിച്ച് പറിച്ചു; ജനങ്ങൾ നോക്കുകുത്തിയായി

മനുഷ്യരുടെ സ്വാർഥത തുടർക്കഥയാകുന്നു. ആളുകൾക്ക് എന്ത് അപകടം സംഭവിച്ചാലും മറ്റുള്ളവർ കണ്ടില്ലെന്ന് നടിക്കുന്നത് ഇന്ന് സാധാരണമാകുകയാണ്. ഇതിനു ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ് ഡൽഹിയിലെ തിരക്കേറിയ റോഡില്‍ ചൊവ്വാഴ്ച നടന്ന സംഭവം. ഉത്തംനഗര്‍ മെട്രോ സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. നഗരത്തിലെ തിരക്കേറിയ റോഡില്‍ വെച്ച് ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വന്ദന ശിവ എന്ന 47കാരിയായ സ്ത്രീയുടെ കമ്മല്‍ വലിച്ച് പറിച്ചശേഷം ഒരു അക്രമി ഓടി രക്ഷപ്പെട്ടു.
ഈ സംഭവം നോക്കി നിൽക്കുകയല്ലാതെ അവിടെയുണ്ടായിരുന്ന ജനങ്ങളിൽ ഒരാളുപോലും പ്രതികരിച്ചില്ല. ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുത്രിയില്‍ പോവണമെന്നും നിര്‍ദ്ദേശിക്കുക മാത്രമാണ് നോക്കുകുത്തികളായ ജനങ്ങളിൽ ചിലർ പറഞ്ഞത്. കഠിനമായ വേദനയില്‍ മിണ്ടാനോ കരയാനോ പോലും കഴിഞ്ഞില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി. കാഴ്ച്ചയില്‍ 20 വയസ്സ് തോന്നിക്കുന്ന അക്രമിയെ പിടിക്കാനോ ഇവരെ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. പിന്നീട് ആശുത്രിയിലേക്ക് ഒറ്റക്ക് തന്നെ പോകേണ്ടിവന്ന വന്ദനയുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു. സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും ദ്വാരക ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ അറിയിച്ചു.
https://www.facebook.com/Malayalivartha
























