സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ-വായ്പ നയ പ്രഖ്യാപനം ഇന്ന്

സാമ്പത്തിക വര്‍ഷത്തെ ആദ്യപണ-വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്നുതന്നെയാണ് വാണിജ്യ,വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാന അവലോകന യോഗങ്ങളിൽ അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്ന് തീരുമാനമുണ്ടായിരുന്നു.
വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് നിലവില്‍ ആറു ശതമാനമാണ്. ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്സ് റിപോ 5.75 ശതമാനവും. ഇത്തവണയും അതില്‍ മാറ്റമുണ്ടാകില്ലെന്നാണ്പ്രതീക്ഷിക്കുന്നത്.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് തറവില നിശ്ചയിക്കാനുള്ള തീരുമാനവും ഇന്ധനവിലവര്‍ധനയും പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള ജനപ്രിയ പദ്ധതികളും പണപ്പെരുപ്പത്തിന് വഴിവെക്കുമെന്ന ആശങ്കയുണ്ടെന്ന് അസോച്ചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്ത് പറയുന്നു. പലിശ കുറയ്ക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് നിരക്കുകളില്‍ തല്‍സ്ഥിതി നിലനിര്‍ത്താനാണ് സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയില്‍ 4.44 ശതമാനമായി കുറഞ്ഞു. ജനുവരിയില്‍ ഇത് 5.07 ശതമാനമായിരുന്നു. എങ്കിലും പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം വ്യവസായ സംരംഭങ്ങള്‍ക്ക് മൂലധന ലഭ്യത ഇപ്പോഴും കുറവാണെന്നും ഇക്കാര്യത്തില്‍ ആര്‍.ബി.ഐ. സന്തുലിത കാഴ്ചപ്പാട് പുലര്‍ത്തുന്നതെന്നും വ്യവസായ സംഘടനകളുടെ ഏകോപന സമിതിയായ ഫിക്കി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















