വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകർക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍: വലിയ ഭീഷണിയുയര്‍ത്തുന്ന രീതിയിലുള്ള ഉള്ളടക്കമടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും

വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകർക്കെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിൽ പറയുന്നത് വലിയ ഭീഷണിയുയര്‍ത്തുന്ന രീതിയിലുള്ള ഉള്ളടക്കമടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നാണ്. വ്യാജവാര്‍ത്തകളെ കുറിച്ചുള്ള പരാതി പത്രങ്ങളെ സംബന്ധിച്ചാണെങ്കില്‍ പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യയും ഇലക്ട്രോണിക് മാധ്യമങ്ങളെ സംബന്ധിച്ചാണ് പരാതിയെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പരിശോധിക്കും.
15 ദിവസത്തിനുള്ളില്‍ പരാതി പരിശാധിച്ച് വാര്‍ത്തകള്‍ വ്യാജമാണോ അല്ലയോ എന്ന് ഇൗ ഏജന്‍സികള്‍ തീരുമാനമെടുക്കേണ്ടതുണ്ട്. പരാതി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ വ്യാജ വാര്‍ത്താ പ്രചരിപ്പിച്ചയാളുടെ അക്രഡിറ്റേഷന്‍, വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സസ്പെൻഡ് ചെയ്യുമെന്നും നിയമത്തില്‍ പറയുന്നുണ്ട്. അക്രഡിറ്റേഷന്‍ അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ ധര്‍മം നടപ്പാക്കുന്നവരാണോ എന്നത് പരിശോധിച്ച ശേഷം മാത്രമേ അക്രഡിറ്റേഷന്‍ അനുവദിക്കുകയുള്ളൂവെന്ന് നിയമത്തില്‍ പറയുന്നുണ്ട്.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെയും ന്യുസ് ബ്രോഡ്കാസ്റ്റിങ്ങ് അസോസിയേഷന്റെയും പ്രതിനിധികളും ഉണ്ടായിരിക്കും. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് തെളിഞ്ഞാല്‍ ആദ്യമായെങ്കിൽ ആറുമാസത്തേക്കും രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയെങ്കിൽ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















