നീരവ് മോഡിയെ പിടികൂടാൻ ഹോംങ്കോങ്ങിനോട് സഹായമഭ്യർഥിച്ച് ഇന്ത്യ ; അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹോംങ്കോങ്ങിന് കൈമാറി ; നിലവിൽ ബാങ്ക് അകൗണ്ട്കളെല്ലാം മരവിച്ച മോഡി കുടുങ്ങുമെന്ന് സൂചന

നീരവ് മോഡിയെ അറസ്റ്റു ചെയ്ത് കൈ മാറണമെന്ന് ഹോങ്കോങിന് ഇന്ത്യയുടെ അപേക്ഷ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി ഹോംങ്കോങ്ങിലുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടി. അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹോംങ്കോങ്ങിന് കൈമാറി. കഴിഞ്ഞ മാര്‍ച്ച് 23 നു അപേക്ഷ ഹോംങ്കോങ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവിനു കൈമാറിയതായി കേന്ദ്രമന്ത്രി വി.കെ സിങ് രാജ്യസഭയില്‍ വ്യക്തമാക്കി.
നീരവ് മോഡിയുടെയും മെഹുല്‍ ചോക്‌സിയുടെയും കേസിന്റെ നിലവിലെ അവസ്ഥ എന്താണെന്ന ചോദ്യം രാജ്യസഭയില്‍ ഉയര്‍ന്നതിനു മറുപടിയിലാണ് വി.കെ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് നേരിട്ട് ഹോംങ്കോങ്ങിലെത്തി അറസ്റ്റു ചെയ്യാന്‍ സാധിക്കില്ല. അതിനാൽ നീരവ് മോഡിയെ രാജ്യത്തു നിന്ന് ഹോങ്കോങ് പുറത്താക്കിയാല്‍ മാത്രമേ താല്‍ക്കാലിക അറസ്റ്റ് നടത്താന്‍ സാധിക്കുകയുള്ളു. അതിനാല്‍ ഇക്കാര്യവും അപേക്ഷയില്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് തട്ടിപ്പു കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നീരവ് മോഡിയുടെയും മെഹുല്‍ ചോകസിയുടെയും പാസ്‌പോര്‍ട്ടുകള്‍ കേന്ദ്രം മരവിപ്പിച്ചിരുന്നു. തട്ടിപ്പിന് ശേഷം നീരവ് ഒളിവിലാണ്. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ രണ്ട് അക്കൗണ്ടുകള്‍ ബെല്‍ജിയം അധികൃതര്‍ മരവിപ്പിച്ചു. അക്കൗണ്ടിലുള്ള തുകയെ കുറിച്ച് അന്വേഷണം നടത്താനും തുക ഇവിടെ നിന്ന് മാറ്റാതിരിക്കുന്നതിനും വേണ്ടിയുള്ള പ്രാഥമിക നടപടിയായാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
https://www.facebook.com/Malayalivartha






















